ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒ.രാജഗോപാല്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്, കഴക്കൂട്ടത്ത് വി.മുരളീധരന്, കാട്ടാക്കട പി.കെ കൃഷ്ണദാസ് എന്നിവര്‍ മത്സരിക്കും. കേന്ദ്രതെരഞ്ഞെടുപ്പ് സമിതി സെക്രട്ടറി ജെ.പി നദ്ദ അറിയിച്ചതാണിത്.
പാലക്കാട് ശോഭാ സുരേന്ദ്രനും ആറന്മുളയില് എം.ടി രമേശും ചെങ്ങന്നൂരില്‍ പി.എസ് ശ്രീധരന് പിള്ളയുമാണ് സ്ഥാനാര്‍ത്ഥികള്‍. കെ.സുരേന്ദ്രന്(മഞ്ചേശ്വരം), സി. സദാനന്ദന്(കൂത്തുപറമ്പ്), കെ.പി ശ്രീശന്(കോഴിക്കോട് നോര്‍ത്ത്), സി.കെ പദ്മനാഭന്(കുന്നമംഗലം), സയിദ് ബാദുഷ തങ്ങള്‍(മലപ്പുറം), രവി തേലത്ത്(തവനൂര്‍), കെ.കെ സുരേന്ദ്രന്(പൊന്നാനി), രേണു സുരേഷ്(കോങ്ങാട്), ഷാജുമോന്‍ വട്ടേക്കാട്(ചേലക്കര), എ.എന്‍ രാധാകൃഷ്ണന്(മണലൂര്‍), എ.നാഗേഷ്(പുതുക്കാട്), എന്‍.കെ മോഹന്‍ദാസ്(എറണാകുളം), എന്‍.ചന്ദ്രന്(ദേവികുളം), ജോര്‍ജ്ജ് കുര്യന്(പുതുപ്പള്ളി), പി.എം വേലായുധന്(മാവേലിക്കര) എന്നിവരെയും ആദ്യഘട്ട പട്ടികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന നേതൃത്വം കൈമാറിയ 22 അംഗ സാധ്യതാ പട്ടികയില്‍ യാതൊരു മാറ്റവും വരുത്താതെയാണ് അന്തിമ പട്ടിക കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന സഖ്യകക്ഷയായ ബിഡിജെഎസിന്റെ സീറ്റുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൈവരും. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന അമല്‍ കൃഷ്ണയെ അമിത് ഷാ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: