തിരുവനന്തപുരം: അവയവ ദാനത്തിന് ഏറെ പ്രയോജനകരമെന്ന് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ എയര്‍ആംബുലന്‍സ് പദ്ധതി ഉദ്ഘാടനത്തോടെ നിറുത്തലാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ തട്ടിക്കൂട്ട് ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചത് ലക്ഷങ്ങള്‍.
ആരോഗ്യകുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്പായാണ് അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കുന്ന പദ്ധതിയായ എയര്‍ ആംബുലന്‍സിന് രൂപം നല്‍കിയത്.
ദാനം ചെയ്യുന്ന അവയവങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകര്‍ത്താവിന് എത്തിക്കുകയായിരുന്നു ലക്ഷ്യം. തിരക്കേറിയ റോഡുമാര്‍ഗ്ഗം അവയവങ്ങള്‍ എത്തിക്കുന്നതിന് തടസ്സം നേരിടുന്നതിനാല്‍ ഹെലികോപ്ടറിലോ വിമാനത്തിലോ അവയവങ്ങള്‍ എത്തിക്കണമെന്ന വിദഗ്ധ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
മാര്‍ച്ച് 2നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചത്.
അവയവങ്ങള്‍ വിമാന മാര്‍ഗമെത്തിക്കാനുള്ള പദ്ധതിയുടെ ധാരണാപത്രം കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യുവും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി എക്സിക്യുട്ടീവ് വൈസ് ചെയര്മാന് ജി. ചന്ദ്രമൗലിയും തമ്മില്‍ കൈമാറിയിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി സ്വകാര്യ കമ്പിനികളുമായി കരാര്‍ ഉറപ്പിക്കുകയോ പദ്ധതിക്കു വേണ്ടുന്ന മുന്നൊരുക്കങ്ങളോ നടത്താതെയായിരുന്നു ഉദ്ഘാടനം.
എയര്‍ ആംബുലന്‍സിനു വേണ്ടുന്ന ലൈസന്‍സ് രാജീവ്ഗാന്ധി അക്കാദമി ഏവിയേഷന്‍ ടെക്നോളജിക്ക് ലഭിച്ചിട്ടുമില്ല.
എയര്‍ ആംബുലന്‍സിനെക്കുറിച്ച് സാധ്യതാ പഠനം നടത്താന്‍ മെഡിക്കല്‍ സയന്‍സ് കോര്‍പ്പറേഷനോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. കോര്‍പ്പറേഷന്റെ അന്വേഷണത്തില്‍ പദ്ധതിക്കു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടതായിവരുമെന്ന് കണ്ടെത്തി. ഹെലികോപ്ടറിന് മണിക്കൂറിന് ഒന്നരലക്ഷം രൂപ ക്രമത്തില്‍ വാടക നല്‍കണം. പൈലറ്റുമാര്‍ക്കുള്ള ശമ്പളം, താമസ സ്ഥലം, ഇന്ധനം, മറ്റ് ചെലവുകള്‍ എല്ലാം സര്‍ക്കാര്‍ വഹിക്കണം. മിനിമം 40 മണിക്കൂറെങ്കിലും എയര്‍ ആമ്പുലന്‍സ് ഉപയോഗിക്കണമെന്നും കമ്പനികള്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരെയും സര്‍ക്കാര്‍ നിയമിക്കേണ്ടതായി വരും. ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കിയാല്‍ വന്‍ സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നും ക്രമേണ പദ്ധതി നിറുത്തലാക്കേണ്ടതായി വരുമെന്നും മെഡിക്കല്‍ സയന്‍സ് കോര്പ്പറേഷന് റിപ്പോര്‍ട്ട് നല്കി. ധൃതി പിടിച്ച് പദ്ധതി നടപ്പിലാക്കരുതെന്നും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എയര്‍ ആംബുലന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തിനു വേണ്ടി മാത്രം രാജീവ് ഗാന്ധി ഏവിയേഷന്‍ ടെക്നോളജി അക്കാദമയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന ഹോലികോപ്ടര്‍ പോലുള്ള പൈപ്പര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. മണിക്കൂറിന് 25000 രൂപയായിരുന്നു ഇതിന്റെ വാടക. എയര്‍ ആംബുലന്‍സിനുള്ള എന്‍എസ്ഒപി സര്‍ട്ടിഫിക്കറ്റൊന്നും പൈപ്പറിന് ഇല്ലായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പൈപ്പര്‍ എയര്‍ ആമ്പുലന്‍സ് ആയി ഉപയോഗിക്കാമെന്ന് പ്രഖ്യാപിച്ചു. ആരോഗ്യ-തുറമുഖ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്തെ അവയവം മാറ്റിവയ്ക്കാന്‍ കഴിയുന്ന എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
ഇതിനായി അഞ്ച് കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അഞ്ചു കോടി പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. വ്യക്തമായ പഠനം ഇല്ലാതെ എയര്‍ ആംബുലന്‍സ് നടപ്പിലാക്കാന്‍ സാധിക്കില്ലാ എന്നാണ് മെഡിക്കല്‍ സയന്‍സ് കോര്‍പ്പറേഷന്റെ നിലപാട്. അവയവ ദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും ഏറെ ഗുണപ്രദമാകുമായിരുന്ന പദ്ധതി ആരോഗ്യവകുപ്പിന്റെ ദീര്‍ഘവീക്ഷണം ഇല്ലായ്മയില്‍ ഉദ്ഘാടന ദിവസം തന്നെ നിലച്ചു. ഫ്ളൈയിംഗ് ക്ലബ്ബിന് മണിക്കൂറുകള്‍ കണക്കാക്കി വാടകയും നല്‍കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: