കോഴിക്കോട്: ഭാര്യയുടെ കണ്മുന്നില് വെച്ച് ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തിരുവനന്തപുരം ആര്യനാട് സ്വദേശി കോഴിക്കോട് പണിക്കര്‍ റോഡില്‍ നാലുകുടി പറമ്പില്‍ താമസിച്ചിരുന്ന ജലീല്‍(27) കൊല്ലപ്പെട്ട കേസിലാണ് പ്രതി പൊയില്‍ക്കാവ് താഴക്കുനിവീട്ടില് കണിയാംകണ്ടി ദേവദാസിന് കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 വകുപ്പു പ്രകാരമാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചത്. പിഴ അടക്കുന്നപക്ഷം 20,000 രൂപ കൊല്ലപ്പെട്ട ജലീലിന്റെ ഭാര്യ റംലയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികം തടവ് അനുഭവിക്കണം. മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാറാണ് ശിക്ഷവിധിച്ചത്.
2008 ജൂലായ് ഏഴിന് രാത്രി 10.45ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷന് മുമ്പിലുള്ള റോഡിന് കിഴക്കുവശം വെച്ചാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് പ്രതി ഈ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട ജലീലിനേയും ഭാര്യ റംലയേയും കൂട്ടിക്കൊണ്ടുപോയി കോഴിക്കോട് ക്യൂന്‍സ് ബാറില്‍ നിന്നും മദ്യം വാങ്ങിക്കൊടുത്തു. അവിടെനിന്ന് ദിവാര്‍ ഹോട്ടലിലേക്ക് വരുന്ന വഴിയില്‍ വെച്ച് പ്രതി തന്റെ ലൈംഗികാവശ്യത്തിന് ജലീലിന്റെ ഭാര്യയെ നിര്‍ബന്ധിക്കുകയും എതിര്‍ത്ത ജലീലിനെ അടിച്ചുപരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭക്ഷണം കഴിക്കാതെ റെയില്‍വെ സ്റ്റേഷന് ഭാഗത്തേക്ക് ജലീലും ഭാര്യ റംലയും മടങ്ങിപ്പോകുമ്പോള്‍ പ്രതി തൊട്ടടുത്ത കടയില്‍ നിന്നും പുതിയ ബ്ലേഡ് വാങ്ങി ജലീലിനെ പിന്തുടരുകയും റെയില്‍വെസ്റ്റേഷന്റെ മുന്‍വശത്ത് റോഡരികില്‍ വെച്ച് ജലീലിനെ പിടിച്ചുവെച്ച് കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു.
റംലയുടെ നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടി ജലീലിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പിടിച്ചുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് 19 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഏഴ് തൊണ്ടികളും ഹാജരാക്കുകയും ചെയ്തു. അന്നത്തെ ടൗണ്‍ സിഐ എ.ജെ. ബാബുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. സുഗതന്, അഡ്വ. എ.അനൂപ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: