കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-തുര്‍ക്ക്മെനിസ്ഥാന്‍ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കോര്പ്പറേഷന് മേയര്‍ സൗമിനി ജെയിന് ആദ്യ ടിക്കറ്റ് എറണാകുളം ജില്ല ഫുട്ബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പി. ഭാസ്ക്കരന്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക് വഴിയാണ് ടിക്കറ്റ് വില്‍പ്പന.
500, 200, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഫിഫ മാനദണ്ഡ പ്രകാരം ചെയര്‍ സീറ്റുകളിലേക്ക് മാത്രമായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം. ആകെ 22,000 ചെയര്‍ സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകള്‍ 26 മുതല്‍ സ്റ്റേഡിയത്തിന് മുന്നിലുള്ള പ്രത്യേക കൗണ്ടറുകളില്‍ നിന്നും 28, 29 തീയതികളില്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രോഡ്വേ, പാലാരിവട്ടം, വൈറ്റില, കലൂര്‍, തോട്ടക്കാട്ടുകര, ആലുവ ശാഖകളില്‍ നിന്നും ലഭിക്കും.
മത്സരത്തിനുള്ള ഇന്ത്യന്‍ ടീം 26ന് കൊച്ചിയിലെത്തും. 27നാണ് തുര്ക്ക്മെനിസ്താന് ടീമെത്തുക. വൈകിട്ട് ആറിനാണ് കിക്കോഫ്. ഉച്ചതിരിഞ്ഞ് നാലു മണി മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: