തിരുവനന്തപുരം: സിപിഎം നുണപ്രചാരണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കതിരൂര്‍ മനോജ് കൊലക്കേസില്‍ സിബിഐയെ ഉപയോഗിച്ച് ജയരാജനെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന സിപിഎം പ്രചാരണമാണ് ജയരാജന് ജാമ്യം കിട്ടിയതോടെ പൊളിഞ്ഞത്. ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് ജയരാജനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു സിപിഎം നേതാക്കള്‍ പ്രചരിപ്പിച്ച് കൊണ്ടിരുന്നത്. ജയരാജന് കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് സിപിഎം നേതാക്കള്‍ മറക്കരുത്. രണ്ടു മാസത്തേക്ക് പി. ജയരാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധി സിപിഎമ്മിനേറ്റ തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ ജയരാജന്റെ സാന്നിധ്യം ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമെന്നതിന്റെ തെളിവാണ് കോടതിയുടെ ഉത്തരവ്. പരസ്യ പ്രസ്താവനകളിലൂടെയും നുണപ്രചാരണങ്ങളിലൂടെയും അന്വേഷണ ഏജന്‍സിയെയും കോടതികളെയും സമ്മര്‍ദ്ദത്തിലാക്കി നീതിപൂര്‍വ്വകമായ വിചാരണ അട്ടിമറിക്കാനാണ് തുടക്കം മുതല്‍ സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് മുന്നില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും കീഴടങ്ങിയെന്നും കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: