തുറവൂര്‍: മത്സ്യക്കൃഷിക്കായി ഓരുവെള്ളം കയറ്റി, ജനജീവിതം ദുരിതത്തില്‍. കോടംതുരുത്ത് പഞ്ചായത്ത് ആറ്, ഏഴ് വാര്‍ഡുകളിലെ അഞ്ഞുറോളം കുടുംബങ്ങളാണ് ദുരിതത്തിലായത്. തട്ടാരി പാടശേഖരവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പുറംപോക്ക് തോടിന്റെ ഓരങ്ങളില്‍ കഴിയുന്നവര്‍ക്കാണ് ഈ ദുസ്ഥിതി.
തോട്ടിലൂടെയാണ് പാടശേഖരത്തിലെ വെള്ളം വേമ്പനാട്ട് കായലിലേക്ക് ഒഴുകുന്നത്. മല്‍സ്യക്കൃഷിക്കായി ജലനിര്‍ഗമനം തടസപ്പെടുത്തുന്നത് മൂലം തോട്ടില്‍ ജലനിരപ്പ് ഉയരുകയും വേലിയേറ്റ സമയങ്ങളില്‍ പ്രദേശത്തെ വീടുകളിലേക്ക് മലിനജലം കയറുകയും ചെയ്യുന്ന സ്ഥിതിയാണ്. ഉപ്പുവെള്ളം കയറുന്നതു മൂലം കാര്‍ഷിക വിളകളും പൂര്‍ണമായി നശിക്കുകയാണ്. പാടശേഖരത്തിന്റെ അരികിലായി രണ്ട് പുരാതന ക്ഷേത്രങ്ങള്‍ ഉണ്ട്. വെള്ളം കയറിയതു മൂലം ക്ഷേത്രങ്ങള്‍ക്കും വ്യാപകമായി നാശനഷ്ടം നേരിട്ടിട്ടുണ്ട്. മണ്ണൊലിപ്പ് മൂലം വര്‍ഷകാലത്ത് പുരയിടത്തിലെ ഫലവൃക്ഷങ്ങള്‍ കടപുഴകി വീഴുന്നതും പതിവായി. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തില്‍ പാടശേഖര കര്‍ഷക സംഘത്തിന് പലതവണ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.
മല്‍സ്യം വളര്‍ത്തുകാര്‍ക്ക് അനുകൂലമായ നിലപാടാണ് പാടശേഖരസമിതി സ്വീകരിക്കുന്നതെന്നാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ജലനിര്‍ഗമനം തടസപ്പെടുത്തുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും, പ്രദേശത്തെ ശുദ്ധജല സ്രോതസുകള്‍ മലിനമാകുന്നതിനും കാരണമായിട്ടും പഞ്ചായത്ത് അധികാരികള്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തോടിന്റെ ഇരുകരകളിലും കരിങ്കല്‍ ഭിത്തി നിര്‍മിച്ച ഓരുവെള്ളം വീടുകളിലേക്ക് കയറുന്നത് തടയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: