തൊടുപുഴ: മൂലമറ്റം ഇലപ്പള്ളിയില്‍ വൃദ്ധയെ തലയ്ക്കടിച്ചുവീഴ്ത്തി മാല കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇലപ്പള്ളി മുരിക്കനാനിക്കല്‍ അന്നമ്മ (96) ആണ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.ഫെബ്രുവരി ആറിനാണ് വീട്ടുമുറ്റത്ത് വെച്ച് പകല്‍ ഇവര്‍ അക്രമത്തിനിരയായത്. ഒന്നര മാസമായി അന്നമ്മ അബോധാവസ്ഥയിലാണ്.ഇവരില്‍ നിന്നും മോഷണം സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭിക്കാത്തത് പോലീസിനെ വെട്ടിലാക്കി. സംശയമുള്ള നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും കേസിന് തുമ്പുണ്ടാക്കുവാന്‍ കഴിഞ്ഞില്ല. ഫെബ്രുവരി 15ന് ഈ കേസ്സുമായി ബന്ധപ്പെട്ട് അന്നമ്മയുടെ അയല്‍വാസിയായ ജയ്സമ്മയെ പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്തു. പിറ്റേ ദിവസം ജയ്സമ്മ ഒന്നര വയസ്സുള്ള മകന് ആഷിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചു.ചെയ്യാത്ത കുറ്റം തന്റെ മേല്‍ കെട്ടിവെയ്ക്കുവാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിക്കുകയാണെന്ന് കത്ത് എഴുതി വെച്ചതിനു ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ജയ്സമ്മയെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു.
റിമാന്റിലായ ഇവരെ കസ്റ്റഡിയില്‍ വാങ്ങി മോഷണകേസില്‍ വീണ്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവെങ്കിലും മോഷണക്കുറ്റം ജയ്സമ്മ നിഷേധിച്ചു.മാനസിക സംഘര്‍ഷം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പറഞ്ഞ ജയ്സമ്മ മോഷണകുറ്റത്തില്‍ തനിക്ക് യാതൊരു മനസ്സറിവും ഇല്ലെന്ന് പറഞ്ഞു.അന്നമ്മക്കെതിരെ അക്രമം നടന്ന ശേഷം മൂലമറ്റത്തേയും പരിസരത്തേയും പണമിടപാട് സ്ഥാപനങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. പട്ടാപകല്‍ നടന്ന മോഷണവും അതിന്റെ പേരില്‍ നടന്ന കൊലപാതകവും പോലീസിന് വെല്ലുവിളിയായി. ലോക്കല്‍ പോലീസിന് കേസ്സില്‍ മുന്നോട്ടു പോകുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന ആവശ്യം ശക്തമായി.ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: