കാഞ്ഞിരപ്പള്ളി: ടൗണിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി.
നിലവില്‍ മാലിന്യ സംസ്കരണത്തിന് സംവിധാനമില്ലാത്ത കാഞ്ഞിരപ്പള്ളിയില്‍ വര്‍ഷങ്ങളായി ടൗണില്‍നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ തള്ളുന്നത് പഞ്ചായത്ത് ടൗണ്‍ഹാള്‍ വളപ്പിലാണ്. ഇതുമൂലം കോടിക്കണക്കിനു രൂപ മുടക്കി നിര്‍മിച്ചിരിക്കുന്ന ടൗണ്‍ഹാള്‍ ഉപയോഗശൂന്യമായി. സ്വകാര്യ വ്യക്തി നല്കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ ടൗണ്‍ഹാള്‍ വളപ്പില്‍ മാലിന്യം നിക്ഷേപിക്കുന്നത് മനുഷ്യാവകാശ കമ്മീഷന് തടഞ്ഞിരുന്നു. ഇതോടെ ടൗണില്‍ നിന്നു നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സ്ഥലമില്ലാതാവുകയും ചെയ്തു. പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സ്വീകരിക്കേണ്ട എന്ന നിലപാട് ഏകകണ്ഠമായി സ്വീകരിക്കുകയും ചെയ്തു.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടത് വ്യാപാരികള്‍ തന്നെയാണ്. ലൈസന്‍സ് നല്കുമ്പോള് നല്കുന്ന മാനദണ്ഡങ്ങളില്‍ പ്രധാന നിര്‍ദേശവും ഇതുതന്നെയാണ്. മിക്ക പഞ്ചായത്തുകളിലും കടകളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നില്ല. സര്‍വകക്ഷി യോഗത്തിലെ തീരുമാനത്തെ തുടര്‍ന്ന് ടൗണിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നുണ്ട്. പുതിയ മാലിന്യ സംസ്കരണപദ്ധതികള്‍ നടപ്പിലാക്കാനുള്ള പ്രാഥമിക നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതിക്ക് തുടക്കം കുറിക്കും. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിരോധിക്കും.
ചിറ്റാര്പുഴയടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയും. ചിറ്റാര്‍പുഴയിലും അനുബന്ധ കൈത്തോടുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ആരോഗ്യവകുപ്പും പഞ്ചായത്തും വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടങ്ങിക്കഴിഞ്ഞു.
വൃത്തിഹീനമായ സാഹചര്യത്തിലും ജനങ്ങള്‍ക്ക് ഉപദ്രവകരമായ നിലയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. മാലിന്യം കൂട്ടിയിടുന്നതിന് സമീപമുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: