മൊഹാലി: ഏഷ്യാ കപ്പില്‍ തുടങ്ങിയ തിരിച്ചടി ലോകകപ്പിലും പാക്കിസ്ഥാനെ വിടാതെ പിന്തുടരുന്നു. ഇന്ത്യയ്ക്കെതിരേയുള്ള തോല്‍വിക്കു തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിനു മുന്നിലും മുട്ടുകുത്തിയതോടെ പാക്കസ്ഥാന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ അന്ത്യം. ഗ്രൂപ്പില്‍ ബംഗ്ലാദേശിനോട് മാത്രം ജയിച്ച പാക്കിസ്ഥാന് അവസാന മത്സരത്തില്‍ എതിരാളികള്‍ ഓസ്ട്രേലിയ. അന്നു ജയിച്ചാലും കണക്കിലെ കളികള്‍ എന്ന വിദൂര സാധ്യത മാത്രം പാക് പടയ്ക്കു മുന്നിലുള്ളത്.
ന്യൂസിലാന്‍ഡിനോട് 22 റണ്‍സിനാണ് പാക്കിസ്ഥാന് അടിയറവു പറഞ്ഞത്. മാര്ട്ടിന് ഗുപ്ടിലിന്റെ (48 പന്തില്‍ 80) ഒറ്റയാള്‍ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുത്ത കിവികള്‍ക്കെതിരെ പാക്കിസ്ഥാന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ കിവികള്‍ സെമിയിലുമെത്തി.
തുടക്കത്തിലെ ആക്രമോത്സുകത പാക്കിസ്ഥാന് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് കളി കൈവിട്ടു. 25 പന്തില്‍ 47 റണ്‍സെടുത്ത ഷര്‍ജില്‍ ഖാന് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഒന്‍പത് ഫോറും ഒരു സിക്സറും നേടി താരം. നായകന് ഷാഹിദ് അഫ്രീദി 19 റണ്‍സെടുത്തു. ന്യുസിലാന്‍ഡിന് വേണ്ടി മിച്ചല്‍ സാന്റ്നറും ആദം മില്‍നെയും രണ്ട് വിക്കറ്റ് വീതവും ഇഷ് സോധി ഒരു വിക്കറ്റും നേടി.
അതേസമയം, പാക്കിസ്ഥാന്റെ പ്രകടനത്തെ പരിശീലകന് വഖാര്‍ യൂനിസും വിമിര്‍ശിച്ചു. ലോകകപ്പ് കിരീടം നേടാന്‍ തക്ക പ്രാപ്തി ടീമിനില്ലെന്ന് വഖാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: