തിരുവനന്തപുരം: വിവരാവകാശ നിയമ ഭേദഗതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ വിജിലന്‍സിന് രഹസ്യവിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും അത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും നിയമഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം നിലനില്ക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, മുന്‍ മന്ത്രിമാര്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സംബന്ധിച്ച വിജിലന്‍സിന്റെ കൈവശമുള്ള വിവരങ്ങള്‍ വിവരാവകാശ നിയമം വഴി പൊതുജനങ്ങള്‍ക്ക് നല്‍കണ്ട എന്ന ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2009-10 ല്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച ഫയല്‍ തുറന്നത്. അതീവ രഹസ്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വിജിലന്‍സ് വിഭാഗത്തിലെ ആറ് പ്രത്യേക ഉപവിഭാഗങ്ങളുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. വിജിലന്‍സിന് രഹസ്യവിവരം തരുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവരുന്നത് അവര്‍ക്ക് അപകടം വരുത്തിവയ്ക്കും.
അത്തരം കുഴപ്പങ്ങളുണ്ടായാല്‍ പിന്നീട് ആരും രഹസ്യവിവരം നല്‍കാതെ വരും. അതിനാല്‍ വിജിലന്‍സിലെ അതീവ രഹസ്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി-ബ്രാഞ്ചിലെ ആറ് സെക്ഷനുകള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ നിന്ന് മാറ്റണമെന്നായിരുന്നു ഡയറക്ടര്‍ രേഖാമൂലം കത്തിലൂടെ ആവശ്യപ്പെട്ടത്. നടപടിക്ക് കാലതാമസം വന്നപ്പോള്‍ ഡയറക്ടര്‍ തുടര്‍ന്ന് രണ്ടു കത്തുകള്‍ കൂടി നല്കി. ഇത് ആഭ്യന്തരവകുപ്പ് വിശദമായി പരിശോധിച്ച് പഠിച്ചശേഷമാണ് രഹസ്യവിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി നിയമഭേദഗതി കൊണ്ടുവന്നത്.
എന്നാല്‍ ഈ നിയമഭേദഗതി വിശദീകരിച്ച് ഓഫീസ് ഓര്‍ഡര്‍ ഇറങ്ങിയതിലാണ് മുഖ്യമന്ത്രിയെയും മറ്റും ഒഴിവാക്കുന്നെന്ന വിവരവും ഉള്‍പ്പെട്ടത്. അതേസമയം നിയമഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനത്തില്‍ ഇത് ഉള്‍പ്പെട്ടിട്ടില്ല.
അതിനാല്‍ തെറ്റു സംഭവിച്ച ഉത്തരവാണ് ഇപ്പോള്‍ പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ഈ ഉത്തരവിനെതിരെ രംഗത്തുവന്നത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. ഇതോടെ പഴയ വിജ്ഞാപനം നിലനിര്‍ത്തി ഉത്തരവില്‍ അപാകത വന്നതിനാല്‍ ആ ഉത്തരവ് മാത്രം പിന്‍വലിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: