തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അഴിമതിയുടെ പര്യായമായി മാറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമിദാനത്തിലൂടെയും കൊള്ളപ്പണം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് ഒരിക്കല്‍ സന്തോഷ് മാധവനില്‍നിന്ന് പിടിച്ചെടുത്ത 118 ഏക്കര്‍ ഭൂമി അദ്ദേഹം ഉള്‍പ്പെട്ട സ്വകാര്യ കമ്പനിയ്ക്ക് നല്കാന് ഉത്തരവിറക്കിയത് തെളിയിക്കുന്നു. പോപ്സ് ഗ്രൂപ്പിന്റെ കൈവശമുള്ള സ്വകാര്യ ഭൂമിയ്ക്ക് കരം അടയ്ക്കാനും ഉമ്മന്‍ചാണ്ടി നല്കിയ അനുമതി വിവാദങ്ങള്‍ക്കൊടുവില്‍ പിന്‍വലിക്കേണ്ടിവന്നുവല്ലോ. സന്തോഷ് മാധവന് ഉള്‍പ്പെട്ട ഇടപാടില്‍ സര്‍ക്കാര്‍ തന്നെ പിടിച്ചെടുത്ത വയലാണ് സ്വകാര്യ കമ്പനിക്ക് നികത്താന്‍ അനുമതി നല്‍കിയത്. വയലുകള്‍ നികത്തുന്നതിന്റെയും പുഴമണല്‍ കോരുന്നതിന്റെയുമൊക്കെ പ്രത്യാഘാതമായി കേരളം കൊടുംചൂടില്‍ വെന്തുരുകുമ്പോഴും ഏതെല്ലാം വയല്‍ നികത്തല്‍ അനുമതി കൊടുത്താലാണ് കോഴ കയ്യില്‍ വരുന്നത് എന്നാണ് മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെയും ചിന്ത.
ഈ വിവാദ ഉത്തരവ് കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് അത് പിന്‍വലിക്കാന്‍ ഉത്തരവിറങ്ങിയത്. നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് വിവാദത്തിന് പുറകെ ഇടുക്കിയിലെ ഹോപ്പ് പ്ലാന്റേഷന് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവും സര്‍ക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയ്ക്കുദാഹരണമാണ്. പീരുമേട് പഞ്ചായത്തില്‍ മിച്ചഭൂമി എന്നു കണ്ടെത്തിയ 750 ഏക്കര്‍ ഭൂമിയാണ് ഹോപ്പ് പ്ലാന്റേഷന് നല്കാന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല. ഹോപ്പ് പ്ലാന്റേഷന് ഇളവ് നല്കാന് സര്‍ക്കാര്‍ 2015 ഡിസംബര്‍ 17 ന് തീരുമാനമെടുക്കുകയും ഈ വര്‍ഷം ഫെബ്രുവരി 20 ന് ഉത്തരവിറക്കുകയും ചെയ്തു.
മിച്ചഭൂമിയായ പുത്തന്‍വേലിക്കര താഴച്ചിറ പാടശേഖരം ആണ് സ്വകാര്യ ഐടി കമ്പനിക്ക് നല്കാന് ഉത്തരവിട്ടത്. ബിജെപി പറവൂര്‍ നിയോജകമണ്ഡലം കമ്മറ്റി പാടശേഖരത്തേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. പുത്തന്‍വേലിക്കരയിലെ 95.44 ഏക്കറും തൃശൂര്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ലേജില്‍ 12.41 ഏക്കറിനുമാണ് നികത്തല്‍ ഇളവ് നല്‍കിയത്. ഉത്തരവിന് പിന്നില്‍ കനത്ത അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്ന് എംഎല്‍എയായ ടി.എന്‍.പ്രതാപനും പ്രതികരിച്ചു. മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത പാടശേഖരത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും 1600 കോടി നിക്ഷേപമുള്ള കമ്പനി വരാന്‍ പോകുന്ന വിവരം ജനങ്ങള്ക്കറിയില്ലെന്നുമാണ് എതിര്‍പ്പുയര്‍ത്തുന്നവരുടെ നിലപാട്.
ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് പിന്‍വലിച്ചെങ്കിലും ഉമ്മന്‍ചാണ്ടിയുടെ രഹസ്യ അജണ്ട ഇതിലൂടെ വ്യക്തമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഭൂമി നികത്താനും നെല്‍വയല്‍ നികത്താനും ക്വാറികള്‍ നടത്താനും മറ്റുമുള്ള അനുമതി നല്‍കുന്നതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ഇപ്പോള്‍ ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു. ഇതേത്തുടര്‍ന്ന് ആലപ്പുഴയിലും തൃശൂരിലും ഐടി പാര്‍ക്കുകള്‍ക്ക് അനുമതി നല്കിയ ഉത്തരവുകളും പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. സന്തോഷ് മാധവന് ഉള്‍പ്പെട്ട ഭൂമി സ്വകാര്യ കമ്പനിയ്ക്ക് നല്കാന് ശ്രമിച്ച വ്യവസായ വകുപ്പിലെ ലോബി തന്നെ ഇതിന് പിന്നിലുണ്ട്.
സന്തോഷ് മാധവന് ഭൂമി തിരിച്ചുനല്‍കുന്നതിനെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും എതിര്‍ക്കുകയാണ്.
സുധീരന്റെ നിലപാട് ആത്മാര്‍ത്ഥതയുള്ളതാണെന്ന് കരുതാനാവില്ല. സര്‍ക്കാരിനെതിരെ ജനരോഷം ഉയരുമ്പോഴൊക്കെ മുന്നില്‍ ക്കയറിനിന്ന് ആളാവുന്ന പരിപാടി സുധീരന് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ അഴിമതിയില്‍ മുങ്ങിയ ഈ സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലും സുധീരന് മുന്നിലാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസുകളില്‍ ഒന്നായ സോളാര്‍ കേസില്‍പ്പെട്ട് മന്ത്രി കെ.എം.മാണി രാജിവെക്കേണ്ടിവന്നപ്പോള്‍ അതിന്റെയാവശ്യമില്ലെന്ന നിലപാടാണ് സുധീരന് സ്വീകരിച്ചത്. സുധീരന്റെ പ്രതിഷേധം വെറും തട്ടിപ്പാണെന്ന് അന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുവെച്ചുകൊണ്ടാണ് സുധീരന് മുട്ടിനുമുട്ടിന് അഴിമതിക്കും മറ്റുമെതിരെ ഗിരിപ്രഭാഷണം നടത്തുന്നതെന്ന് ജനങ്ങള്‍ക്കറിയാം.
ഒന്നുംരണ്ടും യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന എല്ലാ അഴിമതികളുടെയും അധികാരകേന്ദ്രമായിരുന്ന സോണിയ ഗാന്ധിയെ നേതാവായി എഴുന്നള്ളിച്ചുകൊണ്ടുനടക്കുന്ന സുധീരന്റെ അഴിമതിവിരോധം ശുദ്ധതട്ടിപ്പാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള് മുതല്‍ കേരളത്തിലെ ഇടുക്കിയിലും ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ തൃശൂര്‍ മേഖലയിലും എല്ലാം നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കുകയാണ്. വികസനം എന്നാല്‍ ബഹുനില കെട്ടിടങ്ങളും നെല്‍വയല്‍ നികത്തലുമാണെന്ന ഉമ്മന്‍ചാണ്ടിയുടെ ധാരണ യാഥാര്‍ത്ഥ്യമായാല്‍ ഹരിതകേരളം മരുഭൂമിയാകും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: