കൊച്ചി: സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായി വിന്‍സെന്റ് എം പോളിനെ നിയമിക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണറായി വിന്‍സെന്റ് എം പോളിനെ നിയമിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച ശുപാര്‍ശ മാത്രമേ നല്‍കിയിട്ടുള്ളെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. നിയമനവുമായി ബന്ധപ്പെട്ടു അന്തിമ തീരുമാനം ഉണ്ടാവാത്തതിനാല്‍ തന്നെ ഹര്‍ജിയിലെ ആവശ്യം അപക്വമെന്നു വിലയിരുത്തിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ എം.ഡി എസ് സോമനാഥന് പിള്ള നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്.
പൊതു ജീവിതത്തില്‍ മാന്യതപുലര്‍ത്തുന്ന ശാസ്ത്ര-സാമൂഹ്യ-സാങ്കേതിക രംഗങ്ങളിലോ മറ്റേതെങ്കിലും മേഖലയിലോ അറിവും, മികവും, പ്രഗത്ഭ്യവും തെളിയിച്ച വ്യക്തിയാവണം മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കപ്പെടേണ്ടതെന്നു കോടതി പറഞ്ഞു. യോഗ്യതയുള്ള വ്യക്തികളെ തരഞ്ഞെടുക്കുന്നതിനു സെലക്ഷന് കമ്മറ്റിക്ക് അധികാരമുണ്ടെന്നു വിവരാവകാശ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സെലക്ഷന് കമ്മറ്റി തീരുമാനം എടുത്തുവെങ്കില്‍ അതു തെറ്റാണെന്നു പറയാനാവില്ല.
അപേക്ഷ സമര്‍പ്പിച്ച മറ്റു വ്യക്തികളെ എന്തിനാണ് ഒഴിവാക്കിയതെന്നു അറിയിക്കേണ്ട ബാധ്യത സെലക്ഷന് കമ്മറ്റിക്കില്ല. മാത്രമല്ല മുഖ്യ വിവരാവകാശ കമ്മിഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയിലെ അപാകതയോ, നടപടിക്രമങ്ങളിലെ വീഴ്ചയോ അല്ലാതെ മറ്റുള്ള ആരോപണം സംബന്ധിച്ച് പരിശോധിക്കാന്‍ കോടതിക്ക് കഴിയില്ല. സെലക്ഷന് കമ്മറ്റിയുടെ തീരുമാനം അപേക്ഷ നല്കിയ എല്ലാവര്ക്കും തൃപ്തികരമാകണമെന്നില്ലെന്നു കോടതി പറഞ്ഞു.
ഏതെങ്കിലും വ്യക്തിക്കു നിയമനം നല്‍കുകയും ആ വ്യക്തിക്കു നിശ്ചിത യോഗ്യതയില്ലെന്നു വ്യക്തമാകുകയും ചെയ്താല്‍ അതിനെതിരെ പരാതി നല്കുന്നതില് തെറ്റില്ല. അപേക്ഷകരില്‍ നിന്നുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞൂ. സെലക്ഷന് കമ്മറ്റി ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് തീരുമാനം എടുക്കുന്നതില്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: