ബാഴ്സലോണ: ഡച്ച് ഫുട്ബോള്‍ ഇതിഹാസം യൊഹാന്‍ ക്രൈഫ് (68) അന്തരിച്ചു. ശ്വാസകോശാര്‍ബുദത്തിന് ചികിത്സയിലായിരുന്ന ക്രൈഫ് ഇന്നലെ സ്പെയിനിലെ ബാഴ്സലോണയിലാണ് അന്തരിച്ചത്. മരണസമയത്ത് കുടുംബാംഗങ്ങള്‍ സമീപത്തുണ്ടായിരുന്നു. ക്രൈഫിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. 2015 ഒക്റ്റോബറിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
ടോട്ടല്‍ ഫുട്ബോളിന്റെ വക്താവായ യൊഹാന്‍ ക്രൈഫ് ആധുനിക ഫുട്ബോളിലെ ഇതിഹാസങ്ങളിലൊരാളാണ്. മൂന്നു വട്ടം ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടി. 1974ല്‍ നെതര്‍ലന്‍ഡ്സിനെ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിലെത്തിച്ചതിലൂടെയാണ് ഇദ്ദേഹം ഇതിഹാസമായി മാറിയത്. എന്നാല്‍, ഫൈനലില്‍ ജര്‍മനിയോട് തോറ്റു. പിന്നീട് 2010ലാണ് ഡച്ച് പട ഫൈനല്‍ കളിച്ചത്. 1966 മുതല്‍ 77 വരെയുള്ള കാലത്ത് 48 തവണ ഡച്ച് ജഴ്സിയണിഞ്ഞ ക്രൈഫ് 48 കളികളില്‍ 33 ഗോളുകള്‍ നേടി.
ക്ലബ് ഫുട്ബോളില്‍ ആദ്യം ഡച്ച് ടീം അയാക്സിന്റെയും പിന്നീട് സ്പാനിഷ് ടീം ബാഴ്സലോണയുടെയും താരമായിരുന്നു. 1964 മുതല്‍ 73 വരെ അയാക്സിനായി കളിച്ചു. 1973ല്‍ ബാഴ്സലോണയിലേക്ക് പോയി. 78 വരെ അവിടെ തുടര്‍ന്നു. ആ സമയത്ത് ടീം സ്പാനിഷ് ലീഗ്, ലീഗ് കപ്പ് കിരീടങ്ങള്‍ നേടി. ബാഴ്സലോണയില്‍നിന്ന് യുഎസിലേക്കു പോയ അദ്ദേഹം 1981ല്‍ ലെവന്റയിലൂടെ യൂറോപ്പില്‍ തിരിച്ചെത്തി. അതേ വര്‍ഷം തന്നെ അയാക്സിലും കളിച്ചു. 83-84 സീസണില്‍ ഫെയനൂര്‍ദില്‍ കളിച്ച് ക്ലബ് കരിയറിനോട് വിടപറഞ്ഞു.
ക്ലബ് ഫുട്ബോളില്‍ അയാക്സാണ് ക്രൈഫിന്റെ മികവ് ഏറെക്കാലം അനുഭവിച്ചത്. രണ്ടു തവണയായി 276 കളികളില്‍ 204 ഗോളുകള്‍. ബാഴ്സയ്ക്കായി 143 മത്സരങ്ങളില്‍ 48 തവണ ലക്ഷ്യം കണ്ടു. രാജ്യത്തിനും ക്ലബ്ബിനുമായി 520 മത്സരങ്ങൡല്‍ 392 തവണ ലക്ഷ്യം കണ്ടു ക്രൈഫിന്റെ ബൂട്ടുകള്‍.
കളിക്കാലത്തിനു ശേഷം പരിശീലക വേഷത്തിലും തിളങ്ങി താരം. 374 കളികളില്‍ വിവിധ ടീമുകളെ പരിശീലിപ്പിച്ചതില്‍ 242ലും ജയം. തോല്‍വി 70 കളികളില്‍ മാത്രം. 1985ല്‍ അയാക്സിലൂടെയാണ് ക്രൈഫ് ആദ്യം പരിശീലക കുപ്പായമണിഞ്ഞത്. 88ല്‍ ബാഴ്സലോണയിലേക്കു പോയി. 1996 വരെയുള്ള കാലയളവില്‍ നാല് ലീഗ് കിരീടങ്ങളും ഓരോ വട്ടം യൂറോപ്യന്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും കറ്റാലന്‍ പട സ്വന്തമാക്കി. 2009-13ല്‍ കറ്റലോണിയയെയും പരിശീലിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: