കോഴിക്കോട്: ഏപ്രില്‍ 6ന് കോഴിക്കോട്ട് കടപ്പുറത്ത് നടക്കുന്ന മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തില്‍ വടകര മേഖലയില്‍ വിപുലമായ ഒരുക്കങ്ങളായി. വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നിവിടങ്ങളില്‍ താലൂക്ക്തല യോഗങ്ങള്‍ നടന്നു. നാദാപുരം മേഖലയില്‍ എടച്ചേരി, പുറമേരി, നാദാപുരം, വളയം, ചെക്യാട്, കുന്നുമ്മല്‍, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ പ്രാദേശികതല യോഗങ്ങള്‍ ചേര്‍ന്നു. മാതൃയോഗം, ക്ഷേത്രഭാരവാഹികളുടെ യോഗം, സാമുദായിക സംഘടനകളുടെ യോഗം എന്നിവ നടന്നുവരുന്നു. വിവിധ പ്രദേശങ്ങളില്‍ സംഗമത്തിന്റെ പ്രചാരണത്തിനായി പോസ്റ്ററുകളും, ഫ്ളക്സുബോര്ഡുകളും ഉയര്‍ന്നു. നാദാപുരം,വടകര എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രചരണ വാഹനങ്ങള്‍ അടുത്തദിവസങ്ങളിലായി പ്രചാരണത്തിനിറങ്ങും.
ആവോലം മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന മാതൃസംഗമത്തില്‍ സി. അജിത്കുമാര്‍ സംസാരിച്ചു. മഹാഭാരതം ധര്‍മ്മരക്ഷാസംഗമത്തില്‍ അമ്മമാരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 30ന് വട്ടോളി വേദവ്യാസവിദ്യാലയ ഹാളില്‍ നാദാപുരം താലൂക്ക്തല മാതൃസംഗമം നടക്കും. 26ന് വടകര കോട്ടപ്പറമ്പില്‍ അസഹിഷ്ണുതയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കെ.പി. രാധാകൃഷ്ണന്, ബ്രഹ്മചാരി വേദചൈതന്യ എന്നിവര്‍ പങ്കെടുക്കും.
ആര്‍ട്ട് ഓഫ് ലിവിംഗ്, ശ്രീരാമകൃഷ്ണാശ്രമം, അമൃതാനന്ദമയീമഠം എന്നീ ആദ്ധ്യാത്മിക കേന്ദ്രങ്ങളും എസ്എന്‍ഡിപി, വിവിധ അരയസമാജങ്ങള് തുടങ്ങിയ സാമുദായിക സംഘടനകളും ധര്‍മ്മരക്ഷാസംഗമത്തിന്റെ വിജയത്തിനായി പ്രയത്നിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: