ശിവാകൈലാസ്
വിളപ്പില്‍: സംസ്ഥാന നേതൃത്വം അറിയാതെ ഹൈക്കമാന്‍ഡ് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ രഹസ്യ സര്‍വ്വേയില്‍ കാട്ടാക്കട മണ്ഡലത്തില്‍ നിന്നും സ്പീക്കര്‍ എന്‍. ശക്തന്റെ പേരില്ലെന്ന് സൂചന. ഇതോടെ കാട്ടാക്കട മണ്ഡലത്തില്‍ ശക്തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായി. കെപിസിസി പ്രസിഡന്റുമായും ജില്ലാ പ്രസിഡന്റുമായും ശക്തന് ശീതസമരത്തിലാണ്. പ്രാദേശിക നേതൃത്വം ശക്തനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആരാധനയോടെ നോക്കിക്കാണുന്ന ജില്ലയിലെ ഒരു പ്രമുഖന് കാട്ടാക്കടയിലെ ഐ ഗ്രൂപ്പ് നേതാവും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ മലയിന്‍കീഴ് വേണുഗോപാലിനുവേണ്ടി ശക്തമായി വാദിക്കുന്നുണ്ട്. സ്വകാര്യ ഏജന്‍സിയെകൊണ്ട് ഹൈക്കമാന്‍ഡ് കാട്ടാക്കട മണ്ഡലത്തില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്നുകേട്ട പേരും മലയിന്‍കീഴ് വേണുഗോപാലിന്റേതാണത്രെ. ഈ സാഹചര്യത്തില്‍ ശക്തനെ കാട്ടാക്കടയില്‍ നിന്ന് ഒഴിവാക്കാന്‍ ദില്ലിയില്‍ നിന്ന് തീരുമാനിച്ചാല്‍ സംസ്ഥാന നേതൃത്വത്തിന് വഴങ്ങാതിരിക്കാനാവില്ല. സിറ്റിംഗ് എംഎല്‍എയ്ക്ക് സീറ്റ് നല്‍കിയില്ലെന്ന പഴി കേള്‍ക്കാതിരിക്കാന്‍ ശക്തനെ കോവളത്ത് നിര്‍ത്താനാണ് ആലോചന. ഇത് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് ഇടയ്ക്ക് സൂചിപ്പിച്ചെങ്കിലും വഴങ്ങാന്‍ ശക്തന് തയ്യാറായിട്ടില്ല. കാട്ടാക്കടയില്‍ ഇക്കുറി സമുദായ വോട്ടുകളുടെ ധ്രുവീകരണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ഭയക്കുന്നു. അങ്ങനെയായാല്‍ 2011 ല്‍ സ്വന്തം സമുദായ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന് ശക്തന് പറഞ്ഞത് തിരിച്ചടിയാകും. മണ്ഡലത്തില്‍ ഭൂരിപക്ഷ സമുദായമായ നായര്‍, ഈഴവ വിഭാഗങ്ങളും മറ്റ് ഹിന്ദു സമുദായങ്ങളും കോണ്‍ഗ്രസിനെതിരെ തിരിയും. സ്വന്തം സമുദായത്തെ ഒപ്പംനിര്‍ത്തി വിലപേശുന്ന ശക്തന് തന്ത്രത്തിന് തത്ക്കാലം വഴങ്ങേണ്ടതില്ലെന്ന പൊതുവികാരമാണ് സംസ്ഥാന ഘടകത്തിന്. എന്നാല്‍ മലയിന്‍കീഴ് വേണുഗോപാലിന് നറുക്ക് വീണാല്‍ കലാപക്കൊടി പൊക്കി ആദ്യം രംഗത്തുവരിക ഐ ഗ്രൂപ്പിലെതന്നെ മറ്റൊരു പ്രബലനും മുന്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ എം. മണികണ്ഠനാണ്. വേണുവും മണികണ്ഠനും ഒരേ ഗ്രൂപ്പിലാണെങ്കിലും വിരുദ്ധധ്രുവങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ്. തമ്മില്‍ കണ്ടാല്‍ പരസ്പരം കടിച്ചുകീറുന്ന യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍. ആരെ കൊള്ളണം ആരെ തള്ളണമെന്നറിയാതെ മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: