കൊല്ലം: പോലീസ് സ്റ്റേഷന് ആക്രമണമെന്ന നുണപ്രചാരണത്തിന്റെ മറവില്‍ കൊട്ടാരക്കരയില്‍ നടന്ന പോലീസ് തേര്‍വാഴ്ചയ്ക്ക് പിന്നില്‍ ദക്ഷിണ മേഖലാ ഐജി മനോജ് എബ്രഹാമിന്റെ പിടിവാശി. ബൈക്കില്‍ യാത്രചെയ്ത ആര്‍എസ്എസ് താലൂക്ക് പ്രചാരകിനെ പിന്തുടര്ന്ന് പിടിച്ച് മൃഗീയമായി തല്ലിച്ചതച്ച കൊട്ടാരക്കര എസ്ഐ ശിവപ്രകാശിനെതിരെ ഉണ്ടായ ജനകീയ പ്രതിരോധം അടിച്ചമര്‍ത്താനാണ് ഐജി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
പ്രശ്നം സംസാരിച്ച് തീര്‍ക്കാന്‍ ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സന്നദ്ധരായിരുന്നുവെങ്കിലും ഐജി അത് അനുവദിച്ചില്ല. തുടര്‍ന്നാണ് രാത്രിയുടെ മറവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ച് കയറി പോലീസ് അഴിഞ്ഞാടിയത്. ഐജി മനോജ് എബ്രഹാമിന്റെ സ്വന്തം പോലീസുകാരെന്ന് അറിയപ്പെടുന്നവരാണ് വീടുകള്‍ ആക്രമിച്ചത്.
തുടര്‍ച്ചയായി മൂന്ന് ദിവസമാണ് കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും പോലീസ് ഭീകരവാഴ്ച നടമാടിയത്. ആദ്യ ദിവസം രാത്രി നാല് വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. വീടുകളുടെ കതക് അടിച്ചുതകര്‍ത്ത പോലീസ് സംഘം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുത്തശ്ശിമാര്‍ക്കും നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. അക്രമത്തെത്തുടര്‍ന്ന് പരാതിയുമായി ഐജിയെ കാണാനെത്തിയ ആര്‍എസ്എസ് കാര്യകര്‍ത്താക്കളോടും പോലീസ് സ്റ്റേഷന് ആക്രമണം എന്ന കെട്ടുകഥ ആവര്‍ത്തിക്കുകയാണ് ഐജി ചെയ്തത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെ മോശമായി അധിക്ഷേപിക്കാനും പോലീസിന് പ്രേരണയായത് ഐജിയുടെ നിലപാടാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
അക്രമത്തിന്റെ പേരില്‍ കൊട്ടാരക്കരയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലും വീട്ടിലെത്തി വേട്ടയാടി. ആര്‍എസ്എസ് മുന്‍ താലൂക്ക് ശാരീരിക് പ്രമുഖ് ശ്രീനിവാസനെ എഴുകോണിലെ വീട്ടിലെത്തിയാണ് പോലീസ് പിടികൂടിയത്. വാഹനത്തിലും കുണ്ടറ സ്റ്റേഷനിലും വെച്ച് ഇദ്ദേഹത്തെ ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കി. ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ പോലീസുകാര്‍ കലിയടങ്ങും വരെ മര്‍ദ്ദിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ കോട്ടാത്തല ഹരിദാസന്, വല്ലം വിഷ്ണു എന്നിവരും ക്രൂരമര്‍ദ്ദനത്തിന് ഇരയായി. ജില്ലാപ്രചാര്‍ പ്രമുഖ് ആര്. വേണുവിന്റെ എഴുകോണിലുള്ള വീട്ടിലെത്തിയ സംഘം 80 വയസ് കഴിഞ്ഞ അമ്മയെയും പത്താംക്ലാസുകാരനായ മകനെയും ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്.
എഴുകോണ്‍ സുഗതന്റെ വീട്ടിലെത്തിയ മുപ്പതംഗ സംഘം വീട്ടുസാധനങ്ങള്‍ ഉള്‍പ്പടെ വാരിയെറിഞ്ഞു. മുന്‍ താലൂക്ക് സമ്പര്‍ക്കപ്രമുഖ് ജയകുമാറിന്റെ നെടുവത്തൂരിലെ വീട്ടിലെത്തിയ സംഘം ഗുണ്ടകളെക്കാള്‍ ഭീകരമായി അഴിഞ്ഞാടുകയായിരുന്നു. വീടിന്റെ വാതിലുകള്‍ ചവിട്ടിപ്പൊളിച്ചു, ജനല്‍ഗ്ലാസുകള്‍ അടിച്ചുപൊട്ടിച്ചു, മുറ്റത്ത് കിടന്നിരുന്ന ടെമ്പോയുടേയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. ഭയവിഹ്വലരായി ഒളിച്ച ജയകുമാറിന്റെ ഭാര്യയെയും കുട്ടികളേയും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തി.
നെടുവത്തൂര്‍ എട്ടിയാട്ട് വീട്ടില്‍ ഗോപാലകൃഷ്ണന് ഉണ്ണിത്താന്റെ വീട്ടില്‍ പിറകിലത്തെ കതക് ചവിട്ട് പൊളിച്ചാണ് അറുപതോളം വരുന്ന പോലീസുകാര്‍ ഇരച്ചുകയറിയത്. കോട്ടാത്തല പണയിലുള്ള ഹരിദാസന്റെ വീടിന്റെ രണ്ട് കതകുകളും തല്ലിപ്പൊളിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. ഹരിദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വല്ലം ക്ഷേത്രത്തിന് സമീപമുള്ള വിഷ്ണുവിന്റെ വീട്ടിലും അതിക്രമം നടത്തിയ സംഘം വിഷ്ണുവിനെയും കസ്റ്റഡിയിലെടുത്തു.
ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അമ്പലക്കര രമേശിന്റെ ഭാര്യക്കും കുട്ടിക്കും നേരെ അതിക്രമം ഉണ്ടായി. പെറ്റി കേസില്‍ തീരേണ്ട സംഭവത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ അഴിഞ്ഞാടാനുള്ള ലൈസന്‍സ് ആക്കി മാറ്റുകയായിരുന്നു ഐജിയുടെ നിര്‍ദ്ദേശപ്രകാരം എസ്ഐ ശിവപ്രകാശും കൂട്ടരും. സംഭവം നടന്ന് ഇത്രനാളായിട്ടും എസ്ഐ ശിവപ്രകാശിനെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താത്തതിന് പിന്നിലും ഐജിയുടെ പ്രത്യേക താല്പര്യമാണെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: