കൊച്ചി: എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തീവ്രപ്രണയത്തിന്റെ കഥയുമായി അടൂര്‍ ഗോപാലകൃഷ്ണന്. അടൂരിന്റെ 12ാമത്തെ ചിത്രമായ ‘പിന്നെയു’മില്‍ ദിലീപും കാവ്യാ മാധവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം പ്രസ്ക്ലബ്ബില്‍ അദ്ദേഹം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. എന്നാല്‍ ചിത്രത്തിന്റെ കഥാ പശ്ചാത്തലം അദ്ദേഹം വെളിപ്പെടുത്തിയില്ല. പാട്ടും നൃത്തവും മരംചുറ്റി ഓട്ടവുമൊന്നുമല്ലാത്ത തീവ്രമായ പ്രണയ കഥ പറയുന്ന സിനിമയാണെന്ന് അടൂര്‍ പറഞ്ഞു.
ആറേഴ് വര്‍ഷം മുന്‍പ് മനസിലെത്തിയ ആശയം വികസിപ്പിച്ചെടുക്കുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് രൂപരേഖയുണ്ടാക്കി. ഒരു മാസത്തെ ഷെഡ്യൂളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അടൂരും വ്യവസായിയായ ബേബി മാത്യു സോമതീരവും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്.
ശാസ്താംകോട്ടയാണു പ്രധാന ലൊക്കേഷന്‍. വലിയ ബജറ്റില്‍ ചെയ്യുന്ന സിനിമയല്ല. താരങ്ങള്‍ക്കൊന്നും അമിത പ്രതിഫലമില്ല. എല്ലാവരുടേയും കൂട്ടായ്മയിലാണു സിനിമയുണ്ടാകുന്നത്.
ദിലീപ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണെന്നും അടൂര്‍ പറഞ്ഞു. ദിലീപിനെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുള്ള വേഷങ്ങള്‍ വന്നിരുന്നില്ല. ‘പിന്നെയും’ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ ദിലീപിന് ചെയ്യാവുന്ന കഥാപാത്രമാണെന്നു തോന്നി. അങ്ങനെയാണു ക്ഷണിക്കുന്നത്. സിനിമ കാണുമ്പോള്‍ ആ തിരഞ്ഞെടുപ്പ് ഏറ്റവും അനുയോജ്യമാണെന്നു പ്രേക്ഷകര്‍ക്കു മനസിലാവുമെന്നും അടൂര്‍ പറഞ്ഞു.
താന്‍ അഭിനയിക്കാന്‍ ചാന്‍സ് ചോദിച്ചു ചെന്ന ഏക സംവിധായകന് അടൂരാണെന്നു ദിലീപ് പറഞ്ഞു. സ്വപ്നസാക്ഷാത്കാരമാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുകയെന്നുള്ളത്. വീണ്ടും ഒരു അടൂര്‍ ചിത്രത്തിലേക്ക് വിളി വന്നത് സ്വപ്നം പോലെയാണു തോന്നുന്നതെന്നു കാവ്യാമാധവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: