ഏവം സത്യവതീ തേന വൃതാ ശന്തനുനാ കില
ദ്വൌ പുത്രൌ ച തയാ ജാതൗ മൃതൗ കാലവശാദപി
വ്യാസ വീര്യാത്തു സംജാതോ ധൃതരാഷ്ട്രോ ള ന്ധ ഏവ ച
മുനീം ദൃഷ്ട്വാഥ കാമിന്യാ നേത്രസമ്മീലനേ കൃതേ
സൂതന്‍ തുടര്‍ന്നു: അങ്ങിനെ സത്യവതിയെ ശന്തനു മഹാരാജാവ് വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ടു പുത്രന്മാരുണ്ടായെങ്കിലും രണ്ടാളും കാലശക്തിയാല്‍ പെട്ടെന്ന് തന്നെ മരിച്ചുപോയി. വ്യാസന്റെ പുത്രനായി ധൃതരാഷ്ട്രര്‍ ജനിച്ചു. മുനിയുമായി ബന്ധപ്പെടുന്ന സമയത്ത് രാജ്ഞി കണ്ണടച്ചതിനാല്‍ ജന്മനാ അന്ധനായാണ് അദ്ദേഹം ജനിച്ചത്. അംബാലിക വൃദ്ധനായ വ്യാസനെക്കണ്ട് വിളറിയതില്‍ മുനിക്ക് കോപമുണ്ടായി.
അങ്ങിനെ അംബാലികയ്ക്കുണ്ടായ കുഞ്ഞ് ദേഹം മുഴുവന്‍ പാണ്ടുമായി ജനിച്ചു. എന്നാല്‍ കാമകലയില് നിപുണയായ ദാസി അതി സന്തോഷത്തോടെയാണ് വ്യാസനെ സ്വീകരിച്ചത്. ആ ബന്ധത്തില്‍ നിന്നും ധര്‍മ്മാംശമായി വിദുരര്‍ ജനിച്ചു. ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായത് കൊണ്ട് രാജ്യഭാരം പാണ്ഡുവിനായിരുന്നു. വിദുരനെ മന്ത്രിയാക്കി ഭീഷ്മരുടെ ഒത്താശയിലാണ് ഭരണം നടന്നത്.
ഗാന്ധാരി, സൗബലി എന്നിങ്ങിനെ രണ്ടു ഭാര്യമാരാണ് ധൃതരാഷ്ട്രര്‍ക്കുണ്ടായിരുന്നത്. രണ്ടാമത്തെവള്‍ വൈശ്യസ്ത്രീയായിരുന്നു. അവള്‍ക്ക് യുയുത്സു എന്നൊരു പുത്രനുണ്ടായി. ഗാന്ധാരിക്ക് നൂറു പുത്രന്മാരും ഉണ്ടായിരുന്നു. പാണ്ഡുവിന്റെ രണ്ടു പത്നിമാര്‍ കുന്തിയും മാദ്രിയും ആയിരുന്നു. കുന്തിക്ക് തന്റെ പിതാവിന്റെ കൊട്ടാരത്തില്‍ കഴിഞ്ഞിരുന്ന ബാല്യകാലത്ത് സൂര്യന്റെ പുത്രനായി കര്ണ്ണന് എന്നൊരു മകനുണ്ടായിരുന്നു.
ഋഷിമാരപ്പോള്‍ ആ കഥ കേള്‍പ്പിക്കണമെന്നു സൂതനോടാവശ്യപ്പെട്ടു. ‘എങ്ങനെയാണ് ബാലികയ്ക്ക് സൂര്യനില്‍ നിന്നും പുത്രലബ്ധിയുണ്ടായത്? എന്നിട്ടും രാജാവ് കുന്തിയെ വിവാഹം ചെയ്യാനിടയായത് അങ്ങിനെയാണ്?
സൂതന്‍ തുടര്‍ന്നു: ശൂരസേനരാജാവിന്റെ മകളായ കുന്തിയെ കുന്തീഭോജരാജാവ് യാചിച്ചു വാങ്ങിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തി. രാജാവ് നടത്തിയ അഗ്നിഹോത്രത്തില്‍ അഗ്നിയെ സേവിക്കാനുള്ള കര്‍ത്തവ്യം കുമാരിയുടേതായിരുന്നു. അങ്ങനെയിരിക്കെ ചാതുര്‍മാസ്യത്തിനായി വന്ന ദുര്‍വ്വാസാവ് മുനിയെ ശുശ്രൂഷിക്കാനും അദ്ദേഹത്തില്‍ നിന്നും ഒരു വരം ലഭിക്കാനും അവള്‍ക്ക് ഭാഗ്യമുണ്ടായി. മുനി അവള്‍ക്ക് ഒരു മന്ത്രം നല്കി. ‘ഇത് ജപിച്ചാല്‍ നിനക്ക് ഇഷ്ടമുള്ള ദേവന് പ്രത്യക്ഷനായി നിന്റെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കും’ എന്നായിരുന്നു മുനി അനുഗ്രഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: