നിലമ്പൂര്‍(മലപ്പുറം): മന്ത്രി ആര്യാടന് മുഹമ്മദിന്റെ മണ്ഡലത്തില്‍ തര്‍ക്കങ്ങള്‍ തീരുന്നില്ല. മത്സരരംഗത്ത് നിന്ന് താന്‍ വിട്ട് നില്‍ക്കുകയാണെന്ന് ആര്യാടന് പ്രഖ്യാപിച്ചിരുന്നു. മകനെ പിന്‍ഗാമിയായി അവരോധിക്കാനുള്ള നീക്കമാണ് ഈ തീരുമാനത്തിന് പിന്നിലെന്നത് പരസ്യമായ രഹസ്യം. ആര്യാടന് ഷൗക്കത്തിന് ഏകദേശം സീറ്റ് ഉറപ്പിക്കുയും ചെയ്തു. അപ്പോഴാണ് എതിരാളികള്‍ തലപൊക്കി തുടങ്ങിയത്.
കെപിസിസി സെക്രട്ടറി വി.വി. പ്രകാശ് നിലമ്പൂര്‍ സീറ്റ് തനിക്ക് വേണമെന്ന അവകാശവാദവുമായി രംഗത്തെത്തി. എ.കെ.ആന്റണിയുമായി പ്രകാശ് നടത്തിയ രഹസ്യയോഗത്തില്‍ സീറ്റ് നല്‍കാമെന്ന് ആന്റണി വാക്കുനല്‍കിയിട്ടുണ്ടെന്നാണ് പ്രകാശുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. ഈ വാക്കിന്റെ ബലത്തില്‍ പ്രകാശിന്റെ അനുയായികള്‍ ചെറിയ തോതില്‍ പ്രചാരണവും ആരംഭിച്ചു. കഴിഞ്ഞ ദിവസം നിലമ്പൂര്‍ ടൗണില്‍ വി.വി. പ്രകാശിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഫഌക്സ് ബോര്‍ഡ് ഉയരുകയും മണിക്കൂറുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്തു. പക്ഷേ ഈ കാര്യത്തില്‍ ഇതുവരെ ആര്യാടന് പ്രതികരിച്ചിട്ടില്ല.
നിലമ്പൂരില്‍ സിപിഎമ്മിന്റെ കാര്യമാണ് ഏറെ കഷ്ടം. വിമതവിഭാഗമാണ് ശക്തം. ഇവരുടെ പിന്തുണയാകട്ടെ ആര്യാടനും മകനുമാണ്. മുഖ്യശത്രുക്കളായ ലീഗിനെയും തെരഞ്ഞെടുപ്പടുത്തതോടെ ആര്യാടന് തന്റെ വരുതിയിലാക്കി കഴിഞ്ഞു. പക്ഷേ വി.വി. പ്രകാശ് സീറ്റിനായി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും കെപിസിസിയില്‍ ചിലരെങ്കിലും പ്രകാശിനെ പിന്തുണക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയും. ആര്യാടന് മുഹമ്മദിനെ തന്നെ മത്സരിപ്പിച്ച് പ്രശ്നം പരിഹരിക്കാനാവും നേതൃത്വം ശ്രമിക്കുക.
വ്യവസായിയായ പി.വി.അന്‍വറിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. മലപ്പുറം ജില്ലയിലെ സിപിഎമ്മിന്റെ സ്പോണ്സര്മാരില് ഒരാളാണ് പി.വി.അന്‍വര്‍. കഴിഞ്ഞ തവണ ഏറനാട് ഇടത് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പക്ഷേ പാര്‍ട്ടിക്കുവേണ്ടി പണം വാരിയെറിയുന്ന അന്‍വറിനെ പിണക്കാനാവില്ല. അതുകൊണ്ടാണ് ഇത്തവണയും സീറ്റ് നല്‍കിയത്. എന്‍ഡിഎക്ക് വേണ്ടി നിലമ്പൂരില്‍ മത്സരിക്കുന്നത് ബിഡിജെഎസ് ആണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു. എസ്എന്‍ഡിപിക്ക് നല്ല സ്വാധീനമുള്ള നിലമ്പൂര്‍ മണ്ഡലത്തില്‍ കടുത്ത മത്സരം കാഴ്ചവെക്കാന്‍ എന്‍ഡിഎക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: