സൂര്യന് പറഞ്ഞു: ഇവിടെ വന്നു വെറുതേ മടങ്ങിപ്പോകുന്നതില്‍ നാണക്കേടുണ്ട്. ദേവന്മാരുടെ ഇടയില്‍ ഞാന്‍ പരിഹാസപാത്രമാവും. എന്റെ ആഗ്രഹം സാധിച്ചില്ലെങ്കില്‍ നിന്നെയും നിനക്ക് അനുഗ്രഹം നല്കിയ ആ മുനിയും ഞാന്‍ ശപിച്ചു കളയും. എന്നാല്‍ നിന്റെകന്യകാത്വം നഷ്ടപ്പെടില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു. മാത്രമല്ല എന്നെപ്പോലെ പ്രഭാവവാനായ ഒരു പുത്രനെയാണ് ഞാന്‍ നിനക്ക് തരാന്‍ പോകുന്നത്.
കുന്തിയുമായി ബന്ധപ്പെട്ട ശേഷം സൂര്യന് പ്രസന്നനായി അവളെ വിട്ടുപോയി. ഗര്‍ഭിണിയായ കുന്തി ഒരു ആയയുടെ സഹായത്താല്‍ പ്രസവിച്ചു. മറ്റാരും ഈ വാര്‍ത്ത അറിഞ്ഞതുമില്ല. ജനിച്ചപ്പോഴേ അവന്റെ ദേഹത്ത് കവചകുണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. രണ്ടാമത്തെ സൂര്യനെന്നപോലെ കാന്തിമാനായിരുന്നു അവന്. ‘ഇനി ചിന്തിക്കാനൊന്നുമില്ല’ എന്ന് ആയ പറഞ്ഞതനുസരിച്ച് കുട്ടിയെ അവള് ഒരു പെട്ടിയില്‍ കിടത്തി. ‘എനിക്കെന്തു ചെയ്യാനാകും മകനേ, പ്രാണപ്രിയനായ നിന്നെ ഞാന്‍ ഉപേക്ഷിക്കുന്നു.
ഞാനെത്ര ഭാഗ്യഹീന!’ എന്ന് വിലപിച്ചുകൊണ്ട് അവള് ജഗദംബയോട് ഇങ്ങിനെ പ്രാര്‍ത്ഥിച്ചു. ‘സഗുണനിര്‍ഗുണ സ്വരൂപമായ അമ്മ നിന്നെ കാക്കട്ടെ. അവള് നിനക്ക് സ്തന്യം നല്കട്ടെ. പിഴച്ചപെണ്ണായ ഞാന്‍ സൂര്യപുത്രനെ വിജനവനത്തില്‍ ഉപേക്ഷിക്കുന്നു. ഇനിയെന്നാണീ മുഖപങ്കജം എനിക്ക് കാണാനാവുക? കഴിഞ്ഞ ജന്മത്തിലും ദേവീപൂജ ചെയ്യാന്‍ എനിക്കായില്ല. ആ പദമലര്‍ പൂജിക്കാതിരുന്നതിനാല്‍ എനിക്കീ ദുര്യോഗം വന്നുപെട്ടു. അറിഞ്ഞുകൊണ്ട് ഞാന്‍ ചെയ്യുന്ന ഈ പാതകം മൂലം എന്നില്‍ ദുഃഖം ഇനിയും കൂടുകയേയുള്ളൂ.’
ഇങ്ങനെ വിലപിച്ച് പെട്ടിയില്‍ വച്ച കുഞ്ഞിനെ ആയയെ ഏല്‍പ്പിച്ചു. കുന്തി പിതൃഗൃഹത്തില്‍ കഴിഞ്ഞു. നദിയില്‍ ഒഴുകിയെത്തിയ പെട്ടി അധിരഥന്‍ എന്ന സൂതനാണ് ലഭിച്ചത്. പുത്രഭാഗ്യമില്ലാതിരുന്ന അധിരഥനും ഭാര്യയും സന്തോഷത്തോടെ ആ കുഞ്ഞിനെ വളര്‍ത്തി. പിന്നീട് ഒരു സ്വയംവരത്തിലൂടെയാണ് കുന്തി പാണ്ഡുവിനെ വരിച്ചത്. മാദ്രരാജാവിന്റെ മകളായ മാദ്രിയേയും രാജാവ് വിവാഹം ചെയ്തു. ഒരിക്കല്‍ മൃഗയാവിനോദത്തിനിടയ്ക്ക് രാജാവ് അബദ്ധത്തില്‍ ഒരു മുനിയെ വധിച്ചു.
അപ്പോള്‍ മുനി തന്റെ പ്രിയതമയുമായി മൈഥുനത്തിലായിരുന്നു. അമ്പേറ്റു കോപംവന്ന മുനി രാജാവിനെ ശപിച്ചു: ‘സ്ത്രീസംഗമുണ്ടായാല്‍ നിനക്ക് ആ നിമിഷം മരണം സംഭവിക്കട്ടെ!’ രാജാവ് ആധിപിടിച്ചു വനത്തില്‍ കഴിഞ്ഞു. രാജ്ഞിമാരും അദ്ദേഹത്തിനൊപ്പം വനത്തില്‍ത്തന്നെ താമസിച്ചു. സുഖജീവിതത്തിനും പുത്ര ഭാഗ്യത്തിനും യാതൊരു വഴിയും കാണാതെ പാണ്ഡു തപോനിരതനായി മുനിമാരുമായുള്ള സത്സംഗത്തില്‍ മുഴുകി ജീവിച്ചു. മുനിമാരുടെ ധര്‍മ്മോപദേശങ്ങളുടെയിടയ്ക്ക് ‘പുത്രനില്ലാത്തവന് സദ്ഗതിയുണ്ടാവുകയില്ല അതിനാല്‍ എതുവിധേനെയെങ്കിലും അങ്ങ് ഒരു പുത്രനുണ്ടാകാന്‍ ശ്രമിക്കണം’ എന്നു പറഞ്ഞത് അദ്ദേഹത്തിന്റെയുള്ളില്‍ പതിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: