ആലപ്പുഴ: ജന്‍ഡര്‍ പാര്‍ക്ക് അഴിമതിവിഷയം വീണ്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയെ കായംകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിച്ചതോടെയാണ് ജന്‍ഡര്‍ പാര്‍ക്ക് അഴിമതി ചര്‍ച്ചയാകുന്നത്. ചര്‍ച്ചയ്ക്ക് തിരികൊളുത്തിയതാകട്ടെ സിപിഎമ്മിന്റെ ഉന്നത നേതാക്കളും. പ്രതിഭയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം ഉണ്ടായപ്പോള്‍ തന്നെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഒരു വിഭാഗം ജന്‍ഡര്‍പാര്‍ക്ക് അഴിമതിയില്‍ പ്രതിഭാ ഹരി പ്രതിയല്ലേയെന്ന് ചോദ്യമുന്നയിച്ചിരുന്നു. ഈ ചോദ്യമാണ് തെരഞ്ഞടുപ്പ് പ്രചരണകാലയളവില്‍ ഇനി വ്യാപകമായി ഉയരുക. നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും അരോപണങ്ങളില്‍ കഴമ്പുണ്ടന്ന് ബോദ്ധ്യപ്പട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ്സെടുത്തത്.
ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിലാണ് അഴിമതി നടന്നിരുന്ന കാലയളവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതിഭാഹരിയും, കൂട്ടുപ്രതികളും താല്‍ക്കാലികമായി രക്ഷപ്പെട്ടത്. ലോക്കല്‍ ഓഡിറ്റിങില്‍ ആറു കോടിയോളം രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഘടകകക്ഷിയായ സിപിഐ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ ഭരണാവസാനം വരെ വിയോജിച്ച് മുന്നോട്ട് പേകുകയും, സിപിഎം നേതൃത്വത്തിന് കത്ത് എഴുതുകയും ചെയ്തിരുന്നു.
ഭരണപക്ഷത്ത് പോലും ചര്‍ച്ചകള്‍ നടത്താതെയാണ് ജന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി ഉയര്‍ന്ന വില നല്കി പദ്ധതിക്കായി ഏറ്റെടുത്തതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കളുടെ ഇടപെടലുകളാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ജില്ലാപഞ്ചായത്ത് സെക്രട്ടറിയുമാണ് വിജിലന്‍സ് കേസിലെ പ്രതികള്‍. ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേയിലാണ് നിലവില്‍ വിജിലന്‍സ് അന്വേഷണം. ഇതുവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. തങ്ങള്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ചു നിന്ന് ജന്‍ഡര്‍പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങും സിപിഐ ബഹിഷ്ക്കരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടും തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നത്.
എസ്എസ്എ ഫണ്ടും, ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടും ചിലവഴിച്ച് പണിതുയര്‍ത്തിയ സ്വന്തം മണ്ഡലത്തിലെ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണതും പ്രതിഭാഹരിക്കെതിരെയുള്ള പ്രചരണായുധമാകും.
അവധി ദിവസമായിരുന്നു സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണത്. അല്ലായിരുന്നു എങ്കില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിവന് ബലികൊടുക്കേണ്ടി വന്നേനെ. വിദ്യാര്‍ത്ഥികളുടെ ജിവനുപോലും വിലകല്പിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ അഴിമതി നടത്തിയതിന്റെ നേര്‍കാഴ്ചയാണ് സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം. ഇതിലും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: