കൊച്ചി: സംസ്ഥാനത്തെ നാണക്കേടിലാഴ്ത്തിയ സോളാര്‍ അഴിമതിയില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഭരണ-പ്രതിപക്ഷ ഒത്തുകളി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ പുറത്ത് വരുന്നത് തടയാനുള്ള നീക്കമാണ് നടക്കുന്നത്. ആരോപണ വിധേയരായ നിരവധി മന്ത്രിമാരെയും ഭരണപക്ഷത്തെ എംഎല്‍എമാരെയും ഇതുവരെ വിസ്തരിച്ചിട്ടില്ല. മൊഴിയെടുക്കുന്നത് വൈകിപ്പിച്ച് തെരഞ്ഞെടുപ്പിന് ശേഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് പ്രതിപക്ഷവും കൂട്ടുനില്‍ക്കുകയാണ്.
കമ്മീഷന്റെ മെല്ലെപ്പോക്കിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദ്, എ.പി. അനില്‍കുമാര്‍, എംപി കെ.സി.വേണുഗോപാല്‍, എംഎല്‍എമാരായ ബെന്നി ബെഹനാന്, ഹൈബി ഈഡന്, എ.പി.അബ്ദുള്ളക്കുട്ടി, പി.സി.വിഷ്ണുനാഥ്, പി.എ.മാധവന് എന്നിവരെ ഇതുവരെ വിസ്തരിച്ചിട്ടില്ല. ഇതില്‍ ചിലര്‍ക്ക് നോട്ടീസയച്ചെങ്കിലും ഹാജരായില്ല. സോളാര്‍ അഴിമതിയിലും പിന്നീട് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിലും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരാണിവര്‍. സരിതയുള്‍പ്പെടെയുള്ളവര്‍ കമ്മീഷനില്‍ ഇവര്‍ക്കെതിരായി പല വെളിപ്പെടുത്തലുകളും നടത്തിയിരുന്നു. എന്നിട്ടും മൊഴിയെടുക്കുന്നതിന് ഹാജരാക്കാന്‍ നടപടിയുണ്ടായില്ല.
ആരോപണവിധേയരായ ജനപ്രതിനിധികളെ വിസ്തരിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പടാന്‍ പ്രതിപക്ഷവും തയ്യാറാകുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നാല്‍ ഇവരെ പിന്നീട് തെരഞ്ഞെടുപ്പ് കഴിയാതെ വിസ്തരിക്കാനാകില്ല. ഈ സാധ്യതയിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നേരത്തെ സോളാര്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വന്‍ പ്രചാരണം നടത്തിയിരുന്ന പ്രതിപക്ഷം ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് മൗനത്തിലാണ്. സോളാര്‍ വിഷയത്തിലെ പ്രതിപക്ഷത്തിന്റെ ഒത്തുകളി സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചതിലും വ്യക്തമായിരുന്നു.
കമ്മീഷന്റെ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളും നടക്കുന്നുണ്ട്. സരിത ഹാജാരാകാതിരുന്നതിനെ കമ്മീഷന് പല തവണ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സരിതയുടെ അസാനിധ്യം ചൂണ്ടിക്കാട്ടി സിറ്റിങ്ങുകള്‍ മാറ്റിവെച്ചു. എന്നാല്‍ സരിതയെ കാത്തിരുന്ന സമയത്ത് ആരോപണവിധേയരായ മന്ത്രിമാരെയും എംഎല്‍എമാരെയും വിസ്തരിക്കാന്‍ തയ്യാറായതുമില്ല. അഴിമതിക്കാലത്തേത് പോലെ വിചാരണയിലും മാധ്യമങ്ങള്‍ സരിതയില്‍ കേന്ദ്രീകരിക്കുമ്പോള്‍ ഭരണരംഗത്തെ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്.
അടുത്തിടെ കമ്മീഷന് ആവശ്യപ്പെട്ടതനുസരിച്ച് ആറു മാസം കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നരമാസത്തിനിടെ കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് കമ്മീഷനില്‍ കക്ഷി ചേര്‍ന്ന ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സെക്രട്ടറി അഡ്വ.ബി.രാജേന്ദ്രന് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച ഒന്നര മണിക്കൂര്‍ മാത്രമാണ് സരിതയെ ക്രോസ് വിസ്താരം നടത്തിയത്. ഉച്ചകഴിഞ്ഞ് ക്രോസ് വിസ്താരം തീരുമാനിച്ചിരുന്നെങ്കിലും കമ്മീഷന് ഏകപക്ഷീയമായി 28ലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യം നേരത്തെ കമ്മീഷന് തള്ളിയിരുന്നു.
കമ്മീഷനില്‍ സരിത ഇതുവരെ പൂര്‍ണമായും തെളിവ് നല്‍കിയിട്ടില്ല. ആരോപണ വിധേയരായ ഐ വിഭാഗം നേതാക്കളെ സരിത സംരക്ഷിക്കുകയാണിപ്പോഴും. സരിതയുടെ വെളിപ്പെടുത്തലുകള്‍ പലതും എ വിഭാഗം നേതാക്കള്‍ക്കെതിരെയാണ്. കമ്മീഷനില്‍ ഹാജരാക്കിയ സരിതയുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളും ഇതുവരെ പുറത്ത്വിട്ടിട്ടില്ല. പോലീസ് ഹാജരാക്കിയ ഫോണ്‍ വിശദാംശങ്ങള്‍ പൂര്‍ണമല്ലെന്ന് സരിത തന്നെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭരണ കക്ഷിക്ക് പ്രതികൂലമാകുന്നത് ഒഴിവാക്കിയാണ് സമര്‍പ്പിച്ചത്. ഇതില്‍ കാര്യമായ പരിശോധന നടത്താനും കമ്മീഷന് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: