തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. പോലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണിത്. അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐക്കോ കൈമാറണമെന്നാവശ്യപ്പെട്ട് മണിയുടെ കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും സൂചനയുണ്ട്.
അതേസമയം മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍പ്പിലെത്താന്‍ പോലീസ് സംഘത്തിനായിട്ടില്ല. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയതായി പറയുന്ന കീടനാശിനി ക്ലോര്‍ പെരിഫോസ് വാങ്ങിയത് താനാണെന്ന് മണിയുടെ ഭാര്യാപിതാവ് സുധാകരന് പോലീസിനോട് പറഞ്ഞു. വീട്ടിലെ കൃഷി ആവശ്യത്തിനായാണ് ചാലക്കുടിയിലെ കടയില്‍ നിന്ന് ഇത് വാങ്ങിയതെന്നാണ് സുധാകരന്റെ മൊഴി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ നാലുപ്രാവശ്യം അന്വേഷണസംഘം സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
കസ്റ്റഡിയിലുള്ള മണിയുടെ പരിചാരകരുടെ മൊഴിയില്‍ നിന്നും പോലീസിന് ഇതുവരെ വ്യക്തമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഐജി എം.ആര്.അജിത്കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മണിയുടെ ശരീരഭാഗങ്ങള്‍ കൂടുതല്‍ പരിശോധനക്കായി ന്യൂദല്‍ഹിയില്‍ കേന്ദ്രലബോറട്ടറിയിലേക്ക് അയക്കണമെന്ന് നിര്‍ദ്ദേശിച്ചു. കീടനാശിനി മൂലമാണോ മരണം എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണിത്. മണിയുടെ കരളില്‍ മാത്രമാണ് ക്ലോര്‍ പെരിഫോസിന്റെ അംശം കണ്ടതെന്നാണ് വിലയിരുത്തല്‍. മറ്റ് ശരീരഭാഗങ്ങളില്‍ എന്തുകൊണ്ട് ഇത് കണ്ടെത്തിയില്ല എന്നതും ചോദ്യമായി അവശേഷിക്കുന്നു.
മണിയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് നടത്തിയ പരിശോധനയും ഇന്നലെ പൂര്‍ണമായി. മണിക്ക് സാമ്പത്തിക ബാധ്യതകള്‍ ഇല്ലായിരുന്നുവെന്നാണ് നിഗമനം. ഇതിനകം മണിയുടെ ബന്ധുക്കള്‍, ജോലിക്കാര്‍, പരിസരവാസികള്‍ ഉള്‍പ്പടെ 200ലേറെപ്പേരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ആറുസംഘങ്ങളായി തിരിഞ്ഞ് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി മണിയുടെ വീടുകളും പാഡിയും അരിച്ചുപെറുക്കി പരിശോധന നടത്തി. എന്നിട്ടും അന്വേഷണത്തെ മുന്നോട്ടുനയിക്കാനുതകുന്ന ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല.
അതിനിടെ കഴിഞ്ഞ ദിവസം ഇടുക്കിയിലെ അടിമാലിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കൂലിപ്പണിക്കാരനെ ചാലക്കുടി സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരുന്നുണ്ട്. മണി മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തുടര്‍ച്ചയായി ഇയാള്‍ പാഡിയില്‍ എത്തിയിരുന്നതായാണ് വിവരം. നേരത്തെയും കൃഷിപ്പണികള്‍ക്കായി ഇയാള്‍ പാഡിയില്‍ എത്താറുണ്ടായിരുന്നു. കസ്റ്റഡിയിലുള്ളവരെ നുണപരിശോധനക്ക് വിധേയമാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതി ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ച ശേഷമാകും മറ്റു തീരുമാനങ്ങള്‍ ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: