കൊല്ലം: ചാത്തന്നൂര്‍ വേളമാനൂര്‍ ക്ഷേത്രത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ നാസിക് ഡോല് പ്രകടനങ്ങള്‍ക്ക് വിലക്കുമായി കൂടുതല്‍ ക്ഷേത്ര ഭരണസമിതികളും രംഗത്തെത്തി. ചാത്തന്നൂര്‍ ശ്രീഭൂത നാഥക്ഷേത്രത്തിലെ അത്തം ഉത്സവനാളുകളില്‍ നാസിക് ഡോല് ഉപയോഗിക്കില്ല. പോലീസിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പനയം ക്ഷേത്രത്തിലും നാസിക് ഡോല് പാടില്ലെന്ന് ക്ഷേത്ര ഉത്സവ സമിതി തീരുമാനമെടുത്തു. അതേസമയം അടുത്തിടെ മാത്രം ഉത്സവവേളകള്‍ കണക്കാക്കി പ്രത്യക്ഷപ്പെട്ട നാസിക് ഡോല്വാദകസംഘങ്ങളെക്കുറിച്ച് ദുരുഹതകള്‍ വര്‍ദ്ധിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പുമാത്രമാണ് ഉത്സവങ്ങളിലേക്ക് ഇവ കടന്നുവന്നത്.
വേളമാനൂരില്‍ മൂന്ന് പേരുടെ ജീവന് അപഹരിച്ചപ്പോഴാണ് ഇത് ചര്‍ച്ചചെയ്യപ്പെട്ടത്. അനുവദിക്കപ്പെട്ടതിലുമധികമാണ് ഇതിന്റെ ശബ്ദം. മനുഷ്യന്റെ ശ്രവണപുടത്തിന് താങ്ങാനാവുന്ന ശബ്ദത്തിന്റെ അളവ് നാല്പത് ഡെസിബെല്ലാണ്. എന്നാല്‍ നാസിക് ഡോല് ഉയര്‍ത്തുന്നത് നൂറ് ഡെസിബെല്ലില്‍ കൂടിയ ശബ്ദമാണ്. കേവലം ആയിരം രൂപക്ക് മുകളില്‍ ഈ ശബ്ദമലീനികരണ ഉപകരണം വാങ്ങാന്‍ കിട്ടുമെന്നതിനാലും പ്രത്യേകിച്ച് താളമില്ലാത്തതിനാലും മുക്കിന് മുക്കിന് ഡോള്‍ സംഘങ്ങള്‍ തഴച്ചു വളരുകയായിരുന്നു. ആളൊഴിഞ്ഞ പുരയിടങ്ങളും കായല്‍ തീരങ്ങളും ഡോള്‍ സംഘങ്ങളുടെ പരിശീലന കേന്ദ്രങ്ങളായി.
പരിശീലന വേളയില്‍ ശാരീരികക്ഷമത നിലനിര്‍ത്താന്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതായാണ് സൂചന. നാസിക് ഡോളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും 15 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളാണെന്നാണ് സിറ്റി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ നാലുവയസുമുതലുള്ള കുട്ടികളും ഇതില്‍ പങ്കെടുക്കുന്നുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടരോട് വിശദീകരണം ചോദിച്ചു.
അതേ സമയം സ്കൂള്‍ സമയത്തും സ്കൂളുകളിലെ പരിപാടികളിലും നാസിക് ഡോള്‍ ഉപയോഗിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കേരള സംസ്ഥാന ശാസ്ത്രോത്സവത്തിനും സംസ്ഥാന കലോത്സവത്തിലും കേരളാ യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും മുഖ്യധാരയില്‍ നാസിക് ഡോളുകള്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയിലെയും കേരളത്തിലെ സര്‍ക്കാര്‍ പരിപാടികളിലും നാസിക് ഡോളുകള്‍ക്ക് പ്രാമുഖ്യം കൊടുത്തതും ഇത്തരം സംഘങ്ങള്‍ തഴച്ചു വളരാന്‍ ഇട നല്‍കുകയും ചെയ്തു. ക്ഷേത്ര ഉത്സവങ്ങളുടെ സാംസ്കാരിക തനിമയെ ഇല്ലാതാക്കുകയെന്നതാണ് നാസിക് ഡോളുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യമെന്ന് പ്രമുഖ ക്ഷേത്ര കലാകാരന്മാര് അഭിപ്രായപ്പെടുന്നു. നാസിക് ഡോളുകള്‍ പരിശീലിപ്പിക്കുന്ന സംഘത്തിന്റെ തലവന്മാര്ക്ക് പിന്നില്‍ മതതീവ്രവാദ സംഘങ്ങളാണെന്നാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ പ്രധാന ക്ഷേത്രോത്സവങ്ങളെല്ലാം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ കലാരൂപമെന്ന പേരില്‍ ഇത് പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികളാണ് ഇവരുടെ ഇരകള്‍. മദ്യക്കുപ്പികളുടെ പേരിലും സംഘങ്ങള്‍ ഉണ്ട്. ഇവര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ പോലും ഭീകരത നിലനില്‍ക്കുന്നുവെന്നും ക്ഷേത്രങ്ങളില്‍ ഇത് ബുക്ക് ചെയ്യുവാന്‍ വേണ്ടി നാസിക് ഡോളെന്ന പദം മാറ്റി രുദ്രതാളമെന്നും, ശിവതാണ്ഡവ താളമെന്നും, കൃഷ്ണമേളം എന്നുമൊക്കെ പേരുകള്‍ നല്‍കിയിട്ടുമുണ്ട്.
വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിന്റെ ഇടയില്‍ കാണപ്പെടുന്ന പ്രത്യേകതരം നാദമേളമാണെന്ന വ്യാജേനയാണ് ഡോളുകള്‍ തെക്കന്‍ കേരളത്തിലേക്ക് കടന്നുവന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പരിധിയില്‍ ഡോളുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനം. കേരള ഹൈക്കോടതിയില്‍ നാസിക് ഡോള്‍ നിരോധിക്കണമെന്ന ഹര്‍ജി നല്‍കാനാണ് സംസ്കാരിക പ്രവര്‍ത്തകരും തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: