കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി റിമാന്റിലാവുകയും കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്ത പി.ജയരാജനെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ നീക്കമാരംഭിച്ചു. എന്നാല്‍ മത്സരിപ്പിക്കാനുളള നീക്കം പാര്‍ട്ടിക്കുളളിലും ചില നേതാക്കളിലും പ്രതിഷേധത്തിനും അഭിപ്രായ ഭിന്നതക്കും വഴിയൊരുക്കിയിട്ടുണ്ട്. വിജയിപ്പിച്ച് എംഎല്‍എയെന്ന പരിരക്ഷ ഉപയോഗിച്ച് മനോജ് വധക്കേസുമായി ബന്ധപ്പെട്ട ജാമ്യവ്യവസ്ഥകളില്‍ നിന്നുള്‍പ്പെടെ ജയരാജനെ രക്ഷപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണ് മത്സരിപ്പിക്കാനുളള ശ്രമമെന്നാണ് സൂചന. എന്നാല്‍ ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ത്ത് നാടുകടത്തപ്പെട്ട കാരായിമാരുടെ അനുഭവം മുന്നിലുണ്ടെന്നും ഇരുവരേയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ജയിപ്പിച്ച് അധ്യക്ഷ പദവിയിലെത്തിയ ശേഷം രാജിവെപ്പിക്കേണ്ടി വന്ന സംഭവം പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചില്ലറയല്ലെന്നും ഇതേ രീതിയില്‍ മറ്റൊരു കൊലക്കേസ് പ്രതിയും നാടുകടത്തപ്പെട്ടയാളുമായ ജയരാജനെ നിയമസഭയിലേക്ക് മത്സരിപ്പിക്കുക വഴി പാര്‍ട്ടിക്ക് കനത്തവില നല്‍കേണ്ടി വരുമെന്നും ജയരാജനെ മത്സരിപ്പിക്കേണ്ടതില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ക്കുന്ന ജില്ലയിലെ ചില ഉന്നത നേതാക്കള്‍ അറിയിച്ചതായും അറിയുന്നു. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കൊലപാതകികളുടെ പാര്‍ട്ടിയെന്ന മുഖച്ഛായ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കപ്പെടുമെന്നും ഇത് കണ്ണൂരിലെ ചില മേഖലകളില്‍ പാര്‍ട്ടി അണികളെ ആവേശം കൊളളിക്കാന് സാധിക്കുമെങ്കിലും സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസും ബിജെപിയും വലിയ പ്രചരണായുധമാക്കുമെന്നും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ക്കുന്ന വിഭാഗം കണക്കുകൂട്ടുന്നു. എന്നാല്‍ എം.വി.ജയരാജനുള്‍പ്പെടെയുളള ജില്ലയിലെ പ്രബല വിഭാഗം ജയരാജനെ മത്സരിപ്പിച്ചെ മതിയാകൂവെന്ന ഉറച്ച നിലപാടിലാണെന്നറിയുന്നു.
ഫസല്‍ വധക്കേസില്‍ പ്രതികളായി നാടുകടത്തപ്പെട്ട് ഏറണാകുളത്ത് കഴിയുന്ന കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭയിലേക്കും മത്സരിപ്പിച്ച് ജയിപ്പിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ച് കേസില്‍ നാടുകടത്തപ്പെട്ട കോടതിവിധിയെ മറികടക്കാമെന്നും കണ്ണൂരിലെത്താമെന്നുമായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിന് നേതൃത്വം നല്‍കിയത് ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജനായിരുന്നു. മനോജ് വധക്കേസിനു പുറമെ ഷൂക്കൂര്‍ വധക്കേസിലും ജയരാജന് പ്രതിയാണ്. കണ്ണൂരില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണെന്നിരിക്കെ അതിനായി അപേക്ഷ നല്കി അനുമതി ലഭിച്ചാല്‍ കൂത്തുപറമ്പില്‍ മത്സരിപ്പിക്കാനാണ് നീക്കം. ശിക്ഷിക്കപ്പെടാത്തതിനാലും കുറ്റപത്രം നല്‍കാത്തതിനാലും ജില്ലയ്ക്ക് പുറത്ത് മത്സരിപ്പിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്നറിയുന്നു. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടിഘടകങ്ങള്‍ അനുവദിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടി പട്ടിക പോളിറ്റ്ബ്യൂറോയുടെ അംഗീകാരത്തിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പാര്‍ട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരു സ്ഥാനാര്‍ത്ഥിയേയും കേരളത്തില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കു വേണ്ടി ഏത് സഖാവിനും മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നുമാണ് ഇന്നലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്ണൂരില്‍ പറഞ്ഞത്. ജയരാജനും മത്സരിക്കാന്‍ അയോഗ്യനല്ലെന്നുളള പരോക്ഷ സൂചന നല്കിയ കോടിയേരിയും ജയരാജനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: