തൃശൂര്‍: കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ ടിപി വധക്കേസിലെ പ്രതികള്‍ക്ക് വിയ്യൂര്‍ ജയിലില്‍ അധികൃതര്‍ രാജകീയ വാസമൊരുക്കുന്നു.
ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലിലെത്തിയ കൊടിസുനി ഉള്‍പ്പടെയുള്ള പ്രതികള്‍ക്കാണ് അധികൃതര്‍ രാജകീയവാസമൊരുക്കുന്നത്.
ടിപി വധക്കേസിലെ അഞ്ച് പ്രതികളാണ് വിയ്യൂര്‍ ജയിലില്‍ ഉള്ളത്. ജയില്‍ ചട്ടങ്ങളനുസരിച്ച് ചെയ്യേണ്ട ജോലികളൊന്നും ഇവര്‍ ചെയ്യുന്നില്ല. എന്നാല്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ കൃത്യമായി ഒപ്പുവെക്കുകയും കൂലി വാങ്ങുകയും ചെയ്യുന്നുണ്ട്. ജയില്‍ അധികൃതരില്‍ ചിലരുടെ പിന്തുണയോടെയാണിത്. ജയിലില്‍ ഇവര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും സഹതടവുകാരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും പറയുന്നു.
ഭയം മൂലം സഹതടവുകാര്‍ ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ മടിക്കുകയാണ്. ഒരു മാസം മുമ്പ് ജയിലിലെ മറ്റൊരു തടവുകാരനെ ഇവര്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും ജയില്‍ അധികൃതര്‍ കൈക്കൊണ്ടില്ല.
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പോലും ജയിലധികാരികള്‍ തയ്യാറായില്ല. ടിപി വധക്കേസിന് പുറമെ ഇവര്‍ മറ്റു പലകേസുകളിലും പ്രതികളാണ്. ഈ കേസുകളിലെ വിചാരണക്കായി കോടതികളില്‍ കൊണ്ടുപോകുമ്പോള്‍ രാജകീയ പരിഗണനയാണ് ഇവര്‍ക്ക് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. പോലീസിലെ ചിലര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: