കോഴിക്കോട്: കത്തുന്ന മീനച്ചൂടിനെ കവച്ചുവെക്കുന്ന ചൂടാണിപ്പോള്‍ കോഴിക്കോടിന്റെ രാഷ്ട്രീയ മണ്ഡലത്തിന്. നഗരത്തിന്റെ ഹൃദയഭാഗം ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. മാറിവരുന്ന രാഷ്ട്രീയ കാലാവസ്ഥകള്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച മണ്ഡലവുമാണിത്.
ഇടതിനെയും വലതിനെയും മാറി മാറി പിന്തുണച്ച മണ്ഡലത്തില്‍ ഇത്തവണ പക്ഷേ മാറ്റത്തിന്റെ കാറ്റ് വീശിയേക്കാം. ചിലപ്പോള്‍ വന്മരങ്ങള് കടപുഴകി വീണെന്നും വരാം. ദേശീയതലത്തില്‍ ബിജെപിക്ക് അനുകൂലമായുണ്ടായ മുന്നേറ്റം ജില്ലയില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. ബിജെപിയുടെയും ബിഡിജെഎസ്സിന്റെയും കരുത്തുറ്റ സാന്നിധ്യം ഇരുമുന്നണികളെയും കുഴക്കുകയാണ്.
കോഴിക്കോട് കോര്‍പ്പറേഷനിലെ 30 ഡിവിഷനുകളാണ് മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ ഡിവിഷനുകളില്‍ കരുത്തുറ്റ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്. 26,627 വോട്ടാണ് മണ്ഡല പരിധിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയത്. മൂന്ന് ഡിവിഷനുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ കുറഞ്ഞ വോട്ടിന്റെ വിത്യാസത്തില്‍ നാലു ഡിവിഷനുകളില്‍ രണ്ടാമതെത്തി. മൂന്ന് ഡിവിഷനുകളില്‍ മികച്ച വോട്ടോടെ മൂന്നാംസ്ഥാനവും ബിജെപി ക്ക് നേടാനായി. സിപിഎം കോട്ടയെന്ന് അറിയപ്പെട്ടിരുന്ന സ്ഥലങ്ങളില്‍ താമരതരംഗം ആദ്യമായി കാണാനായി.
2011 വരെ കോഴിക്കോട് ഒന്ന് എന്ന പേരിലാണ് നോര്‍ത്ത് മണ്ഡലം അറിയപ്പെട്ടത്. കഴിഞ്ഞ തവണ പുനര്‍വിഭജനം നടത്തിയാണ് പുതിയ പേര് മണ്ഡലത്തിന് സമ്മാനിച്ചത്. നേരത്തെ കോഴിക്കോട് രണ്ടിന്റെ ഭാഗമായിരുന്ന ചെലവൂര്‍, മൂഴിക്കല്‍ പ്രദേശങ്ങള്‍ നോര്‍ത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. മാങ്കാവിനെ കോഴിക്കോട് സൗത്തിലേക്ക് മാറ്റി. നഗരത്തിലെ പ്രധാന റോഡായ മാവൂര്‍ റോഡിന്റെ വടക്കു ഭാഗം നോര്‍ത്ത് മണ്ഡലത്തിലും തെക്കു ഭാഗം സൗത്ത് മണ്ഡലത്തിലുമാണ്.
ആദ്യകാലത്ത് കോണ്‍ഗ്രസ്സിന്റെ കുത്തകയായിരുന്നു മണ്ഡലം. 57 ലും 60 ലും കോണ്‍ഗ്രസ്സിന്റെ ഒ.ടി. ശാരദാകൃഷ്ണനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാല്‍ 65 മുതല്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി എഴുതപ്പെട്ടു. സിപിഎം പി.സി. രാഘവന് നായരിലൂടെ മണ്ഡലം പിടിച്ചെടുത്തു. 67 ലും അദ്ദേഹം തുടര്‍ന്നു. 1970 ല്‍ പി.വി. ശങ്കരനാരായണനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. എന്നാല്‍ അടുത്ത തവണ കോണ്‍ഗ്രസിന് കാലിടറി. തുടര്‍ച്ചയായി നാലു തവണ സിപിഎമ്മിന്റെ ആധിപത്യമായിരുന്നു പിന്നീട്. മൂന്നു തവണ ചന്ദ്രശേഖര കുറുപ്പും ഒരു തവണ എം. ദാസനും മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
1991 ല്‍ എ. സുജനപാലിലൂടെ മണ്ഡലത്തില്‍ വീണ്ടും കോണ്‍ഗ്രസ് തിരിച്ചെത്തി. തുടര്‍ന്ന് മണ്ഡലം ഒരു തവണ ഇടത്തോട്ടും മറിഞ്ഞു. 2001 ല്‍ സുജനപാലിന് 8377 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2006 ല്‍ സുജനപാലിനെ വീഴ്ത്തി എ. പ്രദീപ്കുമാര്‍ എംഎല്‍എ ആയി. 7705 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രദീപ്കുമാര്‍ വിജയിച്ചത്. 2011 ല്‍ പി.വി. ഗംഗാധരനെ 8998 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പ്രദീപ്കുമാര്‍ രണ്ടാം തവണയും എംഎല്‍എ ആയി. ബിജെപി സ്ഥാനാര്‍ത്ഥി പി. രഘുനാഥ്് 9894 വോട്ടുകള്‍ നേടി.
മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്ത്തനങ്ങളുയര്ത്തികാട്ടിയാണ് എ. പ്രദീപ്കുമാര്‍ 2011ല്‍ രണ്ടാംതവണ മത്സരത്തിനിറങ്ങിയത്. മൂന്നാം തവണയും പ്രദീപ്കുമാറിനെ തന്നെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനം. നഗരത്തിലെ പ്രധാന റോഡായ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം, എടക്കാട് സ്വകാര്യ ആശുപത്രി നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ നടത്തിയ സമരം എന്നീ വിഷയങ്ങളിലെല്ലാം എംഎല്‍എ സ്വീകരിച്ച നിലപാട് ജനഹിതത്തെ ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ കരുതലയോടെയാണ് സിപിഎം പ്രചാരണത്തിനിറങ്ങുന്നത്.
ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റും മണ്ഡലത്തില്‍ ഏവര്‍ക്കും സുപരിചിതനുമായ കെ.പി. ശ്രീശനെയാണ് ഇത്തവണ പാര്‍ട്ടി മത്സരരംഗത്തിറക്കിയിരിക്കുന്നത്. ആദ്യഘട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ കെ.പി. ശ്രീശന് പൂര്‍ത്തിയാക്കി. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാനാവാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: