തിരുവനന്തപുരം: കവടിയാര്‍ വിവേകാനനദ ഉദ്യാനത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥതയ്ക്ക് ഉത്തരവാദി നഗരസഭയാണെന്ന് വിവേകാനന്ദ പ്രതിമാ നിര്‍മ്മാണ സമിതി. കവടിയാര്‍ വിവേകാനന്ദ ഉദ്യാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ സ്വാമികളുടെ പൂര്‍ണകായ വെങ്കലപ്രതിമയും കാല്‍മണ്ഡപവും ചെമ്പു പതിപ്പിച്ച മേല്‍ക്കൂരയും ശില്പചാരുതയിലും വാസ്തുശാസ്ത നിര്‍മ്മിതിയിലും ദര്ശനസൗകര്യതയിലും നാടിനു മുഴുവനും അഭിമാനിക്കാവുന്ന ഒന്നാണ്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നേതൃത്ത്വത്തില്‍ തിരുവനന്തപുരം പൗരാവലിയുടെയും കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും വിവിധ മഠങ്ങളുടെയും കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെയും മറ്റു സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും വ്യക്തികളുടെയും സഹായസഹകരണത്തോടെ സ്ഥാപിക്കപ്പെട്ടതാണ് പ്രതിമയും സ്മൃതിമണ്ഡനവും. രാത്രികാലങ്ങളില്‍ നയനാനന്ദകരമായ കാഴ്ചയൊരുക്കുന്നതിന് ദീപാലങ്കാരവും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനും പക്ഷികള്‍ ചേക്കേറി പ്രതിമയും മണ്ഡപവും വൃത്തികേടാക്കാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകളും നിര്‍മ്മാണസമയത്തുതന്നെ കൈകൊണ്ടിരുന്നു. പ്രതിമാ സ്ഥാപനത്തിനുശേഷം പ്രതിമാനിര്മ്മാണസമിതി പ്രതിമയും അതിന്റെ മേല്‍നോട്ടവും കോര്‍പ്പറേഷനു തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയനുസരിച്ച് കവടിയാര്‍ വിവേകാനന്ദ ഉദ്യാനത്തിന്റെ താക്കോല്‍ കോര്‍പ്പറേഷനു തിരിച്ചേല്‍പ്പിക്കുകയുണ്ടായി.
പ്രതിമാനിര്മ്മാണസമിതി തുടര്‍ന്നും പ്രതിമ സംരക്ഷിക്കുവാന്‍ തയ്യാറാണെന്ന് മേയറെ രേഖാമൂലം അറിയിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ല. എങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷമായി പാര്‍ക്കിന്റെ ശോച്യാവസ്ഥ മനസ്സിലാക്കി ഭാരതീയ വിചാരകേന്ദ്രം പ്രതിമ വൃത്തിയാക്കുകയും പാര്‍ക്കിലെ ചെടികള്‍ സംരക്ഷിച്ചുവരികയുമായിരുന്നു.
കോര്പ്പറേഷന് പ്രതിമയോടുചേര്ന്ന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം പണിയുവാന്‍ കല്ലും മണ്ണും ഇറക്കിയതോടെ അതും തടസ്സപ്പെട്ടു. കോര്പ്പറേഷന് അനുവദിക്കുകയാണെങ്കില്‍ തുടര്‍ന്നും പ്രതിമയുടെ മനോഹാരിത കാത്തുസൂക്ഷിക്കുവാനുള്ള ചുമതല ഏറ്റെടുക്കുവാന്‍ പ്രതിമാ നിര്‍മ്മാണസമിതി തയ്യാറാണെന്ന് സമിതി കണ്‍വീനര്‍ ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: