ബെംഗളൂരു: ഇന്ത്യക്ക് വിജയം. ഇന്നലെ ബംഗ്ലാദേശിനെ ഒരു റണ്ണിന് തകര്‍ത്താണ് ഇന്ത്യന്‍ ടീം വിജയം നേടിയത്. പരാജയത്തിന്റെ വക്കില്‍ നിന്നായിരുന്നു ഇന്ത്യന്‍ കുതിപ്പ്. അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയാണ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കൈവിട്ടെന്ന് ഉറപ്പിച്ച വിജയം ഇന്ത്യക്ക് സമ്മാനിച്ചത്. ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ സെമി പ്രതീക്ഷ സജീവമാക്കിയപ്പോള്‍ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ബംഗ്ലാദേശ് പുറത്തായി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ്. 23 പന്തില്‍ 30 റണ്‍സെടുത്ത സുരേഷ് റെയ്നയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. വിരാട് കോഹ്ലി 24ഉം ശിഖര്‍ ധവാന് 23ഉം റണ്‍സെടുത്തതൊഴിച്ചാല്‍ മറ്റുള്ളവരെല്ലാം പരാജയമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി 35 തമിം ഇഖ്ബാല്‍ ടോപ് സ്കോറര്‍. 26 റണ്‍സെടുത്ത സാബിര്‍ റഹ്മാന്, 22 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സന്, 21 റണ്‍സെടുത്ത സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ പൊരുതിയെങ്കിലും അവസാന പന്തില്‍ മുസ്താഫിസൂര്‍ റഹ്മാനെ ധോണി റണ്ണൗട്ടാക്കിയതോടെ ഇന്ത്യ സ്വപ്നതുല്യമായ വിജയം നേടി.
ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ആദ്യ വിക്കറ്റില്‍ ഇരുവരും ആറ് ഓവറില്‍ 42 റണ്‍സ് നേടി. എന്നാല്‍ 16 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത രോഹിതിനെ സാബിര്‍ റഹ്മാന്റെ കൈകളിലെത്തിച്ച് മുസ്താഫിസുര്‍ റഹ്മാന് ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നല്കി. തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ധവാനെ (22 പന്തില്‍ 23) ഷാക്കിബ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ രണ്ടിന് 46.
പിന്നീടെത്തിയ റെയ്നയും കോഹ്ലിയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് പതുക്കെ മുന്നോട്ട് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 50 റണ്‍സ്. സ്കോര്‍ബോര്‍ഡില്‍ 95 റണ്‍സായപ്പോള്‍ 24 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത കോഹ്ലിയെ സുവഗത ബൗള്‍ഡാക്കി. സ്കോര്‍ 112-ല്‍ എത്തിയപ്പോള്‍ 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത റെയ്നയെ അല്‍ അമിന്‍ ഹൊസൈന്‍ സാബിര്‍ റഹ്മാന്റെ കൈകളിലെത്തിച്ചു. ഇതേ സ്കോറില്‍ തന്നെ ഹാര്‍ദിക് പാണ്ഡ്യയും കൂടാരം കയറി.
തൊട്ടടുത്ത പന്തില്‍ ഏഴ് പന്തില്‍ നിന്ന് 15 റണ്‍സെടുത്ത പാണ്ഡ്യയെ സൗമ്യ സര്‍ക്കാര്‍ ഉജ്ജ്വല ക്യാച്ചിലൂടെ മടക്കി. തുടര്‍ന്ന് മൂന്ന് റണ്‍സെടുത്ത യുവരാജിനെ മഹ്മദുള്ളയുടെ പന്തില്‍ അല്‍ അമിന്‍ ഹൊസൈനും മടക്കിയതോടെ ഇന്ത്യ 6ന് 117. അവസാന ഓവറിലെ ആദ്യ പന്തില്‍ 12 റണ്‍സെടുത്ത രവീന്ദ്ര ജഡേജയെ മുസ്താഫിസുര്‍ റഹ്മാന് ബൗള്‍ഡാക്കി. ധോണി 12 പന്തില്‍നിന്ന് 13 റണ്‍സോടെയും അശ്വിന് 2 പന്തില്‍ 5 റണ്‍സോടെയും പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി അല്‍ അമിന്‍ ഹൊസൈന്‍, മുസ്താഫിസുര്‍ റഹ്മാന് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: