തലശ്ശേരി: അക്രമങ്ങളും കൊലപാതകങ്ങളും കൈമുതലായി പ്രവര്‍ത്തിക്കുന്ന സിപിഎം നേതാക്കളില്‍ നാടുകടത്തപ്പെടുന്ന മൂന്നാമത്തെ നേതാവാണ് പി.ജയരാജന്. 2014 സപ്തംബര്‍ 1ന് കാലത്ത് കതിരൂരില്‍വെച്ച് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ 25-ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചയാണ് നാടുകടത്തിയത്.
മനോജ് വധക്കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ നെഞ്ച് വേദനയെന്ന് പറഞ്ഞ് ആശുപത്രികളില്‍ ചികിത്സതേടി ജയരാജന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടൊപ്പം മുന്‍കൂര്‍ ജാമ്യത്തിനായി കോടതികള്‍ മാറിമാറി ഹരജി നല്‍കിയെങ്കിലും ഹരജികള്‍ തള്ളപ്പെട്ടതോടെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ ജയരാജനെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.
നെഞ്ച് വേദന എന്ന് പറഞ്ഞ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം ശ്രീ ചിത്രയിലും ചികിത്സക്കായി പ്രവേശിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച് നിത്യരോഗിയല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റി. ഇതിനിടെ അഡ്വ.കെ.വിശ്വന് മുഖേന ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയുടെ അടിസ്ഥാനത്തിലാണ്. ജില്ലാ ജഡ്ജ് ഉപാധികളോടെ ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാവണമെന്നും ഉള്‍പ്പടെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പി.ജയരാജന് ഇന്നലെ തന്നെ കണ്ണൂര്‍ ജില്ല വിട്ടിരിക്കുകയാണ്.
സ്വന്തം ജില്ലയില്‍ ഇനി കാല്കുത്തണമെങ്കില് ജയരാജന് കോടതിയുടെ പ്രത്യേക അനുമതി ഉണ്ടായിരിക്കണം. ഇങ്ങനെ കൊലക്കേസുകളില്പെട്ട് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന അനുമതി ലഭിക്കാതെ കഴിയുന്ന സിപിഎം നേതാക്കളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. ഇരുവരും തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ്. തലശ്ശേരിയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ഇരുവരുടെയും ശ്രമം. കാരായി ചന്ദ്രശേഖരന് സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും കാരായി രാജന് സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറിയുമായിരുന്നു. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായി ഇപ്പോള്‍ കോടതി നാട് കടത്തിയിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയായ ജയരാജനെയാണ്.
ലോക്കല്‍ സെക്രട്ടറി മുതല്‍ ജില്ലാ സെക്രട്ടറിവരെ കൊലക്കേസില്‍ നാടുകടത്തപ്പെട്ട പാര്‍ട്ടി സിപിഎം മാത്രമാണ്. അക്രമവും കൊലപാതകങ്ങളും ഇല്ലാതെ ജീവിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയില്ല എന്നതിന്റെ തെളിവാണ് ഇത്തരം നാടുകടത്തലുകളോടെ തിരിച്ചറിയുന്നത്. ഫസല്‍, ടി.പി.ചന്ദ്രശേഖരന്, കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ തുടങ്ങി നിരവധി കൊലപാതകങ്ങള്‍ക്ക് പി.ജയരാജന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന ഇതോടെ പകല്‍ വെളിച്ചംപോലെ വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: