ആലപ്പുഴ: വിഎസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ വിഎസ് പക്ഷക്കാരെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഔദ്യോഗിക പക്ഷം പൂര്‍ണമായും വെട്ടിനിരത്തി. അന്തിമചിരി പിണറായി വിജയനും, ഔദ്യോഗിക പക്ഷത്തെ കരുത്തന് ജി. സുധാകരനും. ആഴ്ചകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും, വാക്പോരാട്ടങ്ങള്‍ക്കും ഒടുവില്‍ പിണറായി തീരുമാനിച്ചിടത്തു തന്നെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.
ഔദ്യോഗിക പക്ഷത്തിന് വേണ്ടി കരുക്കള്‍ നീക്കിയ സുധാകരന്റെ മുന്നില്‍ വിഎസ് പക്ഷത്തിന്റെ പോരാട്ടങ്ങള്‍ എല്ലാം നിഷ്ഫലമായി. കായംകുളത്ത് മുന്‍ ജില്ലാപഞ്ചായത്തംഗവും, സുധാകരന് അനുകൂലിയുമായ പ്രതിഭാഹരിയും, ചെങ്ങന്നൂരില്‍ അഡ്വ. കെ.കെ. രാമചന്ദ്രന് നായരും മത്സരിക്കും. സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി പടവെട്ടിയ വിഎസ് പക്ഷത്തെ പ്രമുഖ നേതാക്കളായ സി. കെ. സദാശിവനും, സി.എസ്. സുജാതയും ഇക്കുറി കരയ്ക്കിരുന്ന് കളി കാണേണ്ടി വരും.
ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാകമ്മറ്റി യോഗങ്ങളിലാണ് തീരുമാനം. വിഎസ് പക്ഷവും, ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അതു പരിഗണിക്കാതെ ഔദ്യോഗിക പക്ഷം തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു.
സദാശിവനെയും സി.എസ്. സുജാതയേയും ഒഴിവാക്കിയത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. പ്രതിഭയുടെയും രാമചന്ദ്രന് നായരുടെയും പേര് കോടിയേരി നിര്‍ദ്ദേശിക്കുകയായിരുന്നു. അണികളുടെയും, ഒരു വിഭാഗം നേതാക്കളുടെയും എതിര്‍പ്പ് ഗൗരവമായി കാണേണ്ടെന്നും, ഇതൊക്കെ ഏതാനും ദിവസങ്ങള്‍ക്കകം കെട്ടടങ്ങുമെന്നുമാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. സ്വന്തം ജില്ലയില്‍ തന്റെ പക്ഷക്കാരായ പ്രമുഖ നേതാക്കളെ ഒഴിവാക്കിയിട്ടും പ്രതികരിക്കാന്‍ വിഎസ് തയ്യാറാകാതിരുന്നത് അണികളെ നിരാശരാക്കി. അവസാന നിമിഷമെങ്കിലും അച്യുതാനന്ദന് ഈ വിഷയത്തില്‍ ഇടപെടുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.
എന്നാല്‍ സ്വന്തം സീറ്റ് ഉറപ്പിച്ച വിഎസ്സാകട്ടെ തന്നെ അനുകൂലിച്ചയാരെയും സംരക്ഷിക്കാന്‍ തയ്യാറായില്ല. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തമായ തട്ടകമായിരുന്ന ആലപ്പുഴയില്‍ വിഎസ് അനുകൂലികള്‍ മത്സര രംഗത്ത് ഇല്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തി വിഎസിനെ അപമാനിച്ച പിണറായിയും കൂട്ടരും വിഎസ് അനുകൂലികളെ കൂടി വെട്ടിനിരത്തി ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
വിഎസ് പക്ഷത്തെ പൂര്‍ണമായും പിഴുതെറിയാന്‍ ഇതോടെ ഔദ്യോഗിക പക്ഷത്തിന് സാധിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ജില്ലയിലെ ഔദ്യോഗിക പക്ഷത്തുണ്ടായ ഭിന്നതയിലാണ് ഇനി വിഎസ് പക്ഷത്തിന്റെ പ്രതീക്ഷ.
അച്യുതാനന്ദന് കൂടി കൈവിട്ടതോടെ വിഎസ് അനുകൂലികള്‍ നിലനില്‍പ്പിനായി തോമസ് ഐസക്ക് പക്ഷത്തേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ്. ജില്ലയുടെ പല പ്രദേശങ്ങളിലും നേരത്തെ തന്നെ ഐസക്ക് പക്ഷത്തോടൊപ്പം ചേര്‍ന്നാണ് വിഎസ് പക്ഷം പാര്‍ട്ടി സമ്മേളനങ്ങളില്‍ പിടിച്ചു നിന്നത്.
ഇത്തവണത്തെ നിയമസഭാ തെരഞെടുപ്പില് കായംകുളം, ചെങ്ങന്നൂര്‍, അമ്പലപ്പുഴ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം തുടര്‍ന്നുള്ള സിപിഎം രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. പല പ്രമുഖരുടെയും തലകള്‍ പാര്‍ട്ടിയില്‍ ഉരുളും. വിഭാഗീയത ശക്തമായി തുടരുന്ന ജില്ലയില്‍ വിഎസ് പക്ഷത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും ഔദ്യോഗിക പക്ഷം അടിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: