ചേര്‍ത്തല: ഫണ്ട് ലഭിച്ചില്ല, തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. വേമ്പനാട്ടു കായലിന് കുറുകെ ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചുള്ള ബീമിന്റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2014 ലാണ് ആരംഭിച്ചത്.
മധ്യഭാഗത്തെ മണച്ചിറ നീക്കി ബണ്ട് നിര്‍മിക്കുന്നതിനും നിലവിലെ ഷട്ടറുകള്‍ നവീകരിക്കുന്നതിനും കുട്ടനായ് പാക്കേജില്‍പ്പെടുത്തി 255 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ദ്രുതഗതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീങ്ങിയിരുന്നതെങ്കിലും പൂര്‍ത്തിയായ പ്രവൃത്തികളുടെ തുക അനുവദിക്കാന്‍ അധികാരികള്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പണം ലഭിക്കാതെ നിര്‍മ്മാണം തുടരാനാകുകയില്ലെന്ന നിലപാടിലാണ് കരാറുകാര്‍. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ട്.
അടുത്തിടെവരെ വളരെ വേഗത്തില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നിലച്ചമട്ടാണ്. 2016 ല്‍ നവംമ്പറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. തുക ലഭിക്കാത്തതുമൂലം പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്ന സ്ഥിതിയാണ്. ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച നിര്‍മ്മാണം പാലത്തിന്റെ പൂര്‍ത്തീകരണ ഘട്ടംവരെ എത്തി. പാലം പൂര്‍ത്തിയായാല്‍ ഉടന്‍ നിലവിലെ പഴയ ഷട്ടറുകള്‍ മാറ്റി സ്റ്റൈന്‍ലസ് സ്റ്റീല്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്ന അന്തിമ ഘട്ട ജോലികള്‍ തുടങ്ങേണ്ടതാണ്.
നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളിലും തുക ലഭിക്കുന്നതിന് തടസം നേരിട്ടിരുന്നു. ഒരുമാസം മുന്‍പ് വരെ നടന്ന വേഗതയില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നവംമ്പര്‍ മാസത്തില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ കൊട്ടിഘോഷിച്ചതാണ് ബണ്ട് നവീകരണ പദ്ധതി.
1957ല്‍ മൂന്നു ഘട്ടങ്ങളിലായാണ് ബണ്ടിന്റെ നിര്‍മ്മാണം ആരംഭിച്ചതെങ്കിലും പാതിവഴിയില്‍ മുടങ്ങിയിരുന്നു. നിലവിലുള്ള രണ്ടു ഘട്ടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിനോദ സഞ്ചാര സാധ്യതകളും ഉള്‍പെടുത്തിയാണ് മൂന്നാം ഘട്ടം നിര്‍മ്മിക്കുന്നത്. ബണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഫണ്ടില്ലെന്ന കാരണം പറഞ്ഞ് തടസപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: