തലശ്ശേരി: ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി.ജയരാജന്റെ പങ്കാളിത്തം തെളിയിക്കുന്ന വസ്തുതകള്‍ ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സിഡിയിലും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതയില്‍ ഇപ്പോള്‍ സമര്‍പ്പിച്ച സീഡിയിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ കോടതിയില്‍ ഇന്നലെ നടത്തിയ വാദത്തില്‍ ചൂണ്ടിക്കാട്ടി. ജയരാജന്റെ കിഴക്കേ കതിരൂരിനടുത്തുള്ള തറവാട് ക്ഷേത്രമാണ് കൊലപാതകത്തിനുള്ള ഗൂഢാലോചനാ കേന്ദ്രം.
കൊലപാതകം നടന്ന 2014 സപ്തംബര്‍ 1ന് കേസിലെ 11-ാം പ്രതി കൃഷ്ണന് 25-ാം പ്രതി ജയരാജനെ ഫോണ്‍ ചെയ്ത വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഫോണിലൂടെയാണ് ഒന്നാം പ്രതിവിക്രമനെ പാട്യം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ബൊലേറോ കാറില്‍ ആശുപത്രിയില്‍ എത്തിച്ചത്. മുന്‍പ് വിക്രമന് ഗള്‍ഫില്‍ പോയിരുന്നു. വിക്രമന്റെ അമിത മദ്യപാനവും അക്രമണോത്സുകതയും ചികിത്സിച്ച് ഭേദമാക്കാന്‍ ബാംഗ്ലൂരിലുള്ള നിംഹാന്‍സ് ആശുപ്രത്രിയില്‍ ചികിത്സക്ക് അയച്ചിരുന്നതും പി.ജയരജനാണ്.
മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുകയും അക്രമോത്സുകമായ വിക്രമന്റെ മാനസികാവസ്ഥ നിലനിര്‍ത്തുകയും അതുവഴി മനോജ് വധമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വിക്രമനെ ഉപയോഗിക്കുകയുമായിരുന്നുവെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. മറ്റു പ്രതികളുടെ പങ്ക് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ്തന്നെ മനോജ് വധത്തില്‍ ജയരാജന്റെ പങ്കാളിത്തം ഗൂഢാലോചനയിലൂടെ നിര്വ്വഹിക്കപ്പെട്ടിരുന്നുവെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു.
മനോജിന്റെ കുടുംബവും ജയരാജന്റെ കുടുംബവും നേരത്തെ ഐക്യത്തിലായിരുന്നു. എന്നാല്‍ ഏതെല്ലാമോ കാരണങ്ങളാല്‍ മനോജ് ആര്‍എസ്എസുമായി അടുത്തു. ഇത്തരമൊരു ബന്ധമറിഞ്ഞ ജയരാജന്, മനോജിന്റെ കാല് വെട്ടിമാറ്റുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷെ ഭീഷണിയെ അവഗണിച്ച് മനോജ് ആര്‍എസ്എസുമായി കൂടുതല്‍ അടുത്തത് മനോജിനോടുള്ള ജയരാജന്റെ വൈരാഗ്യത്തിന് കാരണമായിട്ടുണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. ജയരാജനെ അക്രമിച്ച കേസില്‍ മനോജ് പ്രതിയാണ്. തുടര്‍ന്ന് മനോജിനെതിരെ മൂന്ന് നാല് തവണ വധശ്രമം നടന്നിരുന്നു.
മനോജ് വധക്കേസില്‍ പി.ജയരാജനെ പ്രതിചേര്‍ത്തത് സിബിഐ ശേഖരിച്ച തെളിവുകള്‍ നിയമവിദഗ്ധരുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും കൂട്ടായ നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ.് സിപിഎം സംഘടനാ സംവിധാന സ്വാധീനമുപയോഗിച്ച് എല്ലാവര്ക്കും ബാധകമായ നിയമത്തില്‍ നിന്നും ഒളിച്ചുനില്ക്കാന് ശ്രമിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി തള്ളിയതിന് ശേഷം കോടതിയില്‍ കീഴടങ്ങുകയും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയുമാണ് ചെയ്തത്.
ചോദ്യം ചെയ്യണമെന്നുള്ള സിബിഐ ആവശ്യത്തെ ആശുപത്രിവാസം വഴി ഒഴിയുകയും എന്നാല്‍ ജയരാജനെ ചോദ്യം ചെയ്യുന്നതിന് കോടതി നല്കിയ അനുമതി കൃത്യമായി പാലിക്കപ്പെടാതിരിക്കാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെ ചോദ്യം ചെയ്യുന്ന മുറിയിലേക്ക് പ്രവേശിപ്പിക്കുന്നേടത്തോളം സ്വാധീനം പാര്‍ട്ടിയും ജയരാജനും പ്രയോഗിച്ചു. ഇങ്ങനെ വ്യക്തമായി ചോദ്യം ചെയ്യുന്നത് തടയപ്പെടുകയും അതുവഴി സത്യം വെളിപ്പെടുത്താതിരിക്കാനുള്ള ധൈര്യം ജയരാജന് ലഭിക്കുകയും ചെയ്തു.
ജയരാജന്റെ മുന്കാലചരിത്രവും അത്ര ജനാധിപത്യപരമല്ലെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. മനോജ്വധക്കേസിലെ മറ്റുചില പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് നിയമപ്രകാരമുള്ള അവകാശമോ ആനുകൂല്യമോ ആണ്. എന്നാല്‍ ഈ പരിഗണനക്കും ജയരാജന് അര്‍ഹനല്ല. ഇങ്ങനെയാണെങ്കില്‍ പ്രതിയായ ജയരാജന് ജാമ്യത്തിനായി ഏത് കോടതിയെയാണ് സമീപക്കേണ്ടതെന്ന് ജഡ്ജി വി.ജി. അനില്‍കുമാര്‍ സിബിഐ പ്രോസിക്യൂട്ടറോട് തിരിച്ചു ചോദിച്ചു. ഹരജിക്കാരന് അതിന്റെ നിയമവശങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ മറുപടി നല്കി.
ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി കോടതി ഇന്ന് വിധിപറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: