കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ജില്ലയില്‍ മുന്നണികള്‍ പ്രതിസന്ധിയുടെ നടുവില്‍. സിപിമ്മില്‍ മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ പ്രശ്നങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും പ്രതിഷേധമുണ്ടായാലും പരസ്യ എതിര്‍പ്പ് പ്രകടപ്പിക്കുക വിരളമാണ്. എന്നാല്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍ തന്നെ പൊട്ടിത്തെറി ആരംഭിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. രാജീവിന് മത്സരിക്കാന്‍ അനുമതി നല്‍കാതിരുന്ന സംസ്ഥാന നേതൃത്വത്തിന്റെ നടപടി ശക്തമായ പ്രതിഷേധത്തിനാണ് വഴിവെച്ചത്. മുന്‍ ജില്ലാ സെക്രട്ടറി ദിനേശ്മണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയും ഉയര്‍ന്ന പ്രതിഷേധം ആളിപടര്‍ന്നതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത നിലയിലാണ്. ജില്ലയുടെ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജന് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നിരവധി തവണയാണ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. എന്നിട്ടും വ്യക്തമായ ചിത്രം രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭൂരിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പോസ്റ്ററുകളും പരസ്യ പ്രതികരണങ്ങളും ഉയര്‍ന്നുകഴിഞ്ഞു. എറണാകുളത്ത് മത്സരിക്കാതെ തൃക്കാക്കരയില്‍ നോട്ടമിട്ടിരിക്കുന്ന സ്വതന്ത്ര പരിവേഷം നടിച്ച് നടക്കുന്ന സെബാസ്റ്റ്യന്‍ പോളിനെതിരെയും കടുത്ത വിമര്‍ശമനമാണ് ഉയരുന്നത്. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കള്‍ക്കും സുരക്ഷിത സീറ്റ് വേണമെന്ന ആവശ്യം ഉയര്‍ത്തിയതോടെ നേതൃത്വം ഇപ്പോള്‍ പ്രതിസന്ധിഘട്ടത്തിലാണ്. മത്സരിച്ച് ജയിക്കാന്‍ നേതാക്കള്‍ക്ക് ധൈര്യമില്ലെന്ന് അണികള്‍ ചൂണ്ടിക്കാട്ടുന്നു.
പി.ചന്ദ്രന് പിള്ളയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടി നിരത്താനുള്ള നീക്കവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ വീണ്ടും മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മന്ത്രി ബാബുവിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാന്‍ സിപിഎം ഉന്നത നേതൃത്വം തുടക്കം മുതല്‍ തന്നെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് പി. രാജീവ്് ഉള്‍പ്പടെയുള്ള പ്രമുഖരെ ഒഴിവാക്കന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. ദിനേശ് മണിയെ തൃപ്പൂണിത്തുറയില്‍ നിര്‍ത്തുന്നത് ബാബുവിന് അനുകൂലമാകുമെന്നതാണ് പ്രധാന ആരോപണം. ഉമ്മന്‍ചാണ്ടി മന്ത്രി സഭയില്‍ അഴിമതിയുള്‍പ്പടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ ബാബുവിനെതിരെ ശക്തനായ ഒരാളെ രംഗത്ത് ഇറക്കാന്‍ തയ്യാറാകാത്തതിന് പിന്നില്‍ സിപിഎം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ ഭാഗമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ സിപിഎം പൊട്ടിതകരുമെന്നാണ് അറിയുന്നത്. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനവും വഴിമുട്ടി നില്‍ക്കുകയാണ്. കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് കീറാമുട്ടിയായിരിക്കുകയാണ്. ഒരോ മണ്ഡലത്തില്‍ നാലും അഞ്ചു പേരാണ് ലിസ്റ്റിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: