തിരുവനന്തപുരം: തൊളിക്കോട് പഞ്ചായത്തിലെ പട്ടികവര്‍ഗ കേന്ദ്രമായ പൊന്‍പാറ സെറ്റില്‍മെന്റിലെ ആദിവാസികള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമംമൂലം പരക്കം പായുന്നു. പ്രദേശത്തെ ജനങ്ങള്‍ കടുത്ത വേല് ചൂടില്‍ വെള്ളത്തിന് വേണ്ടി മുറവിളി കൂട്ടുകയാണ്. 2012-2013 സാമ്പത്തിക വര്‍ഷത്തിലെ പ്രകൃതി ചെറുകിട കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 34 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കാരക്കോണം പൊന്‍പാറ കുടിവെള്ള പദ്ധതി ഗുണം ലഭിക്കാതെപോയത് നിമിത്തമാണ് കോളനിയിലെ ആദിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. പതിനായിരം എം.എല്‍. സംഭരണശേഷിയുള്ള കുളവും രണ്ടു പമ്പ് സെറ്റും 1600 മീറ്റര്‍ ദൂരത്തില്‍ പൈപ്പുമാണ് പദ്ധതിക്കുവേണ്ടി സ്ഥാപിച്ചത്. തൊളിക്കോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ചിറ്റിപ്പാറ കുന്നിന്റെ താഴ്വാരങ്ങളിലെ 85 പട്ടികവര്‍ഗകുടുംബങ്ങളുടെ കുടിവെ
ള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു പദ്ധതി. പണി പൂര്‍ത്തീകരിച്ച് 2015 ജനുവരി 23 ന് ആര്‍ഭാടത്തോടെ നടന്ന ചടങ്ങില്‍ എംഎല്‍എ കാര്ത്തികേയന് ഉദ്ഘാടനം നടത്തി. ആ ദിവസം മാത്രമാണ് 85 പൈപ്പ് കുറ്റികളിലും വെള്ളമെത്തിയത്. പിന്നീട് അങ്ങോട്ട് എല്ലാ പൈപ്പുകളും പൊട്ടുന്നതുകാരണം ഭൂരിപക്ഷം പൈപ്പുകളും വെള്ളം കണ്ടില്ല. തൊളിക്കോട് പഞ്ചായത്ത് ഉണ്ടാക്കിയ കരാര്‍ പ്രകാരം പൈപ്പ് കണക്ഷന് ലഭിച്ചിട്ടുള്ള ഒരു കുടുംബം 75 രൂപ വച്ച് അടയ്ക്കണമെന്നതു പ്രകാരം പണമടച്ചവര്‍ വെള്ളം കിട്ടാതെ വന്നപ്പോള്‍ പണം അടവ് നിര്‍ത്തി. ഈ പൈപ്പുകളിലൂടെ കഷ്ടിച്ച് ഒരു മാസം മാത്രമാണ് ഭാഗീകമായെങ്കിലും വെള്ളം കുടിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞത്.
പദ്ധതിയുടെ കുളം നിര്‍മാണം മുതല്‍ ക്രമക്കേട് കണ്ടെത്തി ആദിവാസി മഹാസഭയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഒപ്പ് ശേഖരിച്ചു. നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനും തൊളിക്കോട് ഗ്രാമപഞ്ചായത്തിനും പരാതി നല്കി. കൂടാതെ, നിര്‍മാണത്തിലെ ക്രമക്കേടിന് എതിരെ നാട്ടുകാരെ സംഘടിപ്പിച്ചു പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഇതുചെവിക്കൊള്ളാനോ ഉത്തരവാദികള്‍ ഇരുപഞ്ചായത്തുകളിലെ ചില ജനപ്രതിനിധികളും പൊന്‍പാറയിലെ ചില ലോക്കല്‍ നേതാക്കന്മാരും കോണ്‍ട്രാക്ടറുമാണ്. പദ്ധതി ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരുടെയും അന്നത്തെ ജനപ്രതിനിധികളുടെയും കോണ്ട്രാക്ടറുടേയും പേരില്‍ അട്രോസിറ്റി ആക്ട് ചുമത്തി കേസ് എടുക്കണമെന്ന് ആദിവാസി മഹാസഭ ആവശ്യപ്പെട്ടു. പദ്ധതിക്കുവേണ്ടി ഉപയോഗിച്ചിരിക്കുന്ന ഗുണമേന്മ കുറഞ്ഞ പൈപ്പും പരിശോധനയ്ക്ക് വിധേയമാക്കി. നിലവിലെ പൈപ്പ് മാറ്റി 1600 മീറ്റര്‍ ദൂരത്തില്‍ ഗുണനിലവാരമുള്ള പൈപ്പുകള്‍ സ്ഥാപിച്ച്, അടിയന്തിരമായി കുടിവെള്ളമെത്തിക്കാനുള്ള നടപടി ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് സ്വീകരിക്കണം. അഴിമതി അന്വേഷിക്കാന്‍ കേരള, കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി നല്കുവാനും ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് നടപടിയുണ്ടായെങ്കില്‍ അഴിമതിക്കെതിരെ സമരം സംഘടിപ്പിക്കുവാനും ആദിവാസി മഹാസഭ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: