ബെംഗളൂരു: പാക്കിസ്ഥാനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ ഇന്ന് മൂന്നാം അങ്കത്തിന്. എതിരാളികള്‍ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ട ബംഗ്ലാദേശ്. രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യം. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ധോണിയും കൂട്ടരും.
അതേസമയം കളിച്ച രണ്ട് മത്സരങ്ങളും തോറ്റതിന്റെ നിരാശയിലാണ് ബംഗ്ലാ കടുവകള്‍. പാക്കിസ്ഥാനോടും ഓസ്ട്രേലിയയോടുമാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. പോയിന്റൊന്നും നേടാന്‍ കഴിയാത്ത ബംഗ്ലാദേശ് ഗ്രൂപ്പ് രണ്ടില്‍ ഏറ്റവും പിന്നില്‍. ഒരു മത്സരം ജയിച്ച ഇന്ത്യ രണ്ട് പോയിന്റുമായി നാലാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇന്ന് ഏറെ നിര്‍ണായകം. പാക്കിസ്ഥാനും ഓസ്ട്രേലിയക്കും രണ്ട് പോയിന്റ് വീതമാണെങ്കിലും റണ്‍ റേറ്റില്‍ ഇവര്‍ ഇന്ത്യക്ക് മുന്നിലാണ്.
കടലാസില്‍ കരുത്തര്‍ ഇന്ത്യയാണെങ്കിലും മുന്‍നിര ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. വിരാട് കോഹ്ലിയും യുവരാജും ധോണിയുമാണ് മികച്ച ഫോമില്‍. അതേസമയം ശിഖര്‍ ധവാന്, സുരേഷ് റെയ്ന എന്നിവരാകട്ടെ തീര്‍ത്തും നിറം മങ്ങിയ നിലയിലും. രോഹിത് ശര്‍മ്മക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മികച്ച ഇന്നിങ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും ഫോമില്‍ തിരിച്ചെത്താന്‍ കഴിയുന്ന താരമാണ്. എന്നാല്‍ റെയ്നയുടെയും ധവാന്റെയും കാര്യം അങ്ങനെയല്ല.
ഏറെ നാളുകളായി ഇരുവരും മികച്ചൊരു ഇന്നിങ്സ് കാഴ്ചവെച്ചിട്ട്. കഴിഞ്ഞ 10 ട്വന്റി 20 ഇന്നിംഗ്സുകളില്‍ നിന്ന് വെറും 139 റണ്‍സാണ് റെയ്നയുടെ സമ്പാദ്യം. ട്വന്റി 20 ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ദയനീയമായിരുന്നു റെയ്നയുടെ പ്രകടനം. ന്യൂസിലാന്‍ഡിനെതിരെ ഒരു റണ്‍ നേടിയപ്പോള്‍ പാക്കിസ്ഥാനെതിരെ റണ്‍സൊന്നും നേടാതെ പുറത്താവുകയായിരുന്നു. രണ്ട് മത്സരങ്ങളിലും ഓരോ വിക്കറ്റ് നേടാന്‍ സാധിച്ചത് മാത്രമാണ് റെയ്നയ്ക്ക് ആശ്വസിക്കാന്‍ വകയുളളത്.
വ്യത്യസ്തമല്ല ധവാന്റെ കാര്യവും. കഴിഞ്ഞ 10 ഇന്നിംഗ്സുകളില്‍ 213 റണ്‍സാണ് ധവാന്റെ സമ്പാദ്യം. സ്ഥിരതയില്ലായ്മയാണ് ധവാന്റെ പ്രധാന പ്രശ്നം. ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ 1, 6 എന്നിങ്ങനെയായിരുന്നു ധവാന്റെ സ്കോര്‍. ധവാന് പകരം ഓപ്പണറായി അജിന്‍ക്യ രഹാനെയെ ഇറക്കണമെന്ന ആവശ്യവും ശക്തമാണ്. ബൗളര്‍മാര്‍ മികച്ച ഫോമിലാണെന്ന് ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നു. ആശിഷ് നെഹ്റ, ജസ്പ്രീത് ബുംമ്റ, ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്.
മറുവശത്ത് ബംഗ്ലാദേശ് മികച്ച പോരാളികളുള്ള ടീമാണ്.
ഒാപ്പണര്‍ സൗമ്യ സര്‍ക്കാര്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നതാണ് അവരെ അലട്ടുന്നത്. ഓള് റൗണ്ടര്‍മാരായ ഷാക്കിബ് അല്‍ ഹസ്സന്, മഹ്മദുള്ള എന്നിവര്‍ കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. പരിക്കേറ്റ തമിം ഇഖ്ബാലിന് പകരം ഒാസ്ട്രേലിയക്കെതിരെ ഓപ്പണറായി ഇറങ്ങിയ മുഹമ്മദ് മിഥുനും സാബിര്‍ റഹ്മാനും ഭേദപ്പെട്ട ഫോമിലാണ്.
മഷ്റഫെ മൊര്‍താസ നയിക്കുന്ന ബൗളിങ് നിരയും തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ട്. അല്‍-അമിന്‍ ഹൊസൈന്‍, മഹ്മദുള്ള, ഷാക്കിബ്, മുഷ്ഫിഖര്‍ എന്നിവരും മികച്ച രീതിയില്‍ പന്തെറിയുന്നവരാണ്. സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യയും ആദ്യ വിജയം തേടി ബംഗ്ലാദേശും ഇറങ്ങുമ്പോള്‍ മികച്ച പോരാട്ടത്തിനായിരിക്കും ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: