ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാതെ സിപിഐ ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റി ഇരുട്ടില്‍ തപ്പുന്നു. കഴിഞ്ഞ രണ്ടുതവണയും സിപിഐ ജില്ലാ സെക്രട്ടറി പി. തിലോത്തമനാണ് ചേര്‍ത്തലയെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശം ഉയര്‍ത്തിക്കാട്ടി രണ്ടുതവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തി പകരം മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വന്നത് മണ്ഡലം കമ്മറ്റിയില്‍ ആഭ്യന്തര കലഹത്തിന് ഇടയാക്കിയിരിക്കുകയാണ്.
സംസ്ഥാന സെക്രട്ടറിയേറ്റംഗവും വിശ്വകര്‍മ്മ സമുദായക്കാരനുമായ ടി. പുരുഷോത്തമനെ പരിഗണിക്കണമെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്. മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടര്‍മാര്‍ വിശ്വകര്‍മ്മ സമുദായത്തിനുണ്ടെന്നും ഇത് ടി. പുരുഷോത്തമന്റെ വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നും അവര്‍ പറയുന്നു. ചേര്‍ത്തല നിയോജക മണ്ഡലത്തിലെ മുഹമ്മ, മാരാരിക്കുളം വടക്ക്, കണിച്ചുകുളങ്ങര, ചെറുവാരണം എന്നീ ലോക്കല്‍ കമ്മറ്റികളും ഇതേ അഭിപ്രായമാണ് മുന്നോട്ട് വെക്കുന്നത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും എഐടിയുസി ജില്ലാ ഘടകത്തിന്റെയും പിന്തുണ പി. തിലോത്തമനാണ് ഉള്ളത്. ഇരു വിഭാഗങ്ങളും തമ്മില്‍ ഉടലെടുത്ത വിഭാഗീയത ചെറുക്കാന്‍ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, ജി. ബാലചന്ദ്രന്, എഐടിയുസി സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാല്‍ തിലോത്തമന് ഒരവസരം കൂടി നല്‍കണമെന്ന അഭിപ്രായത്തിനാണ് ജില്ലാ കൗണ്‍സിലില്‍ മുന്‍തൂക്കമുള്ളത്. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ ജില്ലയില്‍ കാനം രാജേന്ദ്രന് പക്ഷം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന അവസ്ഥയാണുള്ളത്.
ജില്ലയില്‍ സിപിഐ മത്സരിക്കുന്ന ഹരിപ്പാട് നിയോജക മണ്ഡലത്തിലും ഇതുതന്നെയാണ് അവസ്ഥ. പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഭിന്നത ശക്തമായ സാഹചര്യത്തില്‍ നടന് അശോകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും പാര്‍ട്ടി അണികളില്‍ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പേയ്മെന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ഹരിപ്പാട്ട് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് വിമര്‍ശനമുയര്‍ന്നത്. ഇതോടെ സിപിഐ നേതൃത്വത്തിന് സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായിരിക്കുകയാണ്. സിപിഎമ്മിന് പിന്നാടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഐയിലും വിഭാഗീയത ശക്തമാക്കിയിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചരണരംഗത്തിറങ്ങുന്ന പതിവ് ഇത്തവണ തുടരാനും സിപിഐയ്ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: