ഡെറാഡൂണ്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണാ സംഘം പ്രചാരണപരിപാടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഉത്തരാഖണ്ഡില്നിന്നുമായിരിക്കും പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകുക.
ഇന്ന് ഹരിദ്വാറില്‍ ആരംഭിക്കുന്ന പ്രചാരണപരിപാടികള്‍ ഡെറാഡൂണ്‍, രുദ്രാപൂര്‍, അല്‍മോറ, ഹല്‍ദ്വാനി എന്നിവിടങ്ങളിലൂടെയും കടന്നുപോകും. 24 മുതല്‍ 28 വരെ ജമ്മുകാശ്മീരില്‍ സംഘം പര്യടനം നടത്തും. അണ്ണാ സംഘത്തിലെ അംഗങ്ങളായ അരവിന്ദ് കേജ്രിവാള്, കിരണ്‍ ബേദി, കുമാര്‍ വിശ്വാസ് എന്നിവര്‍ പ്രചാരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രചാരണ പരിപാടികള്‍ നടത്താന്‍ സമിതിയംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നതായി അണ്ണാ സംഘത്തിലെ പ്രധാനിയായ മനീഷ് സിസോഡിയ പറഞ്ഞു.
തങ്ങളുടെ പ്രചാരണ പരിപാടികള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും എതിരല്ല. എന്നാല്‍ അഴിമതിക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക, കറകളഞ്ഞ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക എന്നിവയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് സിസോഡിയ വ്യക്തമാക്കി.
അതേസമയം, അണ്ണാ സംഘത്തിന്റെ പ്രചാരണപരിപാടികള്‍ തടസപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അണ്ണാ സംഘത്തിന്റെ പ്രചാരണപരിപാടികള്‍ ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: