കറുകച്ചാല്‍: കോട്ടയം-കറുകച്ചാല്‍ റോഡില്‍ ചമ്പക്കര ആശ്രമംപടിക്ക് സമീപം റോഡിന്റെ വളവ് നിവര്‍ക്കാനായി കുടിയൊഴുപ്പിച്ച കുടുംബംഗങ്ങള്‍ പെരുവഴിയില്‍. നാല് കുടുംബങ്ങളെയാണ് ഇവിടെനിന്നും കുടിയൊഴിപ്പിച്ചത്. ഇതില്‍ മുന്ന് കുടുംബങ്ങളും കിടക്കാന്‍ ഇടമില്ലാതെ ബന്ധുവീടുകളിലും, വാടകവീടുകളിലുമാണ് അന്തിയുറങ്ങുന്നത്. എന്നാല്‍ വാടകയ്ക്ക് വീടെടുക്കാന്‍ നിക്ഷേപം നല്‍കാനോ വാടകയ്ക്കോ നിവര്‍ത്തിയില്ലാത്ത ഒരു കുടംബം പൊളിച്ചുനീക്കിയ വീടിനു സമീപം തോട്ടില്‍ പടുത വലിച്ച് കെട്ടിയാണ് കഴിയുന്നത്്. അറുപത്തഞ്ച് വയസ്സുള്ളതും വിധവയുമായ ചമ്പക്കര പത്താഴക്കുഴിയില്‍ ബാലാമണി ചെല്ലപ്പനും കുടുംബവുമാണ് തോട്ടില്‍ ഷെഡ് നിര്‍മ്മിച്ച് കഴിയുന്നത്. 37 വര്‍ഷമായി താമസിച്ചു വന്ന വീടാണ് സര്‍ക്കാര്‍ പൊളിച്ചു മാറ്റിയത്. 21 വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മരിച്ചത്. 15 വര്‍ഷം മുമ്പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സറിന് ഓപ്പറേഷന് നടത്തി. ഇപ്പോള്‍ റ്റി.ബി. പിടിപെട്ട് ചികിത്സയിലാണ്. ഇവരുടെ മകളും, മകളുടെ ഭര്‍ത്താവും ആലപ്പുഴ സ്വദേശി കൃഷ്ണനും, രണ്ട് കുട്ടുകളും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടില്‍ കഴിയുന്നത്. കുടിയൊഴിപ്പിച്ചവരെ കോട്ടയം കളക്ടര്‍ വിളിപ്പിച്ച് ഇവര്‍ക്ക് 3സെന്റ് സ്ഥലം സ്വകാര്യതയ്ക്ക് തരുമെന്നും, അവിടെ വീട് നിര്‍മ്മിച്ച് തരുമെന്ന് അറിയിച്ചെങ്കിലും ഒരിക്കലും വെള്ളം ലഭിക്കാത്തതും, വഴിയില്ലാത്തതുമായ ഭൂമി വേണ്ടായെന്ന് നാല് കുടുംബങ്ങളും അറിയിച്ചു. ഇവര്‍ക്ക് പതിനായിരം രൂപാവീതം കരാറുകാരന് തരുന്നതെന്ന് കളക്ടര്‍ അറിയിച്ചു. ഈ തുക ഇവര്‍ക്ക് ലഭിച്ചിരുന്നു. ഹിന്ദു മലവേടന് സമുദായത്തില്‍പ്പെട്ട ഇവരെ പുനരധിവസിപ്പിക്കാനുള്ള യാതൊരുവിധ ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: