പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഒന്ന് ‘സ്വഛ് ഭാരത്’ ആണ്. പക്ഷെ ഭാരതത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കേരളത്തിന് ‘സ്വഛ് കേരള’ എന്ന സ്ഥാനത്തിന് അര്‍ഹതയില്ല. ഇവിടെ മാലിന്യസംസ്കരണം എന്ന ആശയംപോലും അന്യമാണെന്ന് തോന്നിക്കുന്നപോലെയാണ് ജനങ്ങള്‍ വീട്ടിലെയും മാര്‍ക്കറ്റിലെയും കക്കൂസ്മാലിന്യമുള്‍പ്പെടെ, നദികളിലും തുറന്ന ഓടകളിലും തോടുകളിലും റോഡരികിലും വലിച്ചെറിയുന്നത്.
എറണാകുളം ജില്ലയിലെ ആലുവ മേഖലയിലെ മാലിന്യം നീക്കാത്തതിനാല്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ വിഷമിക്കുകയാണ്. ആലുവ മേഖലയില്‍ പെരിയാറിലും കനാലുകളിലും കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാത്തതിനാല്‍ ജലത്തിന്റെ ഒഴുക്ക് നിലച്ച് ദുര്‍ഗന്ധം വമിക്കുകയാണ്. മാലിന്യം കരയിലേക്ക് കോരിവയ്ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കേരളത്തിലെ വീടുകളില്‍നിന്നും ആശുപത്രികളില്‍നിന്നും വ്യവസായങ്ങളില്‍നിന്നും മറ്റും ഉല്പാദിപ്പിക്കുന്നത് പ്രതിദിനം 6000 ടണ്‍ മാലിന്യമാണ്.
പ്രകൃതിമനോഹരമായ കേരളം ഇന്ന് ഒരു മാലിന്യക്കൂമ്പാരമാണ്. കേരളത്തിന്റെ 47.7 ശതമാനം നഗരവല്‍കൃതമാണ്. മാലിന്യം കായലിലേക്കും കടലിലേക്കും തള്ളുന്നത് ജലജീവികളുടെ മരണത്തിനും കാരണമാകുന്നുണ്ട്. അഞ്ച് ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള 400 ബയോഗ്യാസ് പ്ലാന്റുകള്‍ വീടുകളില്‍ കൊടുത്തിട്ടുണ്ട്. പക്ഷെ കേരളത്തിലെ ജല-വായു മലിനീകരണം വര്‍ധിക്കുകയാണ്. നീരൊഴുക്ക് തടയുമ്പോള്‍ കെട്ടിക്കിടക്കുന്ന ജലത്തില്‍ കൊതുകുകള്‍ പെരുകുകയും ജലജന്യ-കൊതുകുജന്യ രോഗങ്ങള്‍ പെരുകുകയും ചെയ്യുന്നു. വിവിധതരം പനികളുടെ കേന്ദ്രമാണിന്ന് കേരളം.
മലിനീകരണം പാരിസ്ഥിതിക അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. മാലിന്യം തോന്നുന്നിടത്ത് വലിച്ചെറിയുന്നതിന് പുറമെ ഇവിടെ കക്കൂസ് മാലിന്യവും കുടിവെള്ളത്തില്‍ തള്ളുന്നു. പെരിയാറിലും കായലിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. ഇവിടെ കാനകള്‍ക്ക് മൂടിയില്ല എന്നതും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് സൗകര്യമാകുന്നു. കൊച്ചിയില്‍ 420 ടണ്‍ പ്രതിശീര്‍ഷ മാലിന്യം ഉല്‍പാദിപ്പപ്പിക്കപ്പെടുന്നുണ്ടെത്ര. ഒരുദിവസം 600 മെട്രിക് ടണ്‍! മാലിന്യസംസ്കരണം ഇന്ന് നിലവിലുള്ളത് ബ്രഹ്മപുരത്തു മാത്രമാണ്. ആറ് ട്രാക്ടറുകളും 32 ട്രെയിലറുകളും മാലിന്യനിര്‍മാര്‍ജനത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
ഗൃഹമാലിന്യം, മാര്‍ക്കറ്റ്മാലിന്യം, അറവുശാല മാലിന്യം മുതലായവ ശേഖരിച്ച് തള്ളുുന്നത് ചിറ്റൂര്‍ പാലത്തിന് താഴെയാണ്. കൊച്ചി കോര്‍പ്പറേഷനാണ് മാലിന്യസംസ്കരണത്തിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും നിയുക്തര്‍. പക്ഷെ ഇത് കോര്‍പ്പറേഷന്റെ മുന്‍ഗണനയല്ല. കക്കൂസ് മാലിന്യം കയറ്റിയ ലോറികള്‍ പെരിയാര്‍ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. ആ പെരിയാറിലെ ജലമാണ് കൊച്ചി നിവാസികള്‍ കുടിക്കുന്നത്. ശരാശരി 6000 ടണ്‍ ഖരമാലിന്യം കേരളത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് ശരിയായ രീതിയില്‍ സംസ്കരിക്കാനുള്ള സംവിധാനം ഇവിടെയില്ല. കേരളത്തില്‍ ജനങ്ങള്‍ വര്‍ധിക്കുന്നതിനോടൊപ്പം മാലിന്യവും കൂടും. മാലിന്യം നിറച്ച പ്ലാസ്റ്റിക് ബാഗുകള്‍, കുപ്പികള്‍ മുതലായവയും കാനകളിലേക്കാണ് എറിയുന്നത്.
ശുചിത്വമിഷന് പ്രോഗ്രാമില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ വീടുകള്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ട്. പക്ഷെ ഇവ പ്രവര്‍ത്തിക്കുന്നില്ലത്രേ. മാലിന്യക്കൂമ്പാരവും ദുര്‍ഗന്ധവും മാലിന്യകേന്ദ്രീകൃത രോഗങ്ങളും കേരളത്തെ ഇന്ന് പ്രതിസന്ധിയിലാക്കിയിരിക്കയാണ്. കേരളം സാക്ഷരത നേടിയിട്ട് എന്തുകാര്യം? സാമൂഹ്യ, പാരിസ്ഥിതികാവബോധം കേരളത്തിനന്യമാണ്. കേരളത്തില്‍ ഭരണത്തിലെത്താന്‍ മത്സരിക്കുന്നവര്‍ ഭരണം ജനോപകാരപ്രദമാക്കാന്‍ പ്രയത്നിക്കുന്നില്ല. കുന്നുകളും മലകളും ഇടിക്കലും വയലുകള്‍ നികത്തലുമാണ് യുഡിഎഫിന്റെ വികസനം. അതിനെതിരെ ജനങ്ങള്‍ കൊടികുത്തി പ്രതിഷേധിക്കുന്നു. ഇവയെല്ലാം നികത്തപ്പെടുമ്പോള്‍ മണ്ണിനടിയിലുള്ള ജലസ്രോതസ്സുകള്‍ നശിക്കുന്നു എന്നുമാത്രമല്ല, അവ മലിനീകരിക്കപ്പെടുകയും ചെയ്യുന്നു. കൊച്ചിയിലെ 700,000 ജനസംഖ്യയും 1,00,000 വന്നുപോകുന്നവരും തള്ളുന്നത് 420 ടണ്‍ ഖരമാലിന്യമാണ്.
മാലിന്യം വളമാക്കാമെന്ന് മലയാളിക്കറിയാം. പക്ഷെ അതിലും എളുപ്പം കുടിവെള്ളത്തില്‍ തള്ളുന്നതാണല്ലോ. ഇതിന് പരിഹാരം പ്രൊഫഷണല്‍ മാനേജ്മെന്റാണ്. ഇന്ന് പകര്‍ച്ചവ്യാധികള്‍ ഇവിടെ പെരുകുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷണമില്ല. വീട്, ഹോട്ടലുകള്‍, കടകള്‍, സ്കൂളുകള്‍ എല്ലാം ആഹാരാവശിഷ്ടങ്ങളും പേപ്പറുകളും പ്ലാസ്റ്റിക് സഞ്ചികളും ജൈവമാലിന്യങ്ങളും പെരുവഴിയിലും കനാലിലും നദിയിലും തള്ളുന്നു. 49 ശതമാനം ഗൃഹമാലിന്യം, 17 ശതമാനം ഹോട്ടല്‍ മാലിന്യം, 16 ശതമാനം മാര്‍ക്കറ്റ് മാലിന്യം എല്ലാം ഈവിധം നിക്ഷേപിക്കപ്പെടുമ്പോഴും ക്ലീന്‍ കേരള മിഷന് നിഷ്ക്രിയമാണ്. മാലിന്യമില്ലാത്ത കേരളം അങ്ങനെ സ്വപ്നമായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: