കൊല്ലം: മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ വിഎസിനോടുള്ള കണ്ണൂര്‍ ലോബിയുടെ പകപോക്കലെന്ന് വിലയിരുത്തല്‍. പാര്‍ട്ടിയില്‍ വിഎസിന്റെ ശക്തികേന്ദ്രമായിരുന്ന കൊല്ലത്തെ എല്ലാ നേതാക്കളെയും ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി സിനിമാതാരത്തിന്റെ പേര് പ്രഖ്യാപിച്ചത്. ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ച എല്ലാ പേരുകളും വെട്ടിനിരത്തിയാണ് ഏകപക്ഷീയമായ തീരുമാനമുണ്ടായത്. പി.കെ. ഗുരുദാസനെ പട്ടികയില്‍ നീക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം വിഎസിനെതിരായ പടയൊരുക്കമാണെന്ന ആക്ഷേപം ഉയര്‍ന്നതോടെ ജില്ലയിലെമ്പാടും സിപിഎമ്മിനുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സിറ്റിങ് എംഎല്‍എയും പാര്‍ട്ടിയില്‍ വിഎസിന്റെ വിശ്വസ്തനുമായ പി.കെ. ഗുരുദാസനു പകരം ദേശാഭിമാനി യൂണിറ്റ് മാനേജര്‍ കെ. വരദരാജന്, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവരുടെ പേരുകളാണ് പിണറായിയോട് കൂറുപുലര്‍ത്തുന്ന ജില്ലാ കമ്മറ്റി ആദ്യം മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ പി.കെ. ഗുരുദാസന് തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് പലകോണുകളില്‍ സമ്മര്‍ദ്ദമുയര്‍ന്നപ്പോള്‍ ദേശാഭിമാനിയിലെ തന്നെ ആര്.എസ്. ബാബുവിന്റെ പേരും പൊന്തിവന്നു.
ആര്.എസ്. ബാബുവിന് പിന്നില്‍ ചില വ്യവസായഭീമന്മാരാണെന്ന ആക്ഷേപമുയര്‍ത്തി നഗരത്തില്‍ പോസ്റ്റര്‍ കലാപം തുടങ്ങിയതോടെയാണ് സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി നടന് മുകേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗവും മുകേഷിന്റെ പേര് അംഗീകരിച്ചതോടെ കൊല്ലത്തെ പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറക്കുകയായിരുന്നു.
പി.കെ. ഗുരുദാസന് പകരം പാര്‍ട്ടി അംഗം പോലുമല്ലാത്ത ഒരു സിനിമാനടനെ നിര്‍ത്തേണ്ടിവന്നത് സംഘടന നേരിടുന്ന അപചയമാണെന്നാണ് പൊതുവേയുള്ള പ്രചാരണം.
സിപിഐ കുടുംബത്തില്‍നിന്നു വന്ന മുകേഷ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.എ. ബേബിക്കുവേണ്ടി പ്രചാരണരംഗത്തിറങ്ങിയതാണ് ആകെയുള്ള പാര്‍ട്ടി പരിചയം. അത്തരത്തിലൊരാളെ കൊല്ലം പോലെ പാര്‍ട്ടിക്ക് വേരുകളുണ്ടെന്ന് കരുതപ്പെടുന്ന ഒരു സ്ഥലത്ത് സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നില്‍ പിണറായി പക്ഷത്തിന്റെ വിഎസ് വിരോധം മാത്രമാണെന്നാണ് ആരോപണം. ഇതോടെ മുകേഷിന്റെ വരവിനെതിരെ കൊല്ലത്തുയര്‍ന്ന പ്രതിഷേധം മറ്റ് മണ്ഡലങ്ങളിലും ഉയര്‍ത്താനാണ് വിഎസ് പക്ഷത്തിന്റെ നീക്കം.
ഒരിടവേളയ്ക്കുശേഷം കൊല്ലത്ത് ഉയരുന്ന വിഭാഗീയനീക്കങ്ങള്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ ഇല്ലാതാക്കും എന്നാണ് വിലയിരുത്തല്‍. എം.എ. ബേബിയുടെ മണ്ഡലമായ കുണ്ടറയിലും വിഎസിന്റെ കരുത്തുറ്റ അനുയായിയായ ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേരാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ അതിനോടും കണ്ണൂര്‍ ലോബി അതൃപ്തി രേഖപ്പെടുത്തിയതായാണ് അറിയുന്നത്.
സൂസന്‍കോടിയും ചിന്താജെറോമും അടക്കമുള്ളവരുടെ പേരാണ് അവര്‍ ഉന്നയിക്കുന്നത്. ഗുരുദാസന് പിന്നാലെ മേഴ്സിക്കുട്ടിയമ്മയെയും വെട്ടിനിരത്താനാണ് നീക്കമെന്നും വിഎസ് പക്ഷം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ ജയത്തേക്കാള്‍ പ്രധാനം വിഎസിന്റെ സാധ്യതകളെ ഇല്ലാതാക്കുക എന്നതിനാണ് കോടിയേരിയും കൂട്ടരും മുന്‍തൂക്കം നല്‍കുന്നതെന്നും അതിന്റെ ഭാഗമായാണ് മുകേഷിനെ കെട്ടിയിറക്കിയതെന്നുമാണ് ആരോപണമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: