കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ പ്രതിചേര്‍ത്ത് റിമാന്റില്‍ കഴിയുകയായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ജാമ്യമനുവദിച്ചു കൊണ്ടുളള കണ്ണൂര്‍ സെഷന്‍സ് കോടതിയുടെ വിധി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎപിഎ അടക്കം ചുമത്തപ്പെട്ട കേസില്‍ സാധാരണഗതിയില്‍ ആറുമാസം വരെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയെന്നത് അപൂര്‍വ്വമാണ്. മാത്രമല്ല ഹൈക്കോടതിയുള്‍പ്പെടെ പ്രതിക്ക് കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തി ജാമ്യം നിഷേധിച്ചിരുന്നു. തലശ്ശേരി കോടതിയില്‍ നിന്ന് കേസ് ഏറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ അപേക്ഷയില്‍ ഹൈക്കോടതി കേസിലെ നടപടി ക്രമങ്ങള്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നിരിക്കെ കീഴ്ക്കോടതി ജയരാജന് നല്കിയ ജാമ്യം നിയമപരമായി നിലനില്‍ക്കില്ലെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ജയരാജനെതിരെ എന്തുതെളിവാണുളളതെന്ന് കഴിഞ്ഞ ദിവസം ജാമ്യം പരിഗണിക്കവേ കോടതി ആരാഞ്ഞിരുന്നു. ഇതിലും അസ്വാഭാവികതയുളളതായി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം ഏതൊരു കേസിലും തെളിവുകള്‍ കേസിന്റെ വിചാരണ വേളയില്‍ മാത്രമേ ഹാജരാക്കേണ്ടു എന്നിരിക്കെ കോടതി ഉന്നയിച്ച തെളിവു സംബന്ധിച്ച് ഉന്നയിച്ച ചോദ്യം എന്തിന്റെ അടിസ്ഥാനത്തിലാണെന്നത് സംശയ ദൃഷ്ടിയോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂവെന്ന് നിയമജ്ഞര്‍ പറയുന്നു.
രണ്ടു മാസത്തേക്കോ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താനോ കേസന്വേഷണത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനോ പാടില്ലെന്നുമുളള വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകളോടെ മാത്രമാണ് ജയരാജന് ജാമ്യം ലഭിച്ചതെന്നത് സിപിഎമ്മിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി. കേസില്‍ ജയരാജന് ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്ന പാര്‍ട്ടി നേതൃത്വത്തിന് ജയരാജന് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുളള കോടതിയുടെ വിധി വലിയ തിരിച്ചടിയാകുന്നത്. നിബന്ധനകളോടെ കേസില്‍ ജയരാജന് ജാമ്യം നല്‍കിയതിലൂടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന് പങ്കുണ്ടെന്ന് കോടതി തന്നെ സമ്മതിച്ച സ്ഥിതിയാണ്. പി.ജയരാജനെ സംരക്ഷിക്കാന്‍ ഭരണതലത്തില്‍ തന്നെ ശ്രമം നടന്നതിന്റെ പരിണിതഫലമാണ് ജാമ്യം ലഭിച്ച സംഭവം വ്യക്തമാക്കുന്നത്.
റിമാന്റില്‍ കഴിയുന്ന സിപിഎം നേതാവ് പി.ജയരാജന്റെ പങ്കാളിത്തം തെളിയിക്കുന്ന വസ്തുതകള്‍ ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച സിഡിയിലും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതയില്‍ സമര്‍പ്പിച്ച സീഡിയിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് സിബിഐ, കോടതിയില്‍ ജാമ്യാപേക്ഷയിന്മേലുളള വിചാരണക്കിടെ ചൂണ്ടിക്കാട്ടിയിരുന്നു. പി.ജയരാജന്റെ കിഴക്കേ കതിരൂരിനടുത്തുള്ള തറവാട് ക്ഷേത്രമാണ് കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനാ കേന്ദ്രമെന്നും കൊലപാതകം നടന്ന 2014 സപ്തംബര്‍ 1ന് കേസിലെ 11-ാം പ്രതി കൃഷ്ണന് 25-ാം പ്രതി ജയരാജനെ ഫോണ്‍ ചെയ്ത വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.
കേസില്‍ പ്രതികളാക്കപ്പെട്ട മറ്റു പ്രതികളുടെ പങ്ക് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ്തന്നെ മനോജ് വധത്തില്‍ ജയരാജന്റെ പങ്കാളിത്തം ഗൂഢാലോചനയിലൂടെ നിര്വ്വഹിക്കപ്പെട്ടിരുന്നുവെന്ന് സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മനോജിന് ആര്‍എസ്എസുമായുളള ബന്ധം ജയരാജന്റെ വൈരാഗ്യത്തിന് കാരണമായിട്ടുണ്ടെന്ന് സിബിഐ വിശദീകരിക്കുകയുണ്ടായി. ജയരാജനെ അക്രമിച്ച കേസില്‍ മനോജ് പ്രതിയാണ്. തുടര്‍ന്ന് മനോജിനെതിരെ മൂന്ന് നാല് തവണ വധശ്രമം നടന്നിരുന്നതും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു.
കൂടാതെ പ്രതി ചേര്‍ക്കപ്പെട്ട നിമിഷം മുതല്‍ കേസില്‍ നിന്നും ചോദ്യം ചെയ്യലില്‍ നിന്നും ജയില്‍ വാസത്തില്‍ നിന്നും രക്ഷപ്പെടാന്‍ ജയരാജന് നടത്തിയ ശ്രമങ്ങളും സിബിഐ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇവയൊന്നും പരിഗണിക്കാതെ ഇത്തരമൊരു കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നും നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: