ന്യൂദല്‍ഹി: നീണ്ടനാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ജമ്മുകാശ്മീരില്‍ വീണ്ടും ബിജെപി-പിഡിപി സഖ്യ സര്‍ക്കാരിന് വഴിതെളിയുന്നു. പിഡിപി ചെയര്‍പേഴ്സണ്‍ മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് സഖ്യം തുടരുന്നത് സംബന്ധിച്ച ധാരണകളിലേക്ക് എത്തിയത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ അനുകൂലമായിരുന്നെന്ന് മെഹബൂബ പറഞ്ഞു.
ഇന്നലെ രാവിലെ റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ മെഹബൂബ മുഫ്തി ഒരു മണിക്കൂറോളം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജമ്മുകാശ്മീരില്‍ മാര്‍ച്ച് 29ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പിഡിപി നേതാവ് നയീം അക്തര്‍ ജമ്മുവില്‍ പ്രസ്താവന നടത്തിയിട്ടുണ്ട്.
വളരെ മികച്ചതും അനുകൂലവുമായി കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രിയുമായി നടത്തിയതെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്നു മാസമായി തുടരുന്ന അനിശ്ചിതത്വത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തൃപ്തയാണ്. വളരെയധികം തൃപ്തിയോടുകൂടിയാണ് മടങ്ങുന്നത്, പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം മാധ്യമ പ്രവര്‍ത്തകരോട് മെഹബൂബ പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ജമ്മുകാശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സ്വാഭാവിക പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പാണ്.
പാര്‍ട്ടി എംഎല്‍എമാരോട് തീരുമാനം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തീരുമാനങ്ങള്‍ അതിനു ശേഷം പ്രഖ്യാപിക്കും, മെഹബൂബ പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും ജനറല്‍ സെക്രട്ടറി രാംമാധവുമായും മെഹബൂബ കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി പിഡിപി പുതുയായി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന ബിജെപിയുടെ കര്‍ശന നിലപാടിനുള്ള അംഗീകാരം കൂടിയായി മെഹബൂബയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: