അടുത്ത ഭരണം തങ്ങള്‍ക്കു തന്നെയെന്ന ധാര്‍ഷ്ട്യം സിപിഎമ്മുകാരെ ഉന്മത്തരാക്കിയിരിക്കുന്നു എന്നതിന്റെ സൂചനകള്‍ സംസ്ഥാനത്ത് കണ്ടുതുടങ്ങിയിരിക്കുന്നു. അധികാരം ലഭിച്ചാല്‍ ജനങ്ങളോട് എങ്ങനെയായിരിക്കും പെരുമാറുകയെന്നതിന്റെ നേര്‍ക്കാഴ്ച അടുത്തിടെ തിരുവനന്തപുരത്തെ കാട്ടായിക്കോണത്ത് കണ്ടു. കിരാത മര്‍ദ്ദനം ഏറ്റുവാങ്ങിയ ഒരു ആര്‍എസ്എസ് പ്രവര്ത്തകന് ഇപ്പോഴും ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്നുപോവുകയാണ്.
സ്വത്തുനഷ്ടവും മറ്റും വേറെ. എന്നിട്ടും ആരുണ്ട് തങ്ങളോട് ചോദിക്കാന്‍ എന്ന നിലപാടാണ് സിപിഎമ്മുകാര്‍ക്ക്. സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ തുരങ്കംവെക്കുകയെന്ന എക്കാലത്തെയും അജണ്ട അവര്‍ ഒരിക്കല്‍ക്കൂടി പൊടിതട്ടിയെടുത്തുകഴിഞ്ഞു.
തങ്ങള്‍ക്ക് വഴിപ്പെടാത്ത മാധ്യമങ്ങളെ എങ്ങനെയാണ് പാര്‍ട്ടി മര്യാദ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നഗരഹൃദയത്തിലും കാണിച്ചുകൊടുക്കുകയുണ്ടായി. സിപിഎമ്മുകാര്‍ക്ക് അരുനില്‍ക്കുന്ന സ്വഭാവം പലപ്പോഴും പ്രകടിപ്പിക്കുന്ന ഏഷ്യാനെറ്റ് ചാനലിന്റെ പ്രവര്‍ത്തകര്‍ക്കാണ് മുതലക്കുളം മൈതാനത്തുവച്ച് കണക്കിന് കിട്ടിയത്. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം കഴിഞ്ഞ് അദ്ദേഹം സ്റ്റേജ് വിടുന്നതിനുമുമ്പായിരുന്നു മാധ്യമപ്രവര്‍ത്തകരെ പാര്ട്ടിക്കാര് വളഞ്ഞിട്ട് ആക്രമിച്ചത്. റിപ്പോര്‍ട്ടര്‍ അനുമോദ്, ക്യാമറാമാന് അരവിന്ദ് എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇരുവരുടെയും വയറിനും നെറ്റിത്തടത്തിനും തലയ്ക്കും ക്ഷതമേറ്റു. ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തു. ഒരുകണക്കില് അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പാര്‍ട്ടിയുടെ സമുന്നത നേതാക്കളടക്കം സ്റ്റേജിലിരിക്കുമ്പോഴാണ് അണികള്‍ ഗുണ്ടാപ്പണിയെടുത്തതെന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. അരുതെന്ന് കൈയുയര്‍ത്താന്‍ അവിടെ ആരുമുണ്ടായിരുന്നില്ല.
കിട്ടിയവര്‍ കിട്ടിയവര്‍ മാധ്യമ പ്രവര്‍ത്തകരെ പൊതിരെ തല്ലി അരിശം തീര്‍ത്തു. സൗമനസ്യമെന്നോണം ക്യാമറ തിരിച്ചുകൊടുത്തു. ഒരു പൊതുപരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകരെ ഇത്തരത്തില്‍ കൈകാര്യം ചെയ്യാന്‍ സിപിഎമ്മുകാര്‍ ഇറങ്ങിപ്പുറപ്പെട്ടെങ്കില് ഇനിയങ്ങോട്ടുള്ള സ്ഥിതിയെന്തായിരിക്കും. തികച്ചും ഭീതിദമാണ് സ്ഥിതിവിശേഷങ്ങള്‍. തങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ ഭീഷണിപ്പെടുത്തുന്ന അതേ രീതിതന്നെയാണ് തങ്ങള്‍ക്ക് ബോധിച്ച തരത്തില്‍ വാര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സമ്മര്‍ദ്ദവും.
മുതലക്കുളത്തെ പാര്‍ട്ടി പരിപാടിയിലെ ശുഷ്കമായ പങ്കാളിത്തം നേതാക്കളെ തികച്ചും അസ്വസ്ഥരാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയിരിക്കുന്ന അവസരത്തില്‍ ഇത്രയും ശുഷ്കമായ പരിപാടികള്‍ നല്കുന്ന സന്ദേശം പാര്‍ട്ടിയെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ട് നാടൊട്ടുക്കുമെത്തിയാല് അത്ര സുഖകരമാവില്ലെന്ന് അവര്‍ മനസ്സിലാക്കി. ഒഴിഞ്ഞ കസേരകളുടെ ദൃശ്യം ചാനലിലൂടെ വരുന്നത് തടയുകയെന്ന മാര്‍ഗമാണ് അതിന് സ്വീകരിച്ചത്. തങ്ങള്‍ക്ക് അടുപ്പമുള്ള ചാനലിലെ പ്രവര്‍ത്തകര്‍ക്കുതന്നെ വേണ്ടത് കൊടുത്താല്‍ പിന്നീടാരും ആ മാര്‍ഗ്ഗം സ്വീകരിക്കില്ലെന്ന സ്റ്റാലിനിസ്റ്റ് രീതി ഇവിടെ പ്രവര്ത്തനക്ഷമമാവുകായിരുന്നു.
സിപിഎമ്മുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ രണ്ട് മാധ്യമ പ്രവര്‍ത്തകരെയും കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കണ്മുമ്പില് നടന്ന ഗുണ്ടായിസം തടയുന്നതില്‍ അമ്പേ പരാജയപ്പെട്ട സിപിഎം നേതൃത്വം ഒടുവില്‍ ഒറ്റവരി പ്രസ്താവത്തിലൂടെ ഖേദം പ്രകടിപ്പിച്ച് തടിയൂരുകയായിരുന്നു. പരിക്കേറ്റവരെ സന്ദര്‍ശിക്കാനോ സാന്ത്വനിപ്പിക്കാനോ അവര്‍ തയാറായില്ല. മാത്രവുമല്ല, പാര്‍ട്ടിക്കാരല്ല മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തതെന്ന രീതിയിലായിരുന്നു പ്രതികരണം. അതില്‍നിന്നുതന്നെ ഇത് നേതൃത്വത്തിന്റെ അറിവോടെ നടന്ന ഗുണ്ടായിസമാണെന്ന് വ്യക്തമാവുന്നു. നേതാക്കളുടെ മനസ്സറിഞ്ഞ് അണികള്‍ പ്രതികരിച്ചു എന്ന് വ്യക്തം. ഇനിയങ്ങോട്ട് തെരഞ്ഞെടുപ്പ് ചൂട് വര്‍ധിക്കുകയാണ്. അപ്പോള്‍ എങ്ങനെയായിരിക്കണം മാധ്യമങ്ങള്‍ അടക്കമുള്ളവരെ കൈകാര്യം ചെയ്യേണ്ടതെന്നതിനെക്കുറിച്ച് അണികള്‍ക്കുള്ള സന്ദേശമാണ് കോഴിക്കോട്ടെ മാധ്യമവേട്ട.
അക്രമത്തിന്റെയും അസ്വസ്ഥതയുടെയും വൈറസുകള്‍ ചോരയില്‍ സൈ്വരവിഹാരം നടത്തുന്ന സിപിഎമ്മുകാര്‍ക്ക് സഹിഷ്ണുതയെന്തെന്ന് അറിയില്ല. സഹിഷ്ണുതയെക്കുറിച്ച് ഗീര്‍വാണമടിക്കുന്ന അവരുടെ സ്വഭാവം ഒരിക്കലും മാറാന്‍ പോകുന്നുമില്ല. ആട്ടിന്‍തോലണിഞ്ഞ ചെന്നായയുടെ രീതിയാണവരുടേത്. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന അവരുടെ പരിപാടികളും പദ്ധതികളും അന്തമില്ലാതെ മുന്നോട്ടുപോവുകയാണ്. ജനാധിപത്യത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് പാര്‍ട്ടിയുടെ ആധിപത്യം വ്യാപിപ്പിക്കുന്നതാണ്. അതിന് ഏതു മാര്‍ഗവും അവലംബിക്കാന്‍ അവര്‍ സന്നദ്ധരാവുന്നു. പാര്‍ട്ടി വിട്ടവന്റെ കഴുത്തരിയുന്നതുപോലെ തന്നെയാണ് തങ്ങള്‍ക്കിഷ്ടമില്ലാത്ത വാര്‍ത്തകള്‍ നല്‍കുന്നവരെ നിശ്ശബ്ദരാക്കുന്നതും. ഫാസിസത്തിന്റെ മൂര്‍ത്തരൂപമായ ഈ പാര്‍ട്ടിയുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിഞ്ഞ് അതിനെ ജനാധിപത്യരീതിയില്‍ പ്രതിരോധിക്കുകയാണ് വേണ്ടത്. കാലം ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. അതിനുള്ള അധികാരം ലഭിക്കുന്ന അസുലഭ വേള അടുത്തിരിക്കെ ജനങ്ങള്‍ സജ്ജരായിരിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: