ജോലിക്കെന്നുപറഞ്ഞ് വിദേശത്ത് എത്തിച്ച് സെക്സ് റാക്കറ്റിന്റെ വലയിലായ സ്ത്രീകളെ രക്ഷിക്കാന്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടുകയാണ്. ബഹ്റിനിലെ ഫഌറ്റില്‍ അകപ്പെട്ടിരിക്കുന്ന 10 സ്ത്രീകളെ രക്ഷിക്കാനാണിത്. ‘ഓപ്പറേഷന് ബിഗ് ഡാഡി’യുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് കേരളത്തിനകത്തും പുറത്തുമായി 64 സ്ത്രീകളെ പെണ്‍വാണിഭത്തിനുവേണ്ടി കടത്തിയെന്ന് കണ്ടെത്തിയത്. 80,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ വിസയ്ക്കായി വാങ്ങിയാണ് ഇവരെ ചതിച്ചത്.
സുന്ദരിയായ സ്ത്രീയെ കാണുമ്പോള്‍ ‘ചരക്ക്’ എന്നാണ് പൂവാലന്മാര് വിശേഷിപ്പിച്ചിരുന്നത്. ഇന്ന് സുന്ദരികളെ മാത്രമല്ല സ്ത്രീകളെയെല്ലാം എങ്ങനെ ചരക്കാക്കി ലാഭം കൊയ്യാമെന്നാണ് കൊടുംചതിയന്മാരുടെ ആലോചന. കേരളത്തിലെ സ്ത്രീകളാകട്ടെ വിദേശ ജോലികളില്‍ ഭ്രമമുള്ളവരാണ്. വീട്ടില്‍ ഒരാള്‍ വിദേശത്താണ് എന്നുപറയുന്നത് വീട്ടുകാര്‍ക്ക് അഭിമാനമാണ്. ഈ വ്യാമോഹം മുതലെടുത്താണ് സ്ത്രീകളെ ചതിച്ച് വിദേശത്തേക്ക് കടത്തുന്നത്.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് അധികവും ജോലി ലഭിച്ച് വിദേശത്തും മറ്റും പോയിരുന്നത്.
ഇതുകണ്ടാണ് ഹിന്ദുസ്ത്രീകളും ഇതിനായി തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് തുടങ്ങിയത്. ക്രിസ്ത്യന്‍ യുവതികള്‍ പ്രിഡിഗ്രി കഴിഞ്ഞാല്‍ നഴ്സിങ് പഠിക്കാന്‍ അക്കാലത്ത് ധാരാളം പോകാറുണ്ട്. ഇപ്പോഴും നഴ്സിങ് കഴിഞ്ഞ് അവര്‍ വിദേശത്ത് ജോലി തേടുന്നു. മലയാളി നഴ്സുമാരുടെ വിദേശത്തുള്ള പ്രതിഛായ മാലാഖമാരുടേതാണ്. അത്ര സത്യസന്ധതയോടെയും ദയയോടെയും പെരുമാറുന്ന ഇവര്‍ക്ക് വിദേശജോലിക്കുള്ള സാധ്യത ഏറെയാണ്.
ഇത് മുതലെടുക്കാന്‍ ഉതുപ്പ് വര്‍ഗീസ് എന്ന കശ്മലന് രംഗപ്രവേശം ചെയ്തത് വാര്‍ത്തയായിരുന്നല്ലോ. നഴ്സിങ് റിക്രൂട്ട്മെന്റ് കുറ്റങ്ങള്‍ക്ക് ദുബായില്‍ വച്ച് ഉതുപ്പ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അയാള്‍ ഒരു പ്രൈവറ്റ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജന്‍സി കൊച്ചിയില്‍ സ്ഥാപിച്ച് കുവൈറ്റിലേക്കും മറ്റും നഴ്സുമാരെ അയച്ച് 300 കോടി തട്ടിച്ചെന്നായിരുന്നു കുറ്റം.
ഉതുപ്പിന്റെ ഏജന്‍സി ഒരു നഴ്സില്‍നിന്നും 19.50 ലക്ഷം വാങ്ങിയാണ് വിദേശത്തേയ്ക്കയച്ചിരുന്നത്. യഥാര്‍ത്ഥത്തിലുള്ള സര്‍വീസ് ചാര്‍ജ് 19500 രൂപ മാത്രമാണ്. 19.50 ലക്ഷം രൂപ വാങ്ങിയശേഷം 19500 രൂപ മാത്രമാണെന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു. നഴ്സുമാര്‍ കുവൈറ്റില്‍ എത്തിയാല്‍ പിന്നെയും അവരെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നു.
ഐടി റെയ്ഡിലാണ് അക്കൗണ്ടില്‍ വരാത്ത കോടികള്‍ കണ്ടുപിടിച്ചത്. നൂറുകണക്കിന് നഴ്സുമാരെ ഈ വിധത്തില്‍ റിക്രൂട്ട് ചെയ്ത് കോടികളാണ് സമ്പാദിച്ചത്. ഹോസ്പിറ്റല്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍ മുതലായവ എപ്പോഴും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. മലയാളി നഴ്സുമാര്‍ അത്യധ്വാനം ചെയ്യുന്നവരും വര്ക്കഹോളിക്കായതിനാലുമാണ് അവരെ പ്രത്യേകം ആവശ്യപ്പെടുന്നത്.
കേരളത്തില്‍ ഒരു നഴ്സിന് ജോലിക്കു ചേരുമ്പോള്‍ 3000 രൂപയും ഒരു കൊല്ലം കഴിഞ്ഞ് 5000 രൂപയുമാണ് ശമ്പളം. അതാണ് അവര്‍ വിദേശ ജോലി തേടുന്നത്. ആസ്ട്രേലിയയും മലയാളി നഴ്സുമാരെ തേടുന്നു. അവിടങ്ങളില്‍ ഹെല്‍ത്ത് കെയര്‍ സ്റ്റാഫുകളുടെ എണ്ണം പരിമിതമായതിനാലാണ് ഇന്ത്യന്‍ നഴ്സുമാരെ സ്വാഗതം ചെയ്യുന്നത്. കേരളത്തില്‍നിന്നുള്ള ആറ് ദശലക്ഷം നഴ്സുമാര്‍ വിദേശത്തുണ്ട്.പെണ്‍കുട്ടികള്‍ക്ക് നഴ്സിങ് മേഖല ആകര്‍ഷണീയമാണെന്ന തിരിച്ചറിവില്‍ ഒരു അച്ചന് 1980 കളില്‍ ഒരു നണ്-റണ്ണിങ് റാക്കറ്റ് നടത്തിയത് വന്‍വിവാദം സൃഷ്ടിക്കുകയുണ്ടായി. എഴുപതുകളിലും ഈ ഫാദര്‍ പെണ്‍കുട്ടികളെ നഴ്സ് ആക്കാമെന്ന് പ്രലോഭിപ്പിച്ച് ഇറ്റലിയില്‍ എത്തിച്ച് കന്യാസ്ത്രീകളാക്കിയിരുന്നു. ഒരു പെണ്കുട്ടിയില്നിന്നും 15000 രൂപ വാങ്ങിയാണ് എഴുപതുകളില്‍ അവരെ റോമിലെത്തിച്ചത്.
ഫാദര്‍ ഇവരെ തിയോളജിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേനയാണ് റോമിലേക്ക് കടത്തിയിരുന്നത്. പക്ഷെ കോണ്‍വെന്റുകളില്‍ ഇവര്‍ക്ക് പരിചാരികമാരുടെ ജോലിയാണ് നല്‍കിയിരുന്നത്. വെളുത്ത വര്‍ഗക്കാര്‍ക്കൊപ്പം തുല്യത ലഭിച്ചിരുന്നില്ല. ഈ കഥ അന്നു ഞാന്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിനുശേഷം എനിക്ക് വേള്‍ഡ് മലയാളി സമ്മേളനത്തിന് ജര്‍മനിയിലെ ബെര്‍ലിനില്‍ പോകാന്‍ അവസരം കിട്ടി. അന്ന് ഞാന്‍ റോമില്‍ പോയി മോണ്ട് വേള്‍ഡ് എന്ന സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന കോണ്‍വെന്റിലെത്തി അച്ചന് കടത്തിക്കൊണ്ടുപോയി കന്യാസ്ത്രീകളാക്കിയ മേഴ്സിയെയും ജസ്സിയെയും കണ്ടു. അപ്പോഴും അവരുടെ മനസ്സില്‍ എന്നെങ്കിലും നഴ്സിങ് പഠിച്ച് നാട്ടില്‍ എത്താനാകും എന്ന ആഗ്രഹം നിലനിന്നിരുന്നു!
ഞാന്‍ ഈ കഥ വിവരിച്ചത് മലയാളി പെണ്‍കുട്ടികള്‍ എങ്ങനെ പ്രലോഭനങ്ങളില്‍ അകപ്പെടുന്നുവെന്ന് സൂചിപ്പിക്കാനാണ്. അന്ന് നഴ്സിംഗ്-കന്യാസ്ത്രീ റാക്കറ്റ് ആയിരുന്നെങ്കില്‍ ഇന്ന് അത് പെണ്‍വാണിഭ റാക്കറ്റാണ്. ഓണ്‍ലൈനില്‍ സ്ത്രീ-പെണ്‍കുട്ടി സാന്നിധ്യം വിപുലമായപ്പോള്‍ അത് മുതലെടുക്കാന്‍ ചാറ്റ്ചെയ്ത് വശീകരിച്ച് അവരെ പെണ്‍വാണിഭത്തിലെത്തിക്കുന്നു.
ചുംബനസമരം സംവിധാനംചെയ്ത പശുപാലനും രശ്മിയും അത് നടത്തിയത് സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനമായിട്ടായിരുന്നല്ലോ. പക്ഷെ അതിനുള്ളിലെ ഗൂഢോദ്ദേശ്യം പെണ്‍കുട്ടികളെ സെക്സ്റാക്കറ്റിലെത്തിക്കുക എന്നതായിരുന്നു. പശുപാലന് തന്റെ ഭാര്യ രശ്മിയുടെ അര്‍ധനഗ്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാണ് കക്ഷികളെ തേടിയിരുന്നത്. കക്ഷിയായി അഭിനയിച്ചാണ് പശുപാല-രശ്മി ദമ്പതികളെ പോലീസ് കുടുക്കിയത്.
സാംസ്കാരികകേന്ദ്രമായി അറിയപ്പെട്ടിരുന്ന കേരളം ഇന്ന് സാംസ്കാരികാപചയത്തിന്റെ മുഖമുദ്രയാണ്. ഫഌറ്റുകള്‍ കേന്ദ്രീകരിച്ചും പെണ്‍വാണിഭങ്ങള്‍ നടത്തുന്നു. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തശേഷമാണ് അവരെ പെണ്വാണിഭത്തിലേക്കയക്കുന്നത്. മുംബൈയിലെ ചുവന്ന തെരുവുകള്‍ കേരളത്തിനാവശ്യമില്ല. ഇവിടെ ചുവന്ന തെരുവല്ല, ചുവന്ന ഫഌാറ്റുകളാണ്.
ചില പെണ്‍കുട്ടികള്‍ ഇന്ന് ഗ്ലാമറില്‍ കുടുങ്ങുന്നു. അഭിനയിക്കാനും ടിവി അവതാരകയാകാനും എല്ലാമാണ് അവര്‍ക്ക് ആഗ്രഹം. പ്രസ് അക്കാദമിയില്‍ ക്ലാസെടുക്കെ ഞാന്‍ പെണ്‍കുട്ടികളോട് അച്ചടിമാധ്യമമോ ടിവിയോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ടിവി എന്നായിരുന്നു പലരുടേയും മറുപടി.
ഇതിന്റെ മറ്റൊരു വൈരുധ്യം അമ്മമാരും പെണ്‍കുട്ടികളെ സിനിമയിലോ സീരിയലിലോ എത്തിക്കാന്‍ താല്പര്യപ്പെടുന്നു എന്നുള്ളതാണ്. ഒരിക്കല്‍ ഞാന്‍ ഒരു ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള ചടങ്ങ് ഉദ്ഘാടനത്തിനു പോയി. ഉദ്ഘാടനശേഷം അമ്മമാര്‍ എന്നോട് ചോദിച്ചത് തങ്ങളുടെ പെണ്മക്കള്ക്ക് സിനിമയില്‍ ചാന്‍സ് കിട്ടുമോ എന്നായിരുന്നു. സിനിമയില്‍ താരമാകാന്‍ പ്രത്യേക കഴിവുവേണം. പക്ഷെ അമ്മമാര്‍ സിനിമ എന്ന ലേബല്‍ മാത്രം കാംക്ഷിക്കുന്നു.
കേരളത്തിലെ സ്ത്രീകളും പെണ്‍കുട്ടികളും ഇന്ന് ‘ചരക്കു’കള്‍ ആണ്. സെക്സ് മാര്‍ക്കറ്റിലെ വില്‍പ്പനചരക്കുകള്‍. പെണ്‍വാണിഭത്തിലേക്ക് മക്കളെ എത്തിക്കുന്നതും ചില അമ്മമാര്തന്നെയാണല്ലൊ. ഇന്ന് ബാല്യവും കൗമാരവും യൗവ്വനവും സ്ത്രീകള്‍ക്ക് സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ തുറക്കുന്ന വാതിലുകളാണ്.
ഇന്ന് തൊഴില്‍സ്ഥലത്തെ ലൈംഗികപീഡനം വലിയ വാര്‍ത്തയാണ്. പക്ഷെ മാധ്യമരംഗത്തെ സ്ത്രീകള്‍ക്ക് ഇത് ഒരിക്കലും അനുഭവിക്കേണ്ടിവരുന്നില്ല. സ്ത്രീ-പുരുഷ തുല്യത നിലനില്‍ക്കുന്ന ഏകരംഗം മാധ്യമരംഗമാണെന്ന് എനിക്കു തോന്നുന്നു. 40 കൊല്ലത്തോളം പുരുഷന്മാരോടൊപ്പം മാധ്യമപ്രവര്‍ത്തനം നടത്തിയ എനിക്ക് അവര്‍ സ്നേഹവും സംരക്ഷണവും സഹകരണവും മാത്രമാണ് നല്‍കിയത്. കോട്ടയത്ത് 16 പുരുഷലേഖകന്മാര്ക്കിടയിലെ ഏക വനിതയായിട്ടും ഞാന്‍ സുരക്ഷിതയായിരുന്നു.
സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതും പ്രണയിച്ച് വീട് വിട്ട് ഒളിച്ചോടി റെയില്‍വേട്രാക്കില്‍ ജീവിതം അവസാനിപ്പിക്കുന്നതും ഇന്ന് തുടര്‍ക്കഥയാണ്. സൈബര്‍ വേള്‍ഡില്‍ സ്ത്രീ തുടര്‍ച്ചയായി അപമാനിതയാകുന്നു. ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്നത് ഇന്ന് പുരുഷവിനോദമാണ്.
എന്തുകൊണ്ട് പെണ്‍കുട്ടികളെ-സ്ത്രീകളെ ലൈംഗിക ഉപഭോഗവസ്തുവായി മാത്രം കാണുന്നു എന്നത് എനിക്ക് ഇന്നും മിസ്റ്ററിയാണ്. ആങ്ങള-പെങ്ങള് സങ്കല്പംപോലും ഇന്നില്ല. ആണ്-പെണ് തുല്യത ഭരണഘടനയില്‍ ഒതുങ്ങേണ്ടതല്ല. പെണ്‍കുട്ടികള്‍ ഉദ്യോഗതലത്തിലെത്തുമ്പോള് അവരെ സഹപ്രവര്‍ത്തകയായി, സഹോദരിയായി അംഗീകരിച്ചുകൂടെ? രാത്രിയില്‍ ഏകാകിനിയായാല്, ബസ്സില്‍ ഒറ്റപ്പെട്ടാല്‍, രാത്രി വൈകി ഓട്ടോയില്‍ കയറിയാല്‍, ആളുകളില്ലാത്ത ബസ്സില്‍ കയറിയാല്‍- അവള് ഉപഭോഗവസ്തുവാക്കപ്പെടുന്നു.
സംസ്കാരം, വിദ്യാഭ്യാസം മുതലായവക്ക് എന്തര്രത്ഥമാണ്? വിദ്യാഭ്യാസം എന്നാല്‍ എഴുത്തും വായനയും മാത്രമാണ്, സംസ്കാരം പകരുന്ന രംഗമല്ല. അപ്പോള്‍ നമ്മുടെ ജീവിതം എങ്ങോട്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: