തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷിനെതിരെ ഭരണസമിതി. ആചാരങ്ങള്‍ തെറ്റിച്ചും ക്ഷേത്രത്തെ നിരന്തരം വിവാദങ്ങളില്പ്പെടുത്തിയുമുള്ള കെ.എന്‍. സതീഷിന്റെ നീക്കത്തില്‍ ഭരണസമിതിക്ക് കടുത്ത അതൃപ്തി. ഭരണസമതി അദ്ധ്യക്ഷയായ ജില്ലാ ജഡ്ജിയെയും വകവയ്ക്കാതെ സതീഷ് എടുക്കുന്ന ഏകപക്ഷീയമായ നിലപാടിനെതിരെ ജഡ്ജിക്ക് താക്കിത് കത്ത് നല്‍കേണ്ടി വന്നു.
കെ.എന്‍ സതീഷ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റെടുത്തതുമുതല്‍ ക്ഷേത്ര ആചാരങ്ങളില്‍ ആരോടും ആലോചിക്കാതെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. മഞ്ഞ നിറത്തിലുള്ള ചന്ദനമായിരുന്നു നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നിന്നും പ്രസാദ മായി നല്കിവന്നിരുന്നത്. ഇതില്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വരുത്തി തീര്‍ത്ത് ലക്ഷക്കണക്കിനു രൂപ ചിലവഴിച്ച് മറയൂരില്‍ നിന്നും സതീഷിന്റെ നേതൃത്വത്തില്‍ ചന്ദനമുട്ടികള്‍ വാങ്ങിക്കൂട്ടി.
ക്ഷേത്രത്തിന് ചന്ദനമുട്ടികള്‍ ആവശ്യമുണ്ടെങ്കില്‍ വഴിപാടായി നല്കാന് നിരവധി ഭക്തജനങ്ങള്‍ തയ്യാറുള്ളപ്പോഴാണ് ക്ഷേത്ര ഫണ്ടില്‍ നിന്നും പണം ചെലവിട്ട് ചന്ദനമുട്ടികള്‍ വാങ്ങിക്കൂട്ടിയത്. ഭരണസമിതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു കെ.എന്‍.സതീഷ് തീരുമാനം എടുത്തത്.
രാജകുടുംബാംഗങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രദര്‍ശനം അനുവദിച്ചിരുന്നില്ല.
ഈ രീതി നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ആചാരമായിരുന്നു. രാജഭരണം അവസാനിച്ചപ്പോഴും എന്നും രാവിലെ അര മണിക്കൂര്‍ സമയം ഈ രീതി നിലനിന്നിരുന്നു. കെ.എന്‍.സതീഷ് ചുമതലയേറ്റതോടെ ജനാധിപത്യ സംവിധാനത്തില്‍ ഈ രീതി തുടരാന്‍ പാടില്ലെന്ന നിലപാട് എടുത്തത് സൂപ്രീംകോടതിവരെ കൊണ്ടു ചെന്നെത്തിച്ചു.
അര്‍ച്ചന നടത്തുന്നവര്‍ക്കും മറ്റ് ഭക്തര്‍ക്കും കീഴ്ശാന്തിമാര്‍ ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ച് പ്രസാദം നല്‍കിയിരുന്നു.
പുതിയ ഭരണസമിതി ചുമതലയേറ്റെടുത്തതോടെ പ്രസാദം നല്‍കുന്നത് പുറത്താക്കി. അര്‍ച്ചന ടിക്കെറ്റെടുക്കുന്നവര് ടിക്കറ്റ് ശ്രീകോവിലിനു മുന്നിലെ ശ്രീകാര്യക്കാരെ ഏല്പിച്ചശേഷം പുറത്തുപോയി പ്രസാദം വാങ്ങിക്കണം. പുതിയ കീഴ്വഴക്കത്തിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചെങ്കിലും സതിഷ് കര്‍ക്കശ നിലപാട് എടുക്കുകയായിരുന്നു.
ക്ഷേത്ര ആചാരങ്ങള്‍ അടിക്കടി ലംഘിക്കുന്നതിനെതിരെ നമ്പി പ്രതികരിച്ചിരുന്നു.
നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നമ്പിയെ ഭീഷണിപ്പെടുത്തി കാലാവധി തീരുന്നതിനു മുമ്പ് വിരമിക്കാനുള്ള തീരുമാനം എഴുതിവാങ്ങിക്കുകയായിരുന്നു. സതീഷിന്റെ ഭീഷണിപ്പെടുത്തല്‍ പുറത്തറിഞ്ഞതോടെ ഭരണസമിതി ഇടപെട്ട് നമ്പിയുടെ തീരുമാനം പുനപരിശോധിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറുടെ റൂം ലക്ഷങ്ങള്‍ ചെലവഴിച്ച് എസി ഉള്‍പ്പെടയുള്ളവ സ്ഥാപിച്ച് പുനരുദ്ധരിച്ചിരുന്നു. എന്നാല്‍ പത്മനാഭസ്വാമിയെ പൂജിക്കുന്ന നമ്പിമഠം കാലിത്തൊഴുത്തിന്റെ അവസ്ഥയിലും.
പ്രധാന വിഗ്രഹത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് കടുശര്‍ക്കരയോഗം നടത്തണമെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. താന്ത്രിക വിധിപ്രകാരമാണ് കുറവുകള്‍ തീര്‍ക്കേണ്ടത്. എന്നാല്‍ തന്ത്രിയെ സ്വാധീനിച്ച് സതീഷിന്റെ ഇഷ്ടത്തിനനുസരിച്ച് ലക്ഷങ്ങള്‍ ചിലവഴിച്ച് കടുശര്‍ക്കരയോഗം നടത്തി. ഏതാനു മാസം പിന്നിട്ടപ്പോള്‍ വിഗ്രഹത്തിന്റെ നിറം മാറി. തുടര്‍ന്ന് വീണ്ടും കടുശര്‍ക്കരയോഗം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവാദങ്ങള്‍ കടുത്തതോടെ പ്രധാന വിഗ്രഹത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
കടുശര്‍ക്കരയോഗം നടക്കുന്നതിനിടയില്‍ ശ്രീകോവിലിനുള്ളില്ക്കയറാന് വരെ സതീഷ് ശ്രമം നടത്തി. ക്ഷേത്ര ജീവനക്കാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് ഈ ഉദ്യമത്തില്‍ നിന്നും പിന്മാറിയത്.
പത്മതീര്‍ത്ഥക്കുളം വറ്റിച്ച് വൃത്തിയാക്കിയതിലും അഴിമതിയായിരുന്നു. ഒരിക്കല്‍ വറ്റിച്ചകുളം കഴിഞ്ഞദിവസം വീണ്ടും വറ്റിച്ച് വൃത്തിയാക്കുന്നുണ്ട്. ഓപ്പറേഷന് അനന്തയുടെ ഭാഗമായി പത്മതീര്ത്ഥക്കരയിലുണ്ടായിരുന്ന അരയാല്‍ നീക്കം ചെയ്തു. ക്ഷേത്ര തന്ത്രി അനുവാദം നല്കി എന്നായിരുന്നു സതീഷ് പറഞ്ഞിരുന്നത്. എന്നാല്‍ തന്ത്രി ഇത്തരത്തില്‍ ഒരു അനുവാദം നല്‍കിയിരുന്നില്ല.
ഭരണസമതി തീരുമാനം എടുക്കാതെ പത്മതീര്‍ത്ഥക്കുളത്തിലെ കല്‍മണ്ഡപം നീക്കം ചെയ്യാന്‍ ഏകപക്ഷീയമായ നിലപാട് എടുക്കുകയായിരുന്നു. ക്ഷേത്രചുറ്റമ്പലത്തിനുള്ളില് പട്ടാളഭരണമാണ് നടത്തിവരുന്നത്. തന്റെ ഇഷ്ടത്തിനനുസരിച്ചുനില്ക്കാത്ത ജിവനക്കാരെ ഭീഷണിപ്പെടുത്തി അപ്രധാന ചുമതലകള്‍ നല്കി മാറ്റി നിറുത്തുന്നതും പതിവാണ്. ഭരണസമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കേണ്ട ചുമതലക്കാരനാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നു കാണിച്ച് ഭരണസമിതി അധ്യക്ഷയും ജില്ലാ ജഡ്ജിയുമായ ഷെര്‍സി, സതീഷിന് കഴിഞ്ഞദിവസം കത്ത് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയില്‍ നിന്നും ഒഴിയാന്‍ കെ.എന്‍ സതീഷ് നീക്കം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: