ചേര്‍ത്തല: 108 ആംബുലന്‍സിന്റെ സേവനം യഥാസമയം ലഭിച്ചില്ല, പാമ്പുകടിയേറ്റ യുവാവു മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് 15-ാം വാര്‍ഡ് മുട്ടത്തിപ്പറമ്പ് കാട്ടിപറമ്പില്‍ ഔസേപ്പിന്റെ മകന് ആന്റണി (സാലിച്ചന് 39) ആണ് മരിച്ചത്. വിദഗ്ദ്ധചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന് വൈകിയതാണ് മരണ കാരണമായതെന്നാണ് വിമര്‍ശനം. ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സിന്റെ സേവനമാണ് ലഭിക്കാതിരുന്നത്. നഗരത്തിലെ കുപ്പി കവലയ്ക്ക് സമീപത്തെ ഇടവഴിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സാലിച്ചന് പാമ്പു കടിയേറ്റത്. ഉടനടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
അടിയന്തരമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഏറെ സമയം പാഴായി. ഈസമയം ആശുപത്രിവളപ്പില്‍ 108 ആംബുലന്‍സ് ഉണ്ടായിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും, ജീവനക്കാരും പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആംബുലന്‍സ് വിട്ടുനല്‍കാന്‍ ചുമതലക്കാര്‍ തയാറായില്ല. തിരുവനന്തപുരത്തെ കണ്ട്രോള് റൂമുമായി ബന്ധപ്പെട്ടവര്‍ക്ക് ജില്ല വിട്ടുപോകന്‍ ആംബുലന്‍സ് അനുവദിക്കില്ലെന്ന മറുപടി ലഭിച്ചത്.
തുടര്‍ന്ന് ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കു ശേഷമാണ് താലൂക്കാശുപത്രിയിലെ പഴയ ആംബുലന്‍സില്‍ രണ്ട് ഓക്സിജന്‍ സിലിണ്ടറുകളടക്കം കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിലേക്കു ഇയാളെ കൊണ്ടുപോയത്. സംഭവം വിവാദമാകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് 108 ആംബുലന്‍സ് അനുവദിക്കാന്‍ അരമണിക്കൂറിന് ശേഷം അധികാരികള്‍ തയാറായെങ്കിലും ഈസമയം ചേര്‍ത്തലയില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചിരുന്നു. 108 ആംബുലന്‍സിന്റെ സേവനവുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: