മൊഹാലി: ന്യൂസിലാന്‍ഡിനെതിരെ പാക്കിസ്ഥാന് ജയിക്കാന്‍ 181 റണ്‍സ് ആവശ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് അടിച്ചുകൂട്ടി. 80 റണ്‍സെടത്ത ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍, 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോസ് ടെയ്ലര് എന്നിവരുടെ മികച്ച ബാറ്റിങാണ് കിവികള്‍ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് ഓവറില്‍ 33 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സുമായി ഷര്‍ജീല്‍ ഖാനും 6 റണ്‍സുമായി അഹമ്മദ് ഷെഹ്സാദും ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് വേണ്ടി ഒാപ്പണര്‍മാരായ മാര്ട്ടിന് ഗുപ്റ്റിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ചേര്‍ന്ന് ഗംഭീര തുടക്കം നല്കി. വില്ല്യംസണെ കാഴ്ചക്കാരനാക്കി ഗുപ്റ്റില്‍ കത്തിക്കയറിയതോടെ സ്കോറും കുത്തനെ ഉയര്‍ന്നു. ആദ്യ വിക്കറ്റില്‍ 7.2 ഓവറില്‍ 62 അടിച്ചശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്.
21 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത വില്ല്യംസണെ മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ അഫ്രീദി കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ മണ്‍റോക്ക് ഏറെ ആയുസ്സുണ്ടായില്ല. 7 റണ്‍സെടുത്ത മണ്‍റോയെ അഫ്രീദിയുടെ പന്തില്‍ ഖാലിദ് ലത്തീഫ് പിടികൂടുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 75 റണ്‍സ്. പിന്നീട് കോറി ആന്‍ഡേഴ്സണെ കൂട്ടുപിടിച്ച് ഗുപ്റ്റില്‍ വെടിക്കെട്ട് തുടര്‍ന്നു. 33 പന്തില്‍ 5 ഫോറും മൂന്ന് സിക്സറുമടക്കം ഗുപ്റ്റില്‍ അര്‍ദ്ധസെഞ്ചുറി പിന്നിട്ടു.
12 ഓവറില്‍ കിവി സ്കോര്‍ മൂന്നക്കത്തിലെത്തി. ഒടുവില്‍ സ്കോര്‍ 127-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞത്. 48 പന്തില്‍ നിന്ന് 10 ഫോറും മൂന്ന് സിക്സറുമടക്കം 80 റണ്‍സെടുത്ത ഗുപ്റ്റിലിനെ മുഹമ്മദ് സാമി ബൗള്‍ഡാക്കി. അഞ്ച് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 14 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 21 റണ്‍സെടുത്ത കോറി ആന്‍ഡേഴ്സണെ അഫ്രീദി ഷൊഐബ് മാലിക്കിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് 19 ഓവറില്‍ സ്കോര്‍ 164-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയെയും കിവികള്‍ക്ക് നഷ്ടമായി.
അവസാന ഓവറില്‍ 16 റണ്‍സ് അടിച്ചുകൂട്ടി റോസ് ടെയ്ലര് കിവി സ്കോര്‍ 180-ല്‍ എത്തിച്ചു. ഒരു റണ്ണെടുത്ത എലിയറ്റും പുറത്താകാതെ നിന്നു. 23 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം റോസ് ടെയ്ലര് 36 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി അഫ്രീദി, മുഹമ്മദ് സാമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: