സിബിമലയില്‍ ആദ്യമായി സംവിധാനം ചെയ്ത ‘മുത്താരംകുന്ന് പി.ഓ’ എന്ന ചിത്രത്തിലെ സഹദേവന് എന്ന ചായക്കടക്കാരനെ ആ സിനിമകണ്ടിട്ടുള്ള ആര്‍ക്കെങ്കിലും മറക്കാനാകുമോ. വി.ഡി. രാജപ്പന് അവതരിപ്പിച്ച ചായക്കടക്കാരന്റെ അഭിനയ വൈദഗ്ധ്യത്തില്‍ പൊട്ടിച്ചിരിക്കാത്തവരാരുമുണ്ടാകില്ല. സഹദേവനും നകുലനുമെന്ന രണ്ട് സഹോദരങ്ങളായ ചായക്കടക്കാരിലൂടെ ചിരിയുടെ ഉത്സവമേളം തീര്‍ക്കുകയായിരുന്നു ‘മുത്താരംകുന്ന് പി.ഒ’ എന്ന ചലച്ചിത്രം. നകുലനായി ജഗതിശ്രീകുമാര്‍ തിളങ്ങിയപ്പോള്‍ സഹദേവനായി മിന്നുന്ന പ്രകടനമാണ് രാജപ്പന് കാഴ്ചവച്ചത്. ഒരു നോട്ടം കൊണ്ടും സംസാരത്തിലെ ഏറ്റക്കുറച്ചിലിലൂടെയും വി.ഡി.രാജപ്പന് ഹാസ്യത്തിന് പുതുഭാവങ്ങള്‍ നല്‍കുകയായിരുന്നു. അങ്ങനെ എത്രയെത്ര സിനിമകള്‍. എണ്‍പതുകളില്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലത്ത് തിരക്കുള്ള നടനായി നിറഞ്ഞുനില്‍ക്കുമ്പോഴാണ് രാജപ്പന് ‘മുത്താരംകുന്ന് പി.ഒ’ യിലും അഭിനയിക്കുന്നത്. മലയാളി ഏറെക്കാലം ഓര്‍ത്തോത്തു ചിരിച്ച ഹാസ്യ നമ്പരുകള്‍ രാജപ്പന്റെതായി ഈ സിനിമയിലുണ്ട്.
ആട്ടക്കലാശത്തിലെ ഡോ.വി.ഡി.രാജപ്പനായും പഞ്ചവടിപ്പാലത്തിലെ അവറാച്ചന് സ്വാമിയായും ഇതാ ഇന്നു മുതലിലെ തച്ചോളി തങ്കപ്പനായും പുതുക്കോട്ടയിലെ പുതുമണവാളനിലെ ഗുരുക്കളായും ഒരു നോക്കുകാണാനിലെ കുഞ്ഞാണ്ടിയായും പൂച്ചക്കൊരു മൂക്കൂത്തിയിലെ കേശുപിള്ളയായുമെല്ലാം പിന്നീട് നിരവധി തവണ വി.ഡി. രാജപ്പന് വെള്ളിത്തിരയിലെത്തി ചിരിപ്പിച്ചു. പിന്നെയും ധാരാളം ചലച്ചിത്രങ്ങളില്‍ രാജപ്പനെ നമ്മള് കണ്ടു, ആ ശബ്ദം കേട്ടു.
ശബ്ദത്തിലൂടെ മലയാളി ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞ കലാകാരനാണ് രാജപ്പന്. ടേപ്പ് റിക്കോര്‍ഡറിലൂടെ മലയാളി ഏറ്റവും കൂടുതല്‍ കേട്ടു ചിരിച്ച ശബ്ദം. സാംബശിവനും കെടാമംഗലവുമെല്ലാം കഥാപ്രസംഗലോകത്ത് നിറഞ്ഞു നിന്നപ്പോഴാണ് രാജപ്പനും കഥാപ്രസംഗവുമായി എത്തുന്നത്. എന്നാല്‍ രാജപ്പന് അവതരിപ്പിച്ചത് വ്യത്യസ്തങ്ങളായ കഥകളായിരുന്നു. കോഴിയും താറാവും തവളയും പട്ടിയുമൊക്കെ രാജപ്പന്റെ കഥകളിലെ കഥാപാത്രങ്ങളായി. ഉത്സവപ്പറമ്പുകളിലും ആഘോഷവേദികളിലുമെല്ലാം രാജപ്പന്റെ കഥാപ്രസംഗങ്ങള്‍ കേട്ട് മലയാളി എല്ലാം മറന്ന് ചിരിച്ചു. ആ കഥകളിലെ ഗാനങ്ങള്‍ പാടി നടന്നു.
”അയ്യാറെട്ടിന് നെന്മണി കണ്ടാല്‍
എന്റമ്മച്ചീ എങ്ങനെ ഞാനിട്ടേച്ചുപോരും?
കൂട്ടുകാരികള്‍ കൊത്തിപ്പറുക്കുമ്പോള്‍ എന്റമ്മച്ചീ
എങ്ങനെ ഞാന്‍ പെട്ടെന്നു പോരും?..”
കൂട്ടില്‍നിന്ന് പുറത്തു പോകുന്ന പിടക്കോഴി തിരികെ എത്താന്‍ വൈകുമ്പോള്‍ തള്ളക്കോഴിയോട് പറയുന്നതാണിത്. പിടക്കോഴി പക്ഷേ വഴിയില്‍ പൂവന് കോഴിയുമായി കിന്നാരം പറഞ്ഞു നില്‍ക്കുകയായിരുന്നു. കോഴികളുടെ കഥ പറഞ്ഞ രാജപ്പന്റെ ചികയുന്ന സുന്ദരി എന്ന കഥാപ്രസംഗം കേട്ട് കേരളം മുഴുവന്‍ കാലങ്ങളോളം എല്ലാം മറന്ന് ചിരിച്ചു.
കേരളത്തില്‍ പാരഡി ഗാനങ്ങള്‍ക്ക് പ്രചാരം കിട്ടിയതും രാജപ്പന്റെ കഥാപ്രസംഗങ്ങളിലൂടെയാണ്. പാരഡിയെ കലാരൂപമായി അദ്ദേഹം വളര്‍ത്തി. പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ വികാരവിചാരങ്ങളും കണ്ണീരും പുഞ്ചിരിയുമെല്ലാം പുതിയ സിനിമകളിലെ ഗാനങ്ങളുടെ പാരഡിയുടെ മേമ്പൊടി ചേര്‍ത്താണ് വി.ഡി.രാജപ്പന് കഥാപ്രസംഗങ്ങളിലൂടെ അവതരിപ്പിച്ചത്. അതുകേട്ട് മലയാളി പൊട്ടിച്ചിരിച്ചു. കേരളത്തില്‍ പാരഡികള്‍ക്ക് വഴിതുറന്നത് രാജപ്പനായിരുന്നു. ശുദ്ധഹാസ്യമായിരുന്നു വി.ഡി.രാജപ്പന്റെ ശൈലി. കഥാരചനയും പാരഡിയും അവതരണവുമൊക്കെ സ്വന്തമായിതന്നെ ചെയ്യും. കേരളത്തില്‍ കാസറ്റ് വിപ്ലവം ഉണ്ടായപ്പോള്‍ അതില്‍ മുഖ്യപങ്ക് രാജപ്പനുണ്ടായിരുന്നു. വി.ഡി. രാജപ്പന്റെ കഥാപ്രസംഗങ്ങളും പാരഡിഗാനങ്ങളും കാസറ്റുകളിലൂടെയും കേട്ട് പൊട്ടിച്ചിരിച്ചു.
സാംബശിവനും കെടാമംഗലവുമൊക്കെ വലിയ വലിയ കഥകള്‍ പറയുമ്പോള്‍ താന്‍ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ കുറിച്ച് കൊച്ചുകൊച്ചു കഥകള്‍ പറയുന്നു എന്നായിരുന്നു വി.ഡി.രാജപ്പന് പറഞ്ഞിരുന്നത്. എന്നാല്‍ അപ്പോഴെല്ലാം സാംബശിവന് വാങ്ങുന്നതിനും ഇരട്ടി പ്രതിഫലം രാജപ്പന് വാങ്ങുമായിരുന്നു. തിരക്കോട് തിരക്ക്. രാജപ്പന് കഥപറയാന്‍ ചെല്ലുന്നിടത്തെല്ലാം വലിയ ആള്‍ക്കൂട്ടം. ഒന്നു തൊടാനും സംസാരിക്കാനുമെത്തുന്നവര്‍ നിരവധി. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള ഓട്ടം. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്കുള്ള യാത്രകള്‍. കോട്ടയം നഗരത്തിനടുത്തുള്ള ബാര്‍ബര്‍മാരുടെ കുടുംബത്തില്‍ നിന്ന് തിരക്കുള്ള കലാകാരനിലേക്ക് രാജപ്പന് വളര്‍ന്നത് സ്വന്തം പ്രയത്നത്തിലൂടെയാണ്. പ്രത്യേകതയുള്ള ശബ്ദവും അതുപയോഗിച്ച് ചിരിപ്പിക്കാനുള്ള കഴിവും മാത്രമായിരുന്നു കൈമുതല്‍.
കഥാപ്രസംഗവേദിയിലെ തിളക്കവുമായാണ് രാജപ്പന് വെള്ളിത്തിരയിലെത്തുന്നത്. നൂറോളം ചലച്ചിത്രങ്ങളിലൂടെ ഹാസ്യത്തിന് പുതിയ ഭാവവും രൂപവും അദ്ദേഹം നല്കി. വെള്ളിത്തിരയില്‍ രാജപ്പനെ കാണുമ്പോഴെ പൊട്ടിച്ചിരിക്കുന്ന പ്രേക്ഷകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. സിനിമയിലും സ്റ്റേജിലുമെല്ലാം നിറഞ്ഞുനിന്ന രാജപ്പന്റെ ജീവിതം പക്ഷേ ട്രാജഡിയായിരുന്നു. രോഗാവസ്ഥയില്‍ ആ കലാകാരന് തുണയായി ആരുമുണ്ടായില്ല. സജീവമായിരുന്ന കാലത്ത് പണം ധാരാളമായി ഉണ്ടായിരുന്നെങ്കിലും അതൊന്നും ജീവിതത്തിനായി പ്രയോജനപ്പെടുത്താനായില്ല.
പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെയായി അവസാനകാലം ദുരിതപൂര്‍ണ്ണമായിരുന്നു. ബന്ധുക്കളില്‍ നിന്നുപോലും അവഗണന നേരിടേണ്ടി വന്നു. എല്ലാവരെയും ചിരിപ്പിക്കാന്‍ മാത്രമായിരുന്നു അദ്ദേഹത്തിനറിയാമായിരുന്നത്. അതുകൊണ്ടു തന്നെ രോഗാവസ്ഥ അധികമാരും അറിയുന്നത് ഇഷ്ടപ്പെട്ടില്ല.
പാരഡിയിലൂടെയും കഥാപ്രസംഗത്തിലൂടെയും സിനിമയിലൂടെയുമെല്ലാം ലോകം മുഴുവനുമുള്ള മലയാളികളെ കുടുകുടെ ചിരിപ്പിച്ച വി.ഡി. രാജപ്പന് ഇല്ലാതാകുന്നതോടെ സാധാരണക്കാരുടെ പ്രതിനിധിയായി കലാരംഗത്തു വെന്നിക്കൊടി പാറിച്ച ഒരു കലാകാരനെയാണ് നഷ്ടമാകുന്നത്. അദ്ദേഹം സമ്മാനിച്ച ചിരി ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു. കാപട്യമില്ലാത്ത മനസ്സും സത്യസന്ധമായ കലയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. അതിനാലായിരിക്കാം അവസാനകാലത്ത് ഇല്ലായ്മയിലും അവഗണനയിലും പെട്ട് ദുരിത ജീവിതം നയിക്കേണ്ടി വന്നതും. രാജപ്പന് സൃഷ്ടിച്ച ചിരി എപ്പോഴും മുഴങ്ങിക്കേള്‍ക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: