ഇടുക്കി: ഇരവികുളം നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ വൈല്‍ഡ് ലൈഫ് പരിധിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കോടികളുടെ കൊള്ള നടക്കുമ്പോഴും സര്‍ക്കാര്‍ ഉറക്കത്തില്‍. മധ്യകേരളത്തിലെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനാണ് പണം തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്. 2014 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെ 10 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇടുക്കി വിജിലന്‍സ് വിഭാഗം സിഐ ടിപ്സന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.
പ്രാഥമിക പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ ഇടപാടുകള്‍ സുതാര്യമല്ലെന്ന് മനസിലാക്കിയ വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് കാട്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നു. മധ്യ കേരളത്തിലെ വിവാദ വനംവകുപ്പ് ഉദ്യോഗസ്ഥനും ഒരു മന്ത്രിയും ചേര്‍ന്ന് നടത്തിയ നീക്കത്തെത്തുടര്‍ന്ന് ഈ തട്ടിപ്പിനെക്കുറിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തിന് ഉത്തരവ് നല്‍കിയില്ല.
ഇരവികുളം നാഷണല്‍ പാര്‍ക്ക്, ഷോല നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, മറയൂര്‍ എന്നിവിടങ്ങളില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തനത്തില്‍ ബിനാമി കണ്‍വീനര്‍മാരെയും കോണ്‍ട്രാക്ടര്‍മാരെയും ഉപയോഗിച്ച് ഗുരുതര അഴിമതി നടത്തിയിരിക്കുകയാണ് എന്ന് വിജിലന്‍സിന് രേഖാമൂലം പരാതി ലഭിച്ചിരുന്നു. ഫയര്‍ ലൈന്‍ തെളിക്കുന്നതിന്റെ പേരില്‍ വ്യാപക അഴിമതിയാണ് അറങ്ങേറിയിരിക്കുന്നത്.
ഒരേസ്ഥലത്ത് പലതവണ ഫയര്‍ ലൈന്‍ തെളിച്ചതിന്റെ പേരില്‍ പണം തട്ടിയെടുത്തതായും രേഖകളുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ സാമ്പത്തിക വളര്‍ച്ച ഈ തട്ടിപ്പ് ശരിവയ്ക്കുന്നതാണ്. ഇരവികുളം നാഷണല്‍ പാര്ക്കിന് സമീപത്ത് വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള കടകളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ പര്‍ച്ചേസിംഗ് നടത്തിയതിലും വന്‍ കൊള്ളയാണ് നടക്കുന്നത്. പത്രപ്പരസ്യം നല്കി ക്വട്ടേഷന്‍ സ്വീകരിച്ച് വേണം ഈ കടകളിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതൊന്നും നടപ്പാക്കുന്നില്ല.
ഈ കടകളില്‍ വില്‍ക്കുന്ന ഐസ്ക്രീം നാലുവര്‍ഷമായി ഒരേ കമ്പനി തന്നെയാണ് വിതരണം ചെയ്യുന്നത്. ഈ ഐസ്ക്രീമിന്റെ പകുതി വിലയ്ക്ക് മറ്റ് കമ്പനികള്‍ ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞിട്ടും വനംവകുപ്പ് ജീവനക്കാര്‍ വഴങ്ങുന്നില്ല. വരും ദിവസങ്ങളില്‍ വിജിലന്‍സ് വിഭാഗം വീണ്ടും മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഓഫീസില്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: